വീട്ടുമുറ്റത്തും ടെറസ്സിലും തളിർക്കുന്ന മുന്തിരിചെടി

തളിർത്തുനിൽക്കുന്ന മുന്തിരിവളളികൾ എന്നും രസകരമായ കാഴ്ചയാണ്. കാഴ്ചയില്‍ മാത്രമല്ല ഗുണഫലത്തിന്റെ കാര്യത്തിലും ലോകത്തിൽ ഏറ്റവും കൂടുതല്‍  ഉല്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങളിലൊന്നായ മുന്തിരി കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിറ്റാമിനുകളുടെ കലവറയായും സൗന്ദര്യസംരക്ഷണത്തിനുതകുന്ന ഫലമായും ശ്രദ്ധിക്കപ്പെട്ട നേടിയ ഈ പഴത്തിലടങ്ങിയിരിക്കുന്ന പോളിഫെനോൽ എന്ന ഘടകം അന്നനാളം, ശ്വാസകോശം, പാൻക്രിയാസ്, വായ, പ്രോസ്ട്രേറ്റ് എന്നീ അവയവങ്ങളിലെ കാൻസറിനെ പ്രതിരോധിക്കുന്നു. വൈനുണ്ടാക്കാനും ജ്യൂസിനും കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ മുന്തിരിക്ക് ആഗോളവിപണിയിൽ വൻസാധ്യതയാണുളളത്. ഈ സാധ്യതയെ മുന്‍നിറുത്തി ലോകത്തെമ്പാടും മുന്തിരി ഉത്പാദനം അമിതമായ രാസവളത്തിന്റേയും കീടിനാശിനികളുടേയും ഉപയോഗത്തോടെയാണ് നടക്കുന്നത്. അതേസമയം, വീട്ടുവളപ്പിലോ ടെറസ്സിലോ ജൈവവളം ഉപയോഗിച്ച് കൃഷിചെയ്യുന്ന രീതിയും പതിവായി തുടങ്ങിയിട്ടുണ്ട്.

സാധാരണ വിപണിയിൽ സാധ്യതയുള്ള ഇനമായ ബാംഗ്ലൂർ പർപ്പിൾ ആണ് വീട്ടുവളപ്പിലെ കൃഷിക്കനുയോജ്യം. കേരളത്തിൽ നിന്ന് കിഴക്കോട്ട് പോയാൽ ഈയിനത്തെ ചാണദ്രാക്ഷ എന്ന് വിളിക്കുന്നു. നീല കലർന്ന കറുപ്പും ഉരുണ്ട വിത്തുമാണ് ഇതിന്റെ പ്രത്യേകത. ഈയിനം പഴമായും ജ്യൂസിനായും ഉപയോഗിച്ച് വരുന്നു. എല്ലാക്കാലത്തും നടാവുന്നതാണ് മുന്തിരി, എന്നാൽ ഈയിനം മിതമായ ചൂടും തണുപ്പും ഉളള കാലാവസ്ഥയിൽ വളരുന്നു. വെയിൽ ധാരാളമായി ലഭ്യമാക്കുന്ന സ്ഥലത്താണ് മുന്തിരി കൃഷി മികച്ച വിളവ് നൽകുന്നത്. ടെറസ്സിൽ ആണെങ്കിൽ ചട്ടികളിലോ ബാഗുകളിലോ നടാം. നടുന്നതിന് മുമ്പ് ഉണങ്ങിയ ചാണകം, കമ്പോസ്റ്റ്, മണ്ണിരവളം ഇവയിലേതിലെങ്കിലും ഒന്ന് മണ്ണിൽ കലർത്തി കുതിർക്കണം. ശേഷം കാർഷിക സംരംഭങ്ങളിൽ നിന്ന് വാങ്ങുന്ന ഒരടിവരെ പൊക്കമുള്ള തൈ ശ്രദ്ധയോടെ വേര് പൊട്ടി പോകാതെ മണ്ണിൽ കുഴിയുണ്ടാക്കി നടണം. താങ്ങിനിർത്താനായി കമ്പ് കുത്തി നിർത്തണം. ചെറിയ തോതിൽ ദിവസേന ജലസേചനം നടത്താം. അങ്ങനെ മുറ്റത്ത് കുറേയധികം തൈകൾ നട്ട് താങ്ങുകൊമ്പുകൾ കൊണ്ട് പന്തൽ ഉണ്ടാക്കാം.
കൃഷി സ്ഥലം ടെറസ്സിൽ ആണൊരുക്കുന്നതെങ്കിൽ വളളികൾ ടെറസ്സിൽ നിന്ന് ആറടി ഉയരം വരെ പൊക്കി വളർത്തി കൊണ്ട് വരണം. മികച്ച പരിചരണത്തിന് വേണ്ടിയാണ് പന്തലുകൾ ഈ രീതിയിൽ ക്രമീകരിക്കുന്നത്.

