കർഷക സമരങ്ങൾ മുകളിലേക്ക്, കാർഷിക വളർച്ചാ നിരക്ക് താഴേക്ക്; ഇന്ത്യൻ കർഷകരുടെ ഭാവി ആരുടെ കൈയ്യിലാണ്?

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 2017 – 18 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ വളർച്ചാ നിരക്കുകൾ പുറത്തുവന്നത്. എപ്പോഴുമെന്നപോലെ ഇന്ത്യയുടെ ജിഡിപി ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 7.7% വളർച്ച രേഖപ്പെടുത്തുകയും ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയെന്ന പദവി സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ ഇതേ കാലയളവിൽ കാർഷിക വളർച്ച 4.5% മായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7.1% മായിരുന്നു കാർഷിക വളർച്ച. 2017-18 ലെ നാലാം പാദത്തിൽ കൃഷിയും അനുബന്ധ മേഖലകളും കൈവരിച്ച 4.5% വളർച്ച നാലു പാദങ്ങളിലുംവച്ച് ഏറ്റവും ഉയർന്നതാണെങ്കിലും മൊത്തം കാർഷിക രംഗത്തെ വളർച്ചാ നിർക്ക് ഉയർത്താൻ അത് സഹായകമായില്ല. 2017-18 കാലഘട്ടത്തിൽ മൊത്തം കൃഷിയും അനുബന്ധ മേഖലകളും ചേർന്ന് 3.4% വളർച്ച നേടുമെന്നാണ് കണക്കാക്കിയിരുന്നത്. 2016-17 ൽ ഇത് 6.3% എന്നോർക്കണം.

ഈ കണക്കുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ കിസാൻ ഏകതാ മഞ്ചിന്റെയും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും നേതൃത്വത്തിൽ പത്തു ദിവസത്തെ മഹാപ്രക്ഷോഭം തുടങ്ങിയത്.



മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് സമരം ശക്തിയാര്‍ജ്ജിച്ചത്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സമരത്തിനിടെ കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ റോഡുകളിലേക്ക് വലിച്ചെറിഞ്ഞും നഗരങ്ങളിലേക്ക് പച്ചക്കറി, പാൽ എന്നിവ കയറ്റി അയക്കുന്നത് നിർത്തിയുമായിരുന്നു കര്‍ഷകരുടെ സമരം.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ, കേന്ദ്ര കൃഷി മന്ത്രി രാധ മോഹൻ സിംഗ് എന്നിവർ സമരം ചെയ്യുന്ന കർഷകരെ അപമാനിച്ചുകൊണ്ട് നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകളും എരിതീയിൽ എണ്ണ പകർന്നു. നേരത്തെ, മുംബൈയിലേക്കുള്ള കിസാൻ ലോംഗ് മാർച്ച്, തമിഴ്നാട്ടിൽ നിന്നുള്ള കൃഷിക്കാരുടെ രാഷ്ട്രപതി ഭവനത്തിനു പുറത്തുള്ള പ്രതിഷേധം എന്നിവ മാധ്യമശ്രദ്ധ നേടിയിരുന്നു. നാഷണൽ ക്രൈം റക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കർഷക സമരങ്ങളുടെ എണ്ണം 2014 ൽ 628 ആയിരുന്നത് 2015 ൽ 2,683 ഉം 2016 ൽ 4,837 ഉം ആയി കുത്തനെ ഉയർന്നു.

ഒരേസമയം ഉയർന്ന താങ്ങുവിലയും താഴ്ന്ന ചില്ലറവിൽപ്പന വിലയും നിലനിർത്തി വിപണിയിൽ ഇടപെടുകയെന്ന വെല്ലുവിളിയാണ് സർക്കാർ അഭിമുഖീകരിക്കുന്നത്. മിനിമം താങ്ങുവില (എം പി എസ്) ഉദാരമായി വർദ്ധിപ്പിച്ചുകൊണ്ട് ഈ പ്രശ്നത്തെ മറികടക്കാനായിരുന്നു യു പി എ ഗവൺമെൻറിന്റെ ശ്രമം. അക്കാലത്ത് കർഷകർക്ക് നല്ല വരുമാനം ലഭിച്ചെങ്കിലും ഈ നയം ഭക്ഷ്യ പണപ്പെരുപ്പത്തിന് കാരണമായി. ബിജെപി സർക്കാരാകട്ടെ കർഷകരുടെ വരുമാനത്തേക്കാൾ സാമ്പത്തിക വ്യവ്സ്ഥയുടെ സ്ഥിരതയ്ക്ക് മുനഗണന കൊടുകുകയെന്ന നയമാണ് സ്വീകരിച്ചത്.

യുപിഎയുടെ കീഴിൽ, കാർഷിക വളർച്ചാനിരക്ക് 1998-2004 കാലയളവിൽ 1.76% ആയിരുന്നത് 2004-05 മുതൽ 2012-13 വരെയുള്ള വർഷങ്ങളിൽ, 3.84% ആയി ഉയർന്നു. ഈ കാലയളവിൽ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി കർഷകരുടെ വരുമാനത്തിൽ പ്രതിവർഷം 5% കൂടുതൽ വർധനയുണ്ടാകുകയും ചെയ്തു. 2011-12 മുതൽ 2015-16 വരെയുള്ള കാലയളവിൽ ഇത് 0.44% മായി കൂപ്പുകുത്തി. കാർഷിക, കാർഷികേതര തൊഴിലാളികൾക്ക് ലഭിച്ചിരുന്ന വേതനവും 2013 മുതൽ 2017 വരെയുള്ള കാലത്ത് കുത്തനെ ഇടിഞ്ഞു.


2014-ലും 2015- ലുമുണ്ടയ കടുത്ത വരൾച്ചയ്ക്കു ശേഷം ഭക്ഷ്യധാന്യങ്ങളായ ഗോതമ്പ്, അരി, പയർവർഗങ്ങൾ എന്നിവയുടെ ഉൽപ്പാദനം റെക്കോർഡ് നിലയിലെത്തി. എന്നാൽ വിപണിയിലെത്തുമ്പോൾ ഈ ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കാതെ കർഷകർ വലയുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, യു.പി. സർക്കാരുകൾ സ്വീകരിച്ച അടിയന്തിര പരിഹാരക്രിയയായ കാർഷിക കടങ്ങൾ എഴുതുത്തള്ളലാകട്ടെ പരിമിതമായ ആശ്വാസം മാത്രമാണ് കർഷകർക്ക് നൽകുന്നത്.

നിലവിലുള്ള കടക്കെണിയിൽ നിന്ന് പുറത്തുചാടാൻ അവ കർഷകരെ സഹായിക്കുന്നുണ്ടെങ്കിലും വീണ്ടും അടുത്ത വായ്പയെടുക്കുക എന്നതാണ് അവർക്കു മുന്നിലുള്ള ഒരേയൊരു പോംവഴി. ഇത് ഭാവിയിൽ കർഷകർ പാപ്പരാകാനുള്ള സാധ്യതകളും സാഹചര്യങ്ങളും വർധിപ്പിക്കുക മാത്രമല്ല, ബാങ്കു വായ്പകൾ ലഭിക്കാനിടയില്ലാത്തവരും പ്രാദേശിക ബ്ലേഡ് പലിശക്കാരുടെ പിടിയിൽപ്പെട്ടു കിടക്കുന്നവരുമായ പാവപ്പെട്ട കർഷകരെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.

Also Read: ഓഗസ്റ്റ് മാസമെത്തിയാൽ കൂർക്ക കൃഷിയ്ക്ക് സമയമായി; വിളവ് കൂട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Image: pixabay.com