കരിമീനെന്ന് കേട്ടാൽ വായിൽ വെള്ളമൂറും, കരിമീൻ കൃഷിയെന്ന് കേട്ടാൽ പണപ്പെട്ടി കിലുങ്ങും

കരിമീനെന്ന് കേട്ടാൽ വായിൽ വെള്ളമൂറും, കരിമീൻ കൃഷിയെന്ന് കേട്ടാൽ പണപ്പെട്ടി കിലുങ്ങും. മത്സ്യവിഭവങ്ങളിൽ കരിമീൻ പൊള്ളിച്ചത്/വറുത്തത് കഴിഞ്ഞെ മലയാളിക്ക് എന്തുമുള്ളൂ. രുചിയുടെ രാജാവായ കരിമീൻ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ നല്ല ലാഭം നേടിത്തരുന്ന ഇനം കൂടിയാണ്. വീടുകളിലെ ഒഴിഞ്ഞ കുളങ്ങള്‍, പാറമടകള്‍, തീരപ്രദേശത്തുള്ള ഓരുജലസ്രോതസുകൾ, മറ്റു ശുദ്ധജലാശയങ്ങൾ എന്നിവയിൽ വളർത്താം എന്നതാണ് ഈ കായല്‍മത്സ്യത്തിന്റെ പ്രത്യേകത.

മറ്റ് നാടന്‍ മത്സ്യ ഇനങ്ങളായ പൂമീന്‍, തിരുത, ചെമ്മീന്‍, വരാല്‍, കാളാഞ്ചി എന്നിവയ്ക്കൊപ്പമോ, ഒറ്റയായോ കരിമീന്‍ കൃഷി ചെയ്യാം. കരിമീന്‍ മത്സ്യകൃഷി ആരംഭിക്കുന്നതിനായി തെരഞ്ഞെടുത്ത കുളങ്ങള്‍, തോടുകള്‍, പാറമടകള്‍ എന്നിവയിലെ ഉപദ്രവകാരികളായ പായലും ജലസസ്യങ്ങളും മറ്റു മത്സ്യങ്ങളും പൂര്‍ണ്ണമായും മാറ്റണം. കൃഷിയിടം വൃത്തിയാക്കി കഴിഞ്ഞാൽ വെള്ളത്തിന്റെ പി.എച്ച് മൂല്യത്തിന് ആനുപാതികമായി കുമ്മായം ചേര്‍ക്കണം. പി.എച്ച്. മൂല്യം 7.5 ല്‍ താഴെയുള്ള ജലാശയങ്ങളില്‍ ഏക്കറിന് 500 കി.ഗ്രാം എന്ന തോതിലും, 7.5 ല്‍ കൂടുതലാണെങ്കിൽ 100 കി.ഗ്രാം എന്ന തോതിലും ചേര്‍ക്കാം.

പ്ലവകങ്ങള്‍ വളരാനായി ഒരു ഏക്കര്‍ ജലാശയത്തില്‍ ഒരു ടണ്‍ വരെ ചാണകമോ 300 കിലോഗ്രാം വരെ കോഴി, താറാവ് എന്നിവയുടെ കാഷ്ഠമോ പ്രയോഗിക്കാം. ഈ വളപ്രയോഗം നടത്തുന്നതുവഴി ജലാശയങ്ങളില്‍ ഉള്ള പ്ലവകങ്ങളുടെ എണ്ണവും വളര്‍ച്ചയും വര്‍ധിക്കും. ഈ രംഗത്ത് കരിമീന്‍ കുഞ്ഞുങ്ങളുടെ ക്ഷാമമുള്ളതിനാൽ ഇവ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനുമുമ്പ് വൃത്തിയാക്കിയ കുളങ്ങളില്‍ രണ്ടോ മൂന്നോ ആഴ്ചവരെ വെള്ളം നിറച്ചിടണം.

കുളങ്ങളില്‍ ആവശ്യത്തിന് പ്ലവകങ്ങൾ ഉണ്ടാകാനാണിത്. കരിമീൻ കുഞ്ഞുങ്ങളെ കൃഷിയിടത്തിൽ നിക്ഷേപിക്കുന്നതിനുമുമ്പ് കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന കവറുകള്‍ കുളത്തിലെ വെള്ളത്തില്‍ 20 മുതല്‍ 30 മിനിറ്റ് വരെ മുക്കിയിടണം. തുടര്‍ന്ന് സാവകാശം കവറുകള്‍ തുറന്ന് കുറേശ്ശെയായി കുളത്തിലെ ജലം മത്സ്യകുഞ്ഞുങ്ങള്‍ അടങ്ങിയ പോളിത്തീന്‍ കവറുകളിലേക്ക് കയറാൻ അനുവദിക്കുക. 10 മുതല്‍ 20 മിനിറ്റ് വരെ ഇപ്രകാരം വെള്ളം കലർന്നതിനുശേഷം കുഞ്ഞുങ്ങളെ കുറേശ്ശെ കുളങ്ങളിലേക്ക് തുറന്നു വിടാം.

കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനുശേഷം തീറ്റകൊടുക്കാം. തീറ്റ നല്‍കാന്‍ കുളത്തിന് പല ദിശകളിലായി നിശ്ചിത അകലത്തില്‍ തീറ്റപാത്രങ്ങള്‍ സ്ഥാപിച്ച് തീറ്റ ഇതില്‍ നല്‍കണം. കപ്പലണ്ടി പിണ്ണാക്ക്, തവിട് എന്നിവ 1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് തീറ്റ തയ്യാറാക്കേണ്ടത്. ഇവ കൂടാതെ കുറഞ്ഞ അളവില്‍ മീന്‍പൊടി, ചെമ്മീന്‍പൊടി, സോയാബീന്‍പൊടി, കക്കയിറച്ചി എന്നിവയും ചേര്‍ക്കണം. മീനുകളുടെ തൂക്കത്തിന്റെ 4 മുതല്‍ 5 ശതമാനം വരെ അളവില്‍ ഈ തീറ്റ ആദ്യദിവസങ്ങളില്‍ തന്നെ നല്‍കാം.

മീൻ കുഞ്ഞുങ്ങൾ വളരുന്നതിനനുസരിച്ച് അനുപാതം 2 മുതല്‍ 3 ശതമാനം വരെ ആക്കി കുറക്കണം. ഇത്തരത്തില്‍ തയ്യാറാക്കുന്ന തീറ്റയില്‍ ആഴ്ചയില്‍ ഒരിക്കല്‍ 1 ശതമാനം എന്ന തോതില്‍ വിറ്റാമിന്‍, ധാതുലവണ മിശ്രിതം ചേര്‍ത്ത് നല്‍കുന്നത് മീനുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും പ്രതിരോധ ശക്തിവര്‍ദ്ധിപ്പിക്കാനും സഹായിക്കും. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കരിമീനിന് 750 ഗ്രാം വരെ വരുമെങ്കിലും 150 മുതല്‍ 250 ഗ്രാം വരെ വലുപ്പമുള്ള മീനുകൾക്കാണ് വിപണിയിൽ ആവശ്യക്കാർ കൂടുതൽ.

Also Read: കൊക്കോ കർഷകർക്ക് പ്രതീക്ഷ നൽകി ചോക്കലേറ്റ് വിപണിയുടെ കുതിപ്പ്; ആവശ്യം നാലിരട്ടി കൊക്കോ