കേരകർഷകരെ പ്രതിസന്ധിയിലാക്കി തെങ്ങുകളിൽ കാറ്റുവീഴ്ച രോഗം വ്യാപിക്കുന്നു

കേരകർഷകരെ പ്രതിസന്ധിയിലാക്കി തെങ്ങുകളിൽ കാറ്റുവീഴ്ച രോഗം വ്യാപിക്കുന്നു. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയാണ് രോഗബാധ കൂടുതൽ. കൂടുതൽ തെങ്ങുകൾക്ക് രോഗലക്ഷണങ്ങൾ കാണുന്നതോടെ അവ മുറിച്ചുമാറ്റാൻ നിർബന്ധിതരാകുകയാണ് കർഷകർ.

സംസ്ഥാനത്തെ പ്രധാന കള്ളുത്പാദന മേഖലകൂടിയായ കിഴക്കന്‍മേഖലയിലെ തെങ്ങിന്‍തോപ്പുകളില്‍ കാറ്റുവീഴ്ച കള്ളിന്റെ ഉൽപ്പാദനത്തിലും കാര്യമായ ഇടിവുണ്ടാക്കി. കൊഴിഞ്ഞാമ്പാറയില്‍ 350 ഹെക്ടറോളം തോപ്പുകളില്‍ കാറ്റുവീഴ്ചയുണ്ടെന്ന് കൃഷിഭവന്‍ വ്യക്തമാക്കുന്നു. തെങ്ങിന്‍തോപ്പുകള്‍ കൂടുതലായുള്ള കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി പഞ്ചായത്തുകളിലാണ് കാറ്റുവീഴ്ച രോഗം ഏറെയും.

അടുത്തിടെയുണ്ടായ വെള്ളീച്ച ശല്യത്തിനൊപ്പം കാറ്റുവീഴ്ചയും വ്യാപിച്ചതോടെ ദുരിതത്തിലായിരിക്കയാണ് കര്‍ഷകര്‍. നാളികേരത്തിന് പുറമേ കള്ളിന്റെയും ഇളനീരിന്റെയും ഉത്പാദനവും ഇടിയുകയാന്. മുന്‍കാലങ്ങളില്‍ ഒരു വര്‍ഷം 80-100 നാളികേരം ഒരു തെങ്ങില്‍നിന്ന് കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നത് വെറും 10-20 നാളികേരം മാത്രമാണെന്ന് കർഷകർ പറയുന്നു.

രോഗംബാധിച്ച് മച്ചിങ്ങ ഉത്പാദനം നിലയ്ക്കുന്നതാണ് ഇതിനു കാരണം. രോഗമുള്ള തെങ്ങുകളില്‍ കള്ളുത്പാദനം പാടേ നിലച്ചതായി തോപ്പുടമകളും പറയുന്നു. കേടുവന്ന തെങ്ങുകള്‍ മുറിച്ചുമാറ്റി പുതിയ തൈകള്‍ വെക്കുന്നതിനായി കേരവികസന ബോര്‍ഡിന്റെ (സി.ഡി.ബി.) പദ്ധതി പ്രകാരം കൃഷിഭവനില്‍നിന്ന് സാമ്പത്തികസഹായം നൽകണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.