സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇനി കാര്‍ഷിക കര്‍മസേന; പുതുതായി ഇരുന്നൂറ് കർമസേനകൾ

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇനി കാര്‍ഷിക കര്‍മസേന; പുതുതായി ഇരുന്നൂറ് കർമസേനകൾ കൂടി തുടങ്ങുമെന്നും കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ കാര്‍ഷിക കര്‍മസേനയ്ക്കായി ഏര്‍പ്പെടുത്തിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇരുന്നൂറ് കാര്‍ഷിക കര്‍മസേനകള്‍ കൂടി പുതുതായി രൂപീകരിക്കുകയാണ്. സേനകളുടെ പരിശീലനത്തിനായി 10 ലക്ഷം രൂപ വീതം നല്‍കും. പഞ്ചായത്തു തോറും സസ്യാരോഗ്യ ക്ലിനിക്കുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. ബ്ലോക്ക് തലത്തില്‍ ആഗ്രോ സര്‍വീസ് സെന്ററുകളും തുറക്കുമെന്നും മന്ത്രി പറഞ്ഞു.

വിഷരഹിത പച്ചക്കറി വിപണിയിലെത്തിക്കാന്‍ പഞ്ചായത്ത് തലത്തില്‍ എക്കോ ഷോപ്പുകള്‍ വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നു. കീടനാശിനി ഉപയോഗം പകുതിയലധികം കുറയ്ക്കാനായിട്ടുണ്ട്. കീടനാശിനികള്‍ കണ്ടെത്താനുള്ള ലാബ് സൗകര്യം ഒരുക്കിയതുവഴിയാണ് നിയന്ത്രണം സാധ്യമാക്കാനായത്. നെല്‍കൃഷി 2,20,000 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനും ഉദ്പാദനം 80,000 മെട്രിക്ക് ടണ്ണായി ഉയര്‍ത്താനും സംസ്ഥാനത്തിന് കഴിഞ്ഞതായും വിഎസ് സുനിൽകുമാർ വ്യക്തമാക്കി.

പച്ചക്കറി സ്വയംപര്യാപ്തത ലക്ഷ്യമാക്കി ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി പദ്ധതിവഴി ഇക്കൊല്ലം ഒരു കോടി വിത്തുകള്‍ വിതരണം ചെയ്തു. പച്ചക്കറി വിളയിക്കുന്നതിനായി 42 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിത്തു വിതരണം ചെയ്തു. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് രണ്ടു കോടി വിത്തുകളും നല്‍കി. ആധുനിക കൃഷി രീതികള്‍ കൂടി നടപ്പിലാക്കി കാര്‍ഷികരംഗം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: വീട്ടീൽ നട്ടു വളർത്താം വിഷരഹിതമായ മല്ലിയില