വ്യത്യസ്തനായിട്ടും ആരും തിരിച്ചറിയാത്ത പെരേര പോളി ഹൗസ് കൃഷിയിൽ നേട്ടം കൊയ്യുന്നു

വ്യത്യസ്തനായിട്ടും ആരും തിരിച്ചറിയാത്ത പെരേര പോളി ഹൗസ് കൃഷിയിൽ നേട്ടം കൊയ്യുന്നു. തിരുവനന്തപുരം മുരുക്കുംപുഴയിലാണ് കോണ്‍സ്റ്റന്റൈന്‍. ജി. പെരേരയുടെ പോളി ഹൗസ് കൃഷി പൊടിപൊടിക്കുന്നത്. നാലു വര്‍ഷം മുമ്പ് പാരമ്പര്യമായി കൈമാറിക്കിട്ടിയ 70 സെന്റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷിയാണ് ഇന്ന് പെരേരയ്ക്ക് മികച്ച ആദായം നേടിക്കൊടുക്കുന്നത്.

ഇവിടെയുണ്ടായിരുന്ന ഒരു കുളം നവീകരിച്ച് കരിമീന്‍ വളര്‍ത്താനും ഒപ്പം കരിമീന്‍ കുഞ്ഞുങ്ങളെ പ്രജനനം ചെയ്യാനും തുടങ്ങിയതാണ് പെരേരയുടെ കൃഷിയുടെ ആദ്യഘട്ടം. മീന്‍കുളത്തില്‍ ചൈനീസ് നിര്‍മിത എയറേറ്ററും പ്രോട്ടീന്‍ സ്‌കിമ്മറും സ്ഥാപിച്ച് മത്സ്യങ്ങള്‍ക്ക് വളരാനുള്ള സാഹചര്യങ്ങളും ഉറപ്പാക്കി. ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയ പോഷക സമൃദ്ധമായ പ്രീമിയം ഫ്‌ളോട്ടിംഗ് ഫിഷ് ഫീഡാണ് മത്സ്യങ്ങൾക്ക് നൽകുന്നത്. ദിവസം രണ്ടു തവണ വീതം വര്‍ഷത്തില്‍ ഏഴു മാസവും കരിമീന്‍ വിളവെടുക്കാന്‍ കഴിയുമെന്ന് അനുന്വത്തിന്റെ വെളിച്ചത്തിൽ പെരേര പറയുന്നു.

ഒരു മാസം ശരാശരി 200 കിലോ മത്സ്യം ലഭിക്കുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമായ മഴക്കാലത്ത് മാത്രമാണ് വിളവെടുപ്പിന് അവധി. കിലോയ്ക്ക് 400 രൂപവരെ നൽകാൻ തയ്യാറുള്ള ഉപഭോക്താക്കൾ തന്നെ തേടി വരാറുണ്ടെന്ന് പെരേര പറയുന്നു.

കരിമീൻ കൃഷി തകൃതിയായി നടക്കുന്നതിനിടെയാണ് 10 സെന്റിൽ പെരേര പോളി ഹൗസ് കൃഷി തുടങ്ങിയത്. തക്കാളിയും കാപ്പ്‌സിക്കവുമാണ് പ്രധാന കൃഷി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിന്റെ 10 ഗ്രാം തക്കാളി വിത്തിന് 600 രൂപ വിലയുള്ള അര്‍ക്ക രക്ഷക് എന്ന മുന്തിയ ഇനമാണ് പെരേര തെരഞ്ഞെടുത്തിരിക്കുന്നത്. വിത്തുകൾ പ്രോട്രേകളില്‍ പാകി മുളപ്പിച്ച് തൈകളാക്കിയാണ് പോളിഹൗസില്‍ നടുന്നത്.

25 മുതൽ 30 ദിവസത്തിനുള്ളിൽ തൈകൾ വളരും. ചാണകം, വേപ്പിന്‍പിണ്ണാക്ക്, സ്യൂഡോമോണസ്, വാം എന്നിവയാണ് അടിവളം. തൈകൾ നട്ട് ഒരു മാസത്തിനകം ജൈവവളം നൽകും. ഒരു മാസം കഴിഞ്ഞാൽ നാനോകാല്‍ എന്ന സൂക്ഷ്മവളവും പ്രയോഗിക്കും.

പൂർണമായും ജൈവ കൃഷിരീതിയാണ് പെരേര പിന്തുടരുന്നത്. ടാഗ് ഫോള്‍ഡര്‍ നാലോ അഞ്ചോ മില്ലിലിറ്റർഒരു ലിറ്റര്‍ വെളളത്തില്‍ കലർത്തി തളിക്കുന്നത് കീടങ്ങളെ പ്രതിരോധധിക്കാൻ ഉത്തമമാണെന്ന് പെരേര പറയുന്നു. തുളളിനന സമ്പ്രദായമാണ് പോളി ഹൗസിനായി അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. വെളളവും വളവും കലര്‍ത്തി ചെടിത്തടത്തില്‍ എത്തിക്കുന്ന ഫെര്‍ട്ടിഗേഷന് രീതിയാണിത്.

ഒരു ചെടി 20 കിലോ തക്കാളിവരെ നൽകാറുണ്ടെന്ന് പെരേര പറയുന്നു. പ്ലം ടൊമാറ്റോ എന്നറിയപ്പെടുന്ന ഈ തക്കാളിയ്ക്ക് കിലോയ്ക്ക് 60 രൂപയോളം ലഭിക്കാറുണ്ട്. പെരേരയുടെ തക്കാളികളെക്കുറിച്ച് കേട്ടറിഞ്ഞ് എത്തുന്ന ഉപഭോക്താക്കൾ കൂടാതെ പ്രമുഖ ഷോപ്പിങ് മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇവയെത്തുന്നു. ആയിരം വിത്തിന് 10,000 രൂപ വിലയുള്ള ഇനം കാപ്സിക്കമാണ് മറ്റൊരു കൃഷി.

വിദേശത്തു നിന്ന് വരുത്തുന്ന ഈ വിത്തുകൾ ഒരു വര്‍ഷം മുഴുവൻ വിളവുതരുന്നവയാണ്. ഒരു ചെടിയില്‍ നിന്ന് 15 കിലോ മുളകുവരെ ലഭിക്കാറുണ്ടെന്ന് പെരേര പറയുന്നു. ചെടി കായ് പിടിക്കാന്‍ 50 ദിവസം വേണമെന്നതാണ് ഈ വിദേശിയിനത്തിന്റെ ഒരു പ്രത്യേകത. ഒരു കിലോയ്ക്ക് 70 മുതല്‍ 100 രൂപ വരെ ഈ മുളകിന് വിപണിയിൽ വില ലഭിക്കുന്നു. ബാക്കിയുള്ള കൃഷിയിടത്തിൽ കത്തിരി, വെണ്ട, പാവയ്ക്ക, പടവലം എന്നിങ്ങനെ നിരവധി വിളകൾ പരീക്ഷിക്കാനും പെരേര സമയം കണ്ടെത്തുന്നു.

Also Read: തോട്ടം മേഖലക്കായി സമഗ്രപദ്ധതിയുമായി കേരളം; പ്ലാന്റേഷൻ ടാക്സും കാര്‍ഷികാദായ നികുതിയും ഒഴിവാക്കും; തൊഴിലാളി ലയങ്ങൾ ഇനിയില്ല

Image: unsplash.com