ചെറുകിട കർഷകർക്കായി വായ്പാ നയം ഉദാരമാക്കാൻ കേന്ദ്രം; കിസാൻ ക്രെഡിറ്റ് കാർഡ് വ്യാപിപ്പിക്കും

ചെറുകിട കർഷകർക്കായി വായ്പാ നയം ഉദാരമാക്കുന്നതിന്റെ ഭാഗമായി കിസാൻ ക്രെഡിറ്റ് കാർഡ് വ്യാപിപ്പിക്കും. കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ 90 ശതമാനത്തിലധികം വരുന്ന ചെറുകിട കർഷകരെ സ്വകാര്യ, ബ്ലേഡ് പണമിടപാടുകാരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.

പരിഷ്കരിച്ച മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് വിളകൾ ഈടായി നൽകണമെന്നതുപോലുള്ള സുരക്ഷാ നിബന്ധനകൾ ഇപ്പോൾ ബാധകമല്ല. കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പകൾക്കും ഈ മാറ്റം ബാധകമാണ്. ഇത് ഭൂമി ഉടമസ്ഥന്മാരായ കർഷകർക്ക് ഹ്രസ്വകാല വായ്പകൾ എടുക്കാൻ അവസരമൊരുക്കുന്നു.

കാർഷിക മേഖലയിലെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, സഹകരണ സംഘങ്ങൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവയിലൂടെ വിതരണം ചെയ്യുന്ന എല്ലാത്തരം വായ്പകളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയം. ഇതിനായി 2018-19 വർഷത്തെ ബജറ്റിൽ കാർഷിക വായ്പയ്ക്കായി വകയിത്തിയ തുക കഴിഞ്ഞ വർഷത്തേതിനേക്കാൾ 10 ശതമാനം കൂടി 11 ലക്ഷം കോടിയായി ഉയർത്തിയിരുന്നു.

കർഷകർ വിവിധ കാർഷിക ചെലവുകൾ, വളങ്ങൾ, ജലസേചന ഉപകരണങ്ങൾ എന്നിവ വാങ്ങാൻ ആശ്രയിക്കുന്നത് ഈ കാർഷിക വായ്പകളാണ് എന്നതിനലാണിത്. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം ചെറുകിട കർഷകർക്ക് വിളവെടുപ്പിനു ശേഷമുള്ള ചെലവിനായി 10,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിൽ കടമെടുക്കാം. ചെറുകിട പാൽ, കോഴി വളർത്തൽ സംരഭങ്ങൾക്കും ഈ സ്കീം ലഭ്യമാണ്.

ഇതിനായി കൃഷിക്കാരന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിലയുമായി താരതമ്യപ്പെടുത്താതെ അവരവരുടെ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കി തുക വിതരണം ചെയ്യാൻ ബ്രാഞ്ച് മാനേജർമാരെ അധികാരപ്പെടുത്തിയിരിക്കുന്നു. ചെറുകിട കർഷകരും സ്വന്തമായി ഭൂമിയില്ലാത്ത പങ്കാളിത്ത കൃഷിക്കാരും 50,000 രൂപവരെയുള്ള പുതിയ വായ്പകൾക്കായി “നോ ഡ്യൂ” സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

Also Read: കറിവേപ്പ് തഴച്ചുവളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു ജൈവവളപ്രയോഗം

Image: pixabay.com