തളിർവെറ്റില കൃഷിയിൽ ലാഭം വിളയിക്കാം

കേരളത്തിൽ മികച്ച ലാഭം നേടിത്തരുന്ന കൃഷികളിൽ പ്രധാനിയാണ് തളിർവെറ്റില. ഇല സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് ഏതു സീസണിലും വിപണിയുള്ളതാണ് ഇതിന് പ്രധാന കാരണം. തുളസിവെറ്റില, അരിക്കൊടി, കലൊടി, കര്‍പ്പൂരം, കൂട്ടക്കൊടി, നന്ദന്‍, പെരുങ്കൊടി, അമരവിള എന്നിവയാണ് വെറ്റില വിപണിയിലെ പ്രധാന താരങ്ങൾ.

മേയ് മുതൽ ജൂൺ വരെയുള്ള ഇടവക്കൊടിയും ഓഗസ്റ്റ് മുതൽ സെപ്റ്റംബർവരെ നീളുന്ന തുലാക്കൊടിയും എന്നിങ്ങനെ വർഷത്തിൽ രണ്ട് സീസണാണ് വെറ്റില കൃഷിയ്ക്കുള്ളത്. 2 മുതൽ 3 വര്‍ഷം വരെ പ്രായമായ വെറ്റിലക്കൊടിയുടെ മുകള്‍ ഭാഗമാണ് നടാൻ ഉപയോഗിക്കുന്നത്. ഒരു മീറ്റര്‍ നീളവും മൂന്നു മുട്ടുകളുമുള്ള വള്ളിക്കഷണങ്ങൾ ഒരു ഹെക്ടര്‍ സ്ഥലത്തേക്കു ഏകദേശം 20000 മുതൽ 25000 എണ്ണംവരെ നടാവുന്നതാണ്.

നല്ല തണലുള്ളതും നനയ്ക്കാന്‍ കഴിയുന്നതുമായ സ്ഥലമാണ് വെറ്റില കൃഷിക്കു നല്ലത്. നടുന്നതിനു മുന്‍പ് ചാലുകള്‍ നനച്ചശേഷം 20 സെമി അകലത്തിൽ കുഴിയെടുത്ത് ഒരു മുട്ട് മണ്ണിനടിയില്‍ വരത്തക്കവണ്ണം കൊടിത്തല നട്ട് മണ്ണ് അമര്‍ത്തി നിര്‍ത്തുന്നു. കൊടികള്‍ക്ക് ആദ്യ ഘട്ടത്തിൽ വെള്ളം കൈകൊണ്ട് തളിച്ചാണ് നനയ്‌ക്കേണ്ടത്. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ഇലകളും ചാരവും കുഴികളില്‍ ചേര്‍ക്കുകയും ചാണകക്കുഴമ്പിട്ട് ചുവട്ടില്‍ തളിയ്ക്കുകയും വേണം. നട്ട് ഒരു മാസം കഴിയുമ്പോള്‍ കൊടി പടര്‍ത്താന്‍ തുടങ്ങാവുന്നതാണ്.

Also Read: പാടശേഖരങ്ങളിൽ മുഴുവൻ സമയ മീൻ കൃഷി മാത്രം നടത്തുന്നവർക്ക് ഒരു നെല്ലും ഒരു മീനും പദ്ധതി ആനുകൂല്യങ്ങൾ നൽകില്ലെന്ന് കൃഷി മന്ത്രി

Image: awesomecuisine.com