രണ്ടു വർഷം കൊണ്ട് രണ്ടു കോടി ആദായം; ക്ഷീര കർഷകനായി മാറിയ മുൻ എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറയുന്നു

സ്വന്തം ലേഖകൻ: രണ്ടു വർഷം കൊണ്ട് രണ്ടു കോടി ആദായം; ക്ഷീര കർഷകനായി മാറിയ മുൻ എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറയുന്നു. ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ സന്തോഷ് ശർമ്മയാണ് നിരവധി തൊഴിലുകൾ ചെയ്ത് ഒടുവിൽ 2007 ൽ എയർ ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജരായിരിക്കെ തന്റെ ജീവിതം മാറിമറിഞ്ഞതിനെക്കുറിച്ച് പറയുന്നത്.

ഇന്ത്യയുടെ മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമുമായുള്ള ഒരു കണ്ടുമുട്ടലാണ് സന്തോഷിന്റെ ജീവിതം മാറ്റിയത്. അബ്ദുൾ കലാമുമായുള്ള കൂടിക്കാഴ്ച സന്തോഷിനെ ഒരു സംരംഭനാക്കിമാറ്റി. എട്ടു പശുക്കളുമായി 2014 ൽ ആരംഭിച്ച M’ma ഫാം രണ്ടു വർഷത്തിനുള്ളിൽ സന്തോഷിന് 2 കോടി രൂപയാണ് വരുമാനം നേടിക്കൊടുത്തത്.

സാധാരണ കുടുംബത്തിൽ ജനിച്ച് സന്തോഷം ചെറുപ്പകാലം മുതൽ തന്നെ കഠിനാധ്വാനിയും അധ്വാനത്തിന്റെ ഫലം സമൂഹത്തിനും ലഭ്യമാക്കണം എന്ന് ആഗ്രഹിച്ച വ്യക്തിയുമായിരുന്നു. കുറച്ചു കാലം വിവിധ തൊഴിലുകൾ ചെയ്തതിനു ശേഷം അദ്ദേഹം സിവിൽ സർവീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പിലേക്ക് തിരിഞ്ഞു. എന്നാൽ പിന്നീട് വിവിധ ബഹുരാഷ്ട്ര കമ്പനികൾക്കായി പ്രവർത്തിക്കാൻ തീരുമാനിച്ചു.

അങ്ങനെയിരിക്കെയാണ് ഒരു ദശാബ്ദത്തിനു മുമ്പ് സന്തോഷ് അബ്ദുൾ കലാമിനെ കാണുന്നത്. ആ കൂടിക്കാഴ്ച ഡയറി ഫാം തുടങ്ങി ഒരു സംരംഭകനാകാനുള്ള വഴി മാത്രമല്ല സന്തോഷിന് കാണിച്ചു കൊടൂത്തത്, മറിച്ച് യുവാക്കളെ അർത്ഥപൂർണ്ണമായ രീതിയിൽ സ്വാധീനിക്കുന്നതിനുള്ള വഴി കൂടിയാണ്. ജാർഖണ്ഡിലെ നക്സൽ ബാധിത പ്രദേശങ്ങളിലൊന്നായ ദാൽമയിൽ 2014 ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സന്തോഷ് തന്റെ ഡയറി ഫാം ആരംഭിച്ചു.

തന്റെ സമ്പാദ്യമെല്ലാം ഫാമിൽ നിക്ഷേപിച്ചാണ് അദ്ദേഹം എട്ടു പശുക്കളെ സ്വന്തമാക്കിയത്. ചുരുങ്ങിയ കാലയളവിൽ 2 കോടി രൂപയുടെ വരുമാനം നേടിയതോടെ സന്തോഷ് പതിയെ ജൈവകൃഷിയിലേക്ക് ചുവടുവച്ചു.
ഇതിലൂടെ, സമൂഹത്തിലെ അർഹരായവരും പാർശ്വവത്കൃതരുമായ വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ടെലഗ്രാഫ് പത്രവുമായി നടത്തിയ സംഭാഷണത്തിൽ സന്തോഷ് പറയുന്നു.

ഗവൺമെൻറും സ്വകാര്യമേഖലയും അവഗണിച്ച തൊഴിലില്ലാത്ത യുവാക്കൾക്ക് സുസ്ഥിരമായ ഒരു തൊഴിൽ സാധ്യത നൽകുന്ന തങ്ങളുടെ മാതൃക മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാവുന്നതാണെന്ന് സന്തോഷ് പറയുന്നു. മുഴുവൻ സമയ ക്ഷീര കർഷകനായിട്ടും എഴുതാനും മോട്ടിവേഷണൽ സ്പീക്കറായി പരിപാടികൾ സംഘടിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നു. സ്റ്റാർ സിറ്റിസൺ ഹോണർ അവാർഡ്, ടാറ്റയുടെ അലങ്കർ അവാർഡ്, ജാർഖണ്ഡ് സർക്കാരിന്റെ യൂത്ത് ഐക്കൺ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Courtesy: yourstory.com

Also Read: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ; അറിയേണ്ടതെല്ലാം

Image: Facebook