നല്ല വിലയും വിദേശ വിപണി സാധ്യതയും തികഞ്ഞ അവക്കാഡോ പഴം കൃഷി ചെയ്യാം

നല്ല വിലയും വിദേശ വിപണി സാധ്യതയും തികഞ്ഞ അവക്കാഡോ പഴം കൃഷി ചെയ്യാം. ബട്ടർഫ്രൂട്ട് അഥവാ വെണ്ണപ്പഴം എന്നും അറിയപ്പെടുന്ന അവക്കാഡോ പഴം കൊഴുപ്പിന്റെ കലവറയാണ്. നിലവിൽ തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ അവക്കാഡോ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. കേരളത്തിൽ വയനാട്ടിലാണ് അവക്കാഡോ കൃഷി കൂടുതൽ പ്രചാരത്തിലുള്ളത്.

ഫുൾട്ടി, പർപ്പിൾ ഹൈബ്രിഡ്, പുള്ളോക്ക് എന്നീ ഇനങ്ങളാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം. നീർവാർച്ചയും വളക്കൂറും, അഞ്ചു മുതൽ ഏഴ് വരെ അമ്ലതയുമുള്ള മണ്ണാണ് അവക്കാഡോ കൃഷിക്ക് ആവശ്യം. ഒരേ വൃക്ഷത്തിൽ തന്നെ ആൺപൂവും പെൺപൂവും ഉണ്ടെങ്കിലും അടുത്തടുത്ത് രണ്ട് തൈകൾ വീതം നടുന്നതാണ് വേഗത്തിൽ കായ് പിടിക്കാൻ നല്ലത്.

ഗ്രാഫ്റ്റ് ചെയ്ത തൈകളും നടാം. 90×90 സെ.മീ. വലുപ്പത്തിൽ കുഴിയെടുത്തശേഷം ആവശ്യത്തിന് മേൽ‌മണ്ണും അഞ്ചു കിലോ ജൈവവളവും ചേർത്ത് കാലവർഷം തുടങ്ങുന്നതിന് മുമ്പ് തൈകൾ നടാം. തൈകൾ തമ്മിൽ 8 – 10 മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം. ആദ്യ വർഷങ്ങളിൽ ഇടവിളയായി പയർവർഗങ്ങളും പച്ചക്കറികളും കൃഷി ചെയ്യാം.

നടീൽ കഴിഞ്ഞ് ഒരു വർഷം പ്രായമാകുമ്പോൾതന്നെ വളപ്രയോഗം തുടങ്ങാം. രാസവളങ്ങൾ വർഷത്തിൽ രണ്ടു തവണകളായി, ഏപ്രിൽ – മേയ്, സെപ്റ്റംബർ – ഒക്ടോബർ, നൽകാം. അമ്ലത ഏഴിൽ കൂടുതലുള്ള മണ്ണാണെങ്കിൽ ചെടി ഒന്നിന് 30–35 ഗ്രാം ഇരുമ്പ് അംശമുള്ള വളം എന്ന തോതിൽ നൽകാവുന്നതാണ്. വേനൽക്കാലത്ത് തണൽ നൽകുകയും നനയ്ക്കുകയും വേണം. പുതയിടുന്നത് വേനൽക്കാഠിന്യത്തെ അതിജീവിക്കാൻ ഉപകരിക്കും.

മീലിമൂട്ട, ശൽക്കകീടങ്ങൾ, മണ്ഡരി എന്നിവയാണ് അവക്കാഡോയുടെ പ്രധാന കീടങ്ങൾ. ഇവയിൽ മീലിമൂട്ടയ്ക്കും ശൽക്കകീടത്തിനുമെതിരേ ‘വെർട്ടിസീലിയം ലെക്കാനി’ എന്ന ജൈവ കീടനാശിനി ഫലപ്രദമാണ്. മണ്ഡരി കീടബാധയ്ക്കെതിരെ സ്പൈറോമെസിഫെൻ എന്ന കീടനാശിനി മൂന്നു മില്ലി 10 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ഉപയോഗിക്കാവുന്നതാണ്. പുള്ളിക്കുത്ത് രോഗം, വേരുചീയൽ എന്നീ രോഗങ്ങൾക്കെതിരെ കാർബെൻഡാസിം എന്ന കുമിൾനാശിനി ഒരു ഗ്രാം ഒരു ലീറ്റർ എന്ന തോതിൽ പ്രയോഗിക്കാം.

5 മുതൽ 6 വരെ വർഷങ്ങളെടുത്താണ് അവക്കാഡോ കായ്ക്കുന്നത്. ഗ്രാഫ്റ്റ് തൈകളാണെങ്കിൽ മൂന്നു വർഷത്തിനുള്ളിൽ കായ്ക്കും, മൂപ്പെത്തിയ പഴങ്ങൾ 5 – 10 ദിവസത്തിനുള്ളിൽ പഴുത്തു തുടങ്ങും.
10–12 വർഷം പ്രായമായ മരത്തിൽനിന്ന് 300–400 വരെ പഴങ്ങൾ ലഭിക്കാം. പൂർണ വളർച്ചയെത്തിയ ഒരു മരത്തിൽനിന്ന് ശരാശരി 10,000 രൂപ വരെ ആദായമുണ്ടാക്കാമെന്ന് വിദഗ്ദർ പറയുന്നു.

Also Read: കർഷകനല്ല, വലിയ കൃഷിയിടവുമില്ല, പക്ഷേ ഒന്നാംതരം കൃഷിയുണ്ട്; മംഗലാപുരം സ്വദേശിയായ ബ്ലനി ഡിസൂസയെന്ന കൃഷി പ്രേമിയുടെ കഥ

Image: pixabay.com