മുന്തിരിത്തക്കാളി, തക്കാളിയ്ക്ക് ഒരു പകരക്കാരി; ഒപ്പം വരുമാനവും അലങ്കാരവും

മുന്തിരിത്തക്കാളി, തക്കാളിയ്ക്ക് ഒരു പകരക്കാരി; വരുമാനത്തോടൊപ്പം തോട്ടത്തിന് അലങ്കാരവും നൽകുന്ന മുന്തിരിത്തക്കാളി ഒരൽപ്പം ശ്രദ്ധ നൽകിയാൽ നമ്മുടെ കേരളത്തിലും നല്ല വിളവുതരുന്ന തക്കാളിയിനമാണ്. നിലവിൽ വയനാട്, ഇടുക്കി ജില്ലകളിൽ മുന്തിരിത്തക്കാളി കൃഷിയുണ്ട്.

ഉത്തരേന്ത്യയിൽ വന്‍കിട സൂപ്പര്‍ മാര്‍ക്കയ് ശൃംഖലകൾക്കായി വൻതോതിൽ ഉൽപ്പാദിക്കുന്ന മുന്തിരിത്തക്കാളിയ്ക്ക് മികച്ച വിപണിയാണുള്ളത്. അധികം പൊക്കമില്ലാത്ത കുറ്റിയായി വളരുന്ന ഇനവും വള്ളി പോലെ നീണ്ടുവന്ന് താങ്ങുകാലുകളില്‍ പടരുന്ന ഇനവും എന്നിങ്ങനെ രണ്ടുതരം മുന്തിരിത്തക്കാളി ചെടികളാണ് നിലവിൽ പ്രചാരത്തിലുള്ളത്.

ഹരിത ഗൃഹങ്ങളില്‍ താങ്ങുകാലുകളില്‍ വളര്‍ത്താവുന്ന ഇവ നന്നായി കായ്ക്കും. കുറ്റിയായി വളരുന്നതില്‍ ബാല്‍ക്കെണി റെഡ്, മിനിബെല്‍, വില്‍മാ, മൈക്രോടോം എന്നീയിനങ്ങൾക്കാണ് ആവശ്യക്കാർ. സാധാരാണ തക്കാളിയെപ്പോലെ മിതോഷ്ണ കാലാവസ്ഥയാണ് മുന്തിരിത്തക്കാളിക്കും അനുയോജ്യം. മുന്തിരത്തക്കാളിയില്‍ പരപരാഗണത്തിലൂടെയാണ് കായുണ്ടാകുന്നത് എന്നതാണ് പ്രധാന വ്യത്യാസം.

വിത്തുകള്‍ ഉപയോഗിച്ചാണ് പുതിയ തൈകള്‍ മുളപ്പിച്ചെടുക്കുക. പ്രധാന നഴ്സറികളും കാര്‍ഷിക സര്‍വകലാശാലയുടെ ഔട്ട് ലെറ്റുകളിലും മികച്ചയിനം വിത്ത് ലഭിക്കും. പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കി അതില്‍ പാകി മുളപ്പിച്ചെടുത്ത തൈകള്‍ രണ്ടാഴ്ചയ്ക്കുശേഷം ചട്ടിയിലോ ഗ്രോബാഗിലോ തടങ്ങളിലോ നട്ടുപിടിപ്പിക്കാവുന്നതാണ്.

സെപ്റ്റംബര് മുതൽ ഡിസംബര്‍ വരെയുള്ള കാലമാണ് തൈകൾ നടാൻ നല്ലത്. ഓരോ ചെടിക്കും ഒരുമീറ്റര്‍ അകലമിട്ട് തടങ്ങളിലും ചെടികൾ നടാം. ഒരടി വീതം ആഴവും നീളവും വീതിയുമുള്ള കുഴികളില്‍ പോട്ടിങ് മിശ്രിതം നിറച്ചാണ് നിലത്ത് തൈകള്‍ നടേണ്ടത്. ഒരു സെന്റ് സ്ഥലത്ത് 60 മുതൽ 80 വരെ തൈകൾ നടാം. വിവിധതരം പോഷകങ്ങളുടെ കലവറകൂടിയാണ് മുന്തിരിത്തക്കാളി.

Also Read: തേനീച്ചക്കൂടുകളിൽ ഇത് തേനൊഴുകും കാലം; തേനീച്ച വളർത്തലിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം പലത്

Image: pixabay.com