കർഷക സമരത്തിന്റെ അടുത്തപടിയായി രാജ്യവ്യാപകമായി പത്തുകോടി കർഷകരുടെ ഒപ്പുകൾ ശേഖരിക്കാൻ ഓൾ ഇന്ത്യ കിസാൻ സഭ

കർഷക സമരത്തിന്റെ അടുത്തപടിയായി രാജ്യവ്യാപകമായി പത്തുകോടി കർഷകരുടെ ഒപ്പുകൾ ശേഖരിക്കാൻ ഓൾ ഇന്ത്യ കിസാൻ സഭ. കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി നാലുമാസത്തിനുള്ളിൽ രാജ്യത്തെ പത്തുകോടി കർഷകരുടെ ഒപ്പുകൾ ശേഖരിക്കുമെന്ന് ഓൾ ഇന്ത്യ കിസാൻ സഭ പ്രസിഡന്റ് ഡോ. അശോക് ധവാലെ വ്യക്തമാക്കി.

എല്ലാവിളകൾക്കും ഉൽപാദനച്ചെലവും അൻപതുശതമാനം ലാഭവും ഉറപ്പാക്കുക, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ പൂർണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഒപ്പുശേഖരണം. ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒൻപതിന് കർഷകർ ഓരോ കലക്ടറേറ്റിലുമെത്തി ഒപ്പുകൾ സമർപ്പിക്കും. ലക്ഷക്കണക്കിനുപേർ അന്നു ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്നും ഡോ. ധവാലെ പറഞ്ഞു.

മഹാരാഷ്ട്ര കിസാൻ സഭ നടത്തിയ ഐതിഹാസിക സമരം രാജ്യത്തെ മുഴുവൻ കർഷകരുടെയും വികാരമാണ് പ്രതിഫലിപ്പിച്ചത്. ആ സമരത്തിന് കേരളത്തിലെ കർഷക സംഘം നൽകിയ പിന്തുണ വലുതാണ്. മഹാരാഷ്ട്രയിലെ കർഷക മാർച്ച് മൂന്നുവർഷമായുള്ള പ്രക്ഷോഭങ്ങളിൽനിന്നു രൂപംകൊണ്ടതാണ്. കാർഷിക കടം എഴുതിത്തള്ളുമെന്നും ആദിവാസികൾക്ക് വനഭൂമിക്ക് പട്ടയം നൽകുമെന്നുമുള്ള വാഗ്ദാനങ്ങൾ പാഴായപ്പോഴാണ് മാർച്ച് സംഘടിപ്പിച്ചത്. കർഷകരുടെ 80% ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ തയാറായത് മാർച്ചിന്റെ വിജയമായെന്നും ഡോ. ധവാലെ പറഞ്ഞു.

കീഴാറ്റൂർ സമരത്തിൽ കേരള സർക്കാരിന്റെ നിലപാടിൽ തെറ്റില്ലെന്നും സമരക്കാരുടെ പരാതികളിൽ സർക്കാർ പരിഹാരം കാണുമെന്നും ഡോ. ധവാലെ പറഞ്ഞു. പൊതുജനങ്ങൾക്കു ഗുണംചെയ്യുന്ന പദ്ധതികളിൽ ചിലപ്പോൾ കൃഷിഭൂമി ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാൽ കോർപറേറ്റുകൾക്കും സ്വകാര്യവ്യക്തികൾക്കും മാത്രം സഹായകരമാകുന്ന പദ്ധതികൾക്കായി കൃഷി ഭൂമി ഏറ്റെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഡോ. ധവാലെ വ്യക്തമാക്കി.

Also Read: വാഴയ്ക്ക് ഈ വേനൽ രോഗങ്ങളുടെ കാലം; വാഴക്കൃഷിക്കാർ എടുക്കേണ്ട മുൻകരുതലുകൾ

Image: The Wire