അന്റാർട്ടിക്ക പഴയ അന്റാർട്ടിക്കയല്ല; മഞ്ഞിൽ കാബേജും, വെള്ളരിക്കയും, മുള്ളങ്കിയും വിളയിച്ച് ശാസ്ത്രജ്ഞർ

അന്റാർട്ടിക്ക പഴയ അന്റാർട്ടിക്കയല്ല; മഞ്ഞിൽ കാബേജും, വെള്ളരിക്കയും, മുള്ളങ്കിയും വിളയിച്ച് ശാസ്ത്രജ്ഞർ.
ദക്ഷിണധ്രുവത്തിലെ മഞ്ഞുമൂടിയ ഭൂഖണ്ഡമായ അന്റാർട്ടിക്കയിൽ ജർമനിയിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പച്ചക്കറികൾ ഉൽപാദിപ്പിച്ചത്. അന്റാർട്ടിക്കയിലെ അവരുടെ ഗവേഷണകേന്ദ്രമായ ന്യൂമയർ സ്റ്റേഷനിലെ ഗ്രീൻഹൗസിലായിരുന്നു കൃഷി.

വിളവു മികച്ചതായിരുന്നു എന്നാണ് കൃഷിക്കാർ പറയുന്നത്. മൂന്നര കിലോ കാബേജ്, 70 മുള്ളങ്കി, 18 വെള്ളരിക്ക എന്നിവയാണ് ലഭിച്ചത്. കുറച്ചുനാളായുള്ള ഗവേഷണപ്രകാരം രൂപപ്പെടുത്തിയ സവിശേഷമായ രീതിയിലാണു കൃഷി നടത്തിയത്. കൊടുംതണുപ്പുമൂലം കൃഷി ദുഷ്കരമായ അന്റാർട്ടിക്കൻ സാഹചര്യങ്ങളിൽ ഫലം കണ്ട, ജർമൻ ശാസ്ത്രജ്ഞരുടെ ഗവേഷണത്തെ കൗതുകത്തോടെ വീക്ഷിക്കുകയാണു ശാസ്ത്രലോകം.

ഭാവിയിൽ ദീർഘദൂര ബഹിരാകാശ ദൗത്യങ്ങളിലും മറ്റും ഈ കൃഷിരീതി സഹായകമാകുമെന്നു കരുതപ്പെടുന്നു. സസ്യങ്ങൾ തീരെ കുറവുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. പുൽവർഗത്തിൽ പെട്ട ‘അന്റാർട്ടിക് ഹെയർ ഗ്രാസ്’, പൂച്ചെടിയായ ‘അന്റാർട്ടിക് പേൾവോട്ട്’ എന്നിവയാണ് ഈ മേഖലയിൽ കാണപ്പെടുന്ന പ്രധാന സസ്യങ്ങൾ.

Also Read: പൊതുമേഖലയിലെ ആദ്യ ചക്ക സംസ്ക്കരണ ഫാക്ടറി പൂപ്പത്തിയിൽ; ചക്ക ഉൽപ്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനവും വിപണനവും തുടങ്ങി

Image: financialpost.com