എല്ലായിടത്തും ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന പയറുകൃഷി

മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിയിനമാണ് പയര്‍. മുഖ്യ വിഭവമായും അല്ലാതെയും എണ്ണം പറയാനാകാത്തത്ര കേരളീയവിഭവങ്ങള്‍ പയറുപയോഗിച്ച് ഉണ്ടാക്കുന്നു. ലോകത്താകമാനം ഒന്നര ഡസനോളം വിവിധയിനം പയറുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. നമുക്കേറെ പരിചിതമായ നാടന്‍ പയര്‍, തുവരപ്പയര്‍, പട്ടാണിപ്പയര്‍ (ഗ്രീന്‍പീസ്), ഫ്രഞ്ച് ബീന്‍സ്, ചെറുപയര്‍, സോയാപ്പയര്‍, മുതിര അങ്ങനെ നിരവധി വര്‍ഗ്ഗങ്ങളുണ്ട്. ഇതില്‍ ഫ്രഞ്ച് ബീന്‍സ് അഥവാ കിഡ്ണിപ്പയര്‍ എന്ന പയറിനം മാത്രം ഇന്ത്യയില്‍ ഏകദേശം 6,000 ഹെക്ടറുകളില്‍ നിന്നായി 1,250,000 ടണ്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

കേരളത്തിലെ കാലാവസ്ഥയില്‍ ഏതുകാലത്തും കൃഷിചെയ്യാവുന്ന ഇനമാണ് പയര്‍ (നാടന്‍). വന്‍പയര്‍ ധാന്യരൂപത്തിലും അതിന്റെ തൊലികളയാതെ പച്ചക്കറിരൂപത്തിലും ഉപയോഗിക്കുന്നു. അന്നജം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍ കൂടാതെ ശരീരത്തിലെ വിഷാംശങ്ങളെ പുറം തള്ളുന്ന ആന്റി ഓക്സിഡന്റുകളും പയറില്‍ ധാരാളമടങ്ങിയിരിക്കുന്നു. വള്ളിപ്പയര്‍, കുറ്റിപ്പയര്‍, തടപയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷിചെയ്യുന്നത്. വള്ളിപ്പയര്‍ വിഭാഗത്തില്‍ ലോല, ശാരിക, കുരുത്തോലപ്പയര്‍, വൈജയന്തി,  മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍ എന്നീ ഇനങ്ങളും കുറ്റിപ്പയര്‍ വിഭാഗത്തില്‍ അനശ്വര, കൈരളി,വരുണ്‍, കനകമണി എന്നിവയും തടപ്പയറില്‍ പൂസ ബര്‍സാത്തി, പൂസ കോമള്‍, ഭാഗ്യലക്ഷ്മി എന്നീ വിത്തുകളുമാണ് കേരളത്തില്‍ ലഭ്യമായിട്ടുള്ളത്.

Also Read: പാഷൻ ഫ്രൂട്ടും, പപ്പായയും, തെക്കൻ കുരുമുളകും ഉള്‍പ്പെടുന്ന ശ്രദ്ധേയമായൊരു കാര്‍ഷിക മാതൃകയൊരുക്കി ബഷീർ

പടരാനുള്ള ഇടവും നല്ല മണ്ണും വളവും ലഭിച്ചാല്‍ വള്ളപ്പയറിലധികം ആദായം കുറ്റിപ്പയര്‍ നല്‍കുന്നു. നട്ട് 45 മുതല്‍ 50 ദിവസം മുതല്‍ ആരംഭിച്ച് പിന്നീടങ്ങോട്ട് രണ്ടുമാസക്കാലത്തേക്ക് തുടര്‍ച്ചയായി വിളവ് തരാനും പയര്‍ച്ചെടിക്ക് ശേഷിയുണ്ട്. ഒന്നാം വിളയ്ക്കും രണ്ടാം വിളയ്ക്കും ഇടവിളയായി നെല്‍പ്പാടത്തും റാബികാലത്തും (മഞ്ഞുകാലം) വേനല്‍ക്കാലത്തും തനിവിളയായി പയര്‍ കൃഷിചെയ്യാവുന്നതാണ്. വീട്ടുമുറ്റത്ത്, സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്തും പയര്‍ കൃഷി ചെയ്യാം.

