വനം വകുപ്പുമായി സഹകരിച്ച് 5000 ഹെക്ടറിൽ കശുമാവ് കൃഷി വ്യാപിപ്പിക്കാൻ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ

വനം വകുപ്പുമായി സഹകരിച്ച് 5000 ഹെക്ടറിൽ കശുമാവ് കൃഷി വ്യാപിപ്പിക്കാൻ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ. തോട്ടണ്ടി ഉൽപ്പാദനം കുറഞ്ഞത് ലക്ഷം ടണ്ണായി ഉയർത്താൻ ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്ന് കശുവണ്ടി വികസന കോർപ്പറേഷന്റെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പുനലൂർ തൊളിക്കോട് കശുമാവ് കർഷക സഹകരണസംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വന്തമായോ പാട്ടത്തിനോ ഭൂമിയുള്ളവരെല്ലാം കശുമാവ് തൈ നടണം. വനം വകുപ്പിന്റെ 18000 ഹെക്ടർ സ്ഥലത്ത് അക്കേഷ്യ ഉൾപ്പെടുയുള്ള മരങ്ങളാണ് ഭൂരിഭാഗവും. ഇവയ്ക്കു പകരം കശുമാവ് നട്ടുപിടിപ്പിച്ചാൽ കേരളത്തിന് കശുവണ്ടി വ്യവസായരംഗത്തെ പ്രതിസന്ധി പരിഹരിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഓൺലൈൻ ബുക്കിങ്ങിലൂടെ കശുമാവ് തൈകൾ വിതരണം ചെയ്യാൻ നടപടി തുടങ്ങിയതായും 13 കോടി രൂപ കശുമാവ് കൃഷിക്കായി വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. കാഷ്യു ആൻഡ് സ്പൈസസ് വേൾഡി​ന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. മികച്ച കശുമാവ് കർഷകരെ സ്പിന്നിങ് മിൽ ചെയർമാൻ ജോർജ് മാത്യു ആദരിച്ചു.

Also Read: മത്തൻ വളർത്താൻ സിമ്പിളാണ്; പോഷക ഗുണത്തിൽ പവർഫുള്ളും; മത്തൻ കൃഷി ചെയ്യുമ്പോൾ