കർഷക ക്ഷേമ ബോർഡ് ഉടൻ; കര്‍ഷക പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തും

കർഷക ക്ഷേമ ബോർഡ് രൂപവത്കരിക്കാനുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണെന്ന് കര്‍ഷക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. ഒപ്പം കര്‍ഷക പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമെന്നും മന്ത്രി ഉറപ്പു നൽകി. റബറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായി കേന്ദ്രം രൂപവത്കരിച്ച റബര്‍ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അനുകൂല നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

4,53,000 മെട്രിക് ടണ്‍ നെല്ല് ഈ സീസണില്‍ സംഭരിച്ചു. 857 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി. ബാക്കി തുക ഈ മാസം തന്നെ നല്‍കും. കൈതച്ചക്ക, നേന്ത്രപ്പഴം എന്നിവ കയറ്റുമതി ചെയ്യുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. കാപ്പി കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ കോഫി ബ്രാന്‍ഡ് തയ്യാറാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. റബ്ബര്‍ മേഖലയില്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനത്തിനും തുടക്കമായി.

സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നെല്ല് സംഭരണ പ്രശ്‌നം പരിഹരിക്കാനാണ് തീരുമാനം. കൃഷി ഭവനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കൃഷിഭവനുകളിലേക്ക് 252 നിയമനം നടത്തി. ഇനി 24 ഒഴിവ് മാത്രമാണുള്ളത്. കൃഷി ഭവനുകളെ കാലക്രമേണ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളാക്കും. നിലവില്‍ 202 പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളുണ്ട്. ഒന്നരമാസത്തിനകം പത്ത് ലക്ഷം കര്‍ഷകരെ പങ്കെടുപ്പിച്ച് വാര്‍ഡ് തലത്തില്‍ കര്‍ഷക സഭകള്‍ സംഘടിപ്പിക്കും. തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന ഞാറ്റുവേല ചന്തകള്‍ എല്ലാ കൃഷി ഭവനുകള്‍ക്ക് കീഴിലും സംഘടിപ്പിക്കും.

കേന്ദ്ര സംസ്ഥാന തെങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവരെ ഉള്‍പ്പെടുത്തി കൃഷി മന്ത്രി അധ്യക്ഷനായി നാളീകേര മിഷന്‍ രൂപവത്കരിക്കും. വേങ്ങേരിയില്‍ നാളീകേര ട്രേഡിംഗ് സെന്റര്‍ ആരംഭിക്കും. പേരാമ്പ്രയില്‍ നാളീകേര മൂല്യവര്‍ദ്ധിത പാര്‍ക്ക് സ്ഥാപിക്കും. കേരഫെഡിന്റെ മേല്‍നോട്ടത്തില്‍ കേര കര്‍ഷക സഹകരണ സംഘങ്ങള്‍ വഴി നാളീകേരം സംഭരിക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

Also Read: കനിവില്ലാതെ കുരുമുളകു വിപണി; പ്രതീക്ഷകൾ തകർന്ന് കർഷകർ

Image: Facebook