കാര്‍ഷിക കടാശ്വാസം: മഹാരാഷ്ട്ര 4000 കോടി എഴുതിത്തള്ളി

3200 കോടിയോളം രൂപ 4.62 ലക്ഷം കര്‍ഷകര്‍ എടുത്ത വായ്പ എഴുതി തള്ളുന്നതിനും ബാക്കി 800 കോടി രൂപ 3.78 ലക്ഷത്തോളം വരുന്ന കൃത്യമായി വായ്പ അടയ്ക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനവുമായിരിക്കും.

മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതി തള്ളുന്ന നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 4,000 കോടിരൂപയുടെ കടാശ്വാസം അനുവദിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫടനാവിസ് പറഞ്ഞു. ഇതില്‍, 3200 കോടിയോളം രൂപ 4.62 ലക്ഷം കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്നതിനും ബാക്കി 800 കോടി രൂപ 3.78 ലക്ഷത്തോളം വരുന്ന കൃത്യമായി വായ്പ അടയ്ക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനവുമായിരിക്കും. ആകെ, എട്ട് ലക്ഷത്തോളം കര്‍ഷകര്‍ സര്‍ക്കാര്‍ സഹായത്തിന്റെ ഗുണഭോക്താക്കളാകും. ഈ വര്‍ഷം ജൂണിലാണ് കടാശ്വാസ നടപടികള്‍ ആരംഭിച്ചത്. വരുന്ന നവംബര്‍ 15ാം തീയതിയ്ക്കു മുന്‍പ് 70 മുതല്‍ 80 ശതമാനം വരെ കര്‍ഷകര്‍ക്ക് കടാശ്വാസം ലഭ്യമാക്കുമെന്നും ഫട്നാവിസ് അറിയിച്ചു. 2011-12 വര്‍ഷത്തെ 21,000 കോടി രൂപയെ അപേക്ഷിച്ച് 2016-17 വര്‍ഷത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ 63000 കോടിയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ നടത്തിയത്. 12 ശതമാനം ഉത്പാദനവളര്‍ച്ച രേഖപ്പെടുത്തിയ കാര്‍ഷികമേഖലയില്‍ 40,000 കോടിയുടെ നേട്ടമുണ്ടാക്കാനായെന്നും, ബി ജെ പി സര്‍ക്കാര്‍ ആരംഭിച്ച ജല സംരക്ഷണ പദ്ധതിയായ “ജല്‍ യുക്ത് ശിവാര്‍” ആണ് ഈ കാര്‍ഷികവളര്‍ച്ചാ നേട്ടത്തിന് സാഹചര്യമൊരുക്കിയതെന്നും ഫട്നാവിസ് പ്രസ്താവിച്ചു.

Also Read: നോട്ടുനിരോധനം: പൊറുതിമുട്ടിയ കര്‍ഷകര്‍ പ്രക്ഷോഭവുമായി തെരുവിലേക്ക്

ഇക്കഴിഞ്ഞ മാസങ്ങളില്‍ രാജ്യവ്യാപകമായി നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതും കൂടുതല്‍ അക്രമാസക്തമായതും മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരുന്നു. തുടര്‍ച്ചയായ വരള്‍ച്ചയും, നോട്ടുനിരോധനവും കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കിയതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ തെരുവിലിറങ്ങാനിടയായതെന്ന വിമര്‍ശം പല കോണുകളില്‍ നിന്നുണ്ടായിരുന്നു. ഈ പ്രതിസന്ധി സാഹചര്യങ്ങളെ മറികടക്കാനായി യു പി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടിയാണ് കാര്‍ഷിക കടാശ്വാസം നല്‍കല്‍.

Also Read: [എഡിറ്റോറിയല്‍] കര്‍ഷകസമൂഹത്തെ നിലനില്‍പ്പിന്റെ പോരാട്ടത്തിലേക്ക് തള്ളിവിട്ട നോട്ടുനിരോധനം