കൃഷി ആരംഭിക്കുന്നതിന് മുമ്പ്

കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമെല്ലാം നീക്കം ചെയ്യുക. മഴവെള്ളക്കെട്ടുണ്ടാകാതിരിക്കാന്‍ 30 സെ. മീ. വീതിയിലും 15 സെ. മീ. താഴ്ചയിലും രണ്ട് മീറ്റര്‍ അകലം പാലിച്ച് ചാലുകള്‍ നിര്‍മ്മിക്കുക. തുടര്‍ന്ന് വരികള്‍ നിര്‍മ്മിച്ച് അതില്‍ ചെറിയ കുഴികളുണ്ടാക്കി, ഒരു കുഴിയില്‍ രണ്ട് വീതം വിത്തുകള്‍ വിതയ്ക്കുക. കുറ്റിപ്പയറിന് 15 സെ. മീ. അകലം മതിയാകും ധാരാളം പടരുന്നവയ്ക്ക് 45 x 30 സെ. മീ. ഇടയകലം ആവശ്യമാണ്. പടരുന്ന പയറിനങ്ങള്‍ ഒരു കുഴിയില്‍ മൂന്ന് വിത്തുകള്‍ വീതം ഇടാവുന്നതാണ്.

ജലസേചനം

വിത്ത് മണ്ണിലിട്ട് പതിനഞ്ച് ദിവസം കഴിയുമ്പോഴും പുഷ്പിക്കുമ്പോഴുമാണ് പയറിന് ജലസേചനം ചെയ്യേണ്ടത്. ഏറെ ചെറിയ ഈര്‍പ്പത്തില്‍ വളരുന്ന സസ്യത്തിന് അമിതമായ ജലസേചനം വളര്‍ച്ചയെ ബാധിച്ചേക്കാം. ചെടി പുഷ്പിക്കുമ്പോള്‍ നനയ്ക്കുന്നത് പുഷ്പിക്കുന്നതിനേയും കായപിടുത്തുത്തേയും ഒരുപോലെ സഹായിക്കും.

കീടബാധ തടയാന്‍

കഞ്ഞിവെള്ളത്തില്‍ ചാരം കലര്‍ത്തി തളിക്കുന്നതും വേപ്പിന്‍കഷായവും പുകയിലക്കഷായവും കീടനിയന്ത്രണത്തിനും കുമിള്‍ രോഗങ്ങള്‍ തടയുന്നതിനും സഹായിക്കും. കായ്പിടുത്തക്കാലത്ത് വിളഞ്ഞപയര്‍ പറിച്ചെടുത്ത ശേഷമായിരിക്കണം കീടനാശിനികള്‍ തളിക്കേണ്ടത്. തുടര്‍ന്ന്, പത്തുദിവസത്തേക്കെങ്കിലും വിളവെടുപ്പ് മാറ്റിവെക്കുന്നത് ഉചിതമാണ്.

മിക്കയിടങ്ങളിലും എല്ലാക്കാലത്തുമായി കൃഷി നടത്തുമ്പോഴും പയറിന്റെ വിപണി വില കേരളത്തില്‍ ആഘോഷവേളകളില്‍ 150 രൂപവരെ വരുന്നതായി കാണാറുണ്ട്. കീടങ്ങളുടെ ആക്രമണം ധാരാളമായി പയര്‍ച്ചെടികളില്‍ സംഭവിക്കുന്നതിനാലാണ് ലഭ്യതക്കുറവും വിപണിയില്‍ ഉയര്‍ന്ന വിലയും ഉണ്ടാകുന്നത്.

Also Read: കൂണ്‍കൃഷി ചെയ്യാം: കൃഷി രീതിയും വരുമാന സാധ്യതകളും

Rekesh R

Aspiring writer