വളർച്ചയുടെ ഘട്ടങ്ങളിൽ ഇലപ്പടർപ്പുകളിൽ വരുന്ന പാഴ് വളളികളെ പറിച്ച് കളയണം. പല ശിഖരങ്ങളായി പടര്‍ന്നു വളരാന്‍ മുന്തിരി വളളിയുടെ തലപ്പ് നുളളി വിടേണ്ടതാവശ്യമാണ്. ഇതിനെ പ്രൂണിങ്ങ് അഥവാ കവാത്ത് എന്ന് പറയുന്നു. ഇങ്ങനെ ചെയ്താൽ ഒരു വളളി വളർന്ന് 10 മാസം കൊണ്ട് ഒരു സെന്റ് വരെ വളരും. അങ്ങനെ വളർന്ന എല്ലാ വളളികളുടെയും തലപ്പ് ഒരടി നീളത്തിൽ നുള്ളി വിടുകയും , ഇലകൾ അടർത്തി മാറ്റുകയും വേണം. ശേഷം ഒരു മാസത്തിനുള്ളിൽ പുതിയ തളിരിലകളിടുകയും ഇളം പച്ച നിറത്തിൽ പൂക്കൾ വരുകയും ചെയ്യുന്നു. വീണ്ടും ഒരടി തലപ്പ് വളരുമ്പോൾ നുളളി വിടണം. ശേഷം ഇലകൾ അടർത്തിയെടുക്കുന്നു. തളിരിലകളുടെ കൂടെ സ്പ്രിങ്ങ് പോലെയുള്ള വളളികളും വരുന്നു. അതിനെയും യഥാസമയം നുള്ളി കളയണം . അങ്ങനെ പന്തലിൽ വളളി മാത്രം ഉണ്ടാവുന്നു. ഈ വളളികളിലെ പൂക്കൾ പൂത്ത് കായ്ച്ച് നാലുമാസം കൊണ്ട് കായകൾ പറിക്കാൻ പാകമാകുന്നു. പഴുത്ത മുന്തിരികൾ മാത്രമേ പറിക്കാവൂ. പഴങ്ങൾ പറിച്ച ശേഷം വീണ്ടും ആ വളളികളിൽ തന്നെ കൃഷി തുടങ്ങിയാൽ പത്ത് മാസത്തിനുളളിൽ മൂന്നു തവണ വരെ വളവെടുക്കാം. പഴങ്ങളെ കിളികളിൽ നിന്നും മറ്റു ജീവികളിൽ നിന്നും സംരക്ഷിക്കാൻ പന്തലിന് മുകളില്‍ വല വലിച്ചു കെട്ടാവുന്നതാണ്.  ശാസ്ത്രീയമായ രീതിയിൽ പരിചരിച്ചാൽ 20 വർഷത്തിൽ കൂടുതൽ വരെ മുന്തിരി വളളികൾ നിലനിൽക്കുന്നു.

മുന്തിരി കൃഷിക്കാവശ്യമായ ജൈവവളങ്ങൾ, ഒരു മാസത്തിൽ ഒരു തവണ എന്ന കണക്കിനുസരിച്ച് ഒരു തൈയ്ക്ക് കാൽക്കിലോ കടലപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് ചെടിക്ക് ചുവട്ടിൽ മണ്ണ് കുഴിച്ച് അതിലിട്ട് മൂടണം. കടലപ്പിണ്ണാക്ക് ഉറുമ്പ് കൊണ്ടുപോകാൻ സാധ്യതയുള്ളതിനാല്‍ മൂടിയിടേണ്ടത് ആവശ്യമാണ്. കൂടാതെ കീടശല്യം ഒഴിവാക്കാനായി വേപ്പിൻ പിണാക്കും ചേര്‍ക്കാം. അറുപതു ദിവസത്തിലൊരിക്കൽ ജൈവവളവും ചാണകം, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവയും ഇട്ടുകൊടുക്കാം.

മുന്തിരി വളളികളെ അലട്ടുന്ന പ്രധാന രോഗമാണ് ഇലമുരടിപ്പ്, പൂപ്പൽ രോഗം എന്നിവയാണ്. അതിനെ അകറ്റാൻ വെർഹകമ്പോസ്റ്റോടീയോ, ബോർഡോ മിശ്രിതമോ ഇലകളിൽ തളിക്കാം. മണ്ണൊലിപ്പിനുളള സാധ്യതയുള്ളതിനാൽ , എപ്പോഴും മണ്ണിൽ ഈർപ്പം നിലനിർത്തണം. കൂടാതെ മുന്തിരിയുടെ മധുരം വർധിപ്പിക്കാനായി വിളവെടുപ്പിന് ഒരാഴ്ച മുൻപ് മുതൽ ജലസേചനം ഒഴിവാക്കാം.

എട്ടായിരത്തിൽ പരം മുന്തിരിയിനങ്ങളാണ് ലോകത്തുളളത്. ഇന്ത്യയിൽ അനാബെഷാഹി, ബാംഗ്ലൂർ പർപ്പിൾ, ബോഖ്റി, കാളിസഹേബി, ഗുലാബി, തോംസസീഡലസ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കേരളത്തിൽ മുന്തിരിത്തോട്ടങ്ങളായാണ് മുന്തിരി കൃഷി കാണപ്പെടുന്നത്. ഒരു കിലോ മുന്തിരിക്ക് 80 മുതല്‍100 രൂപ വരെയാണ് മാർക്കറ്റ് വില. ഇനങ്ങൾക്കനുസരിച്ച് വില ഏറിയും കുറഞ്ഞുമിരിക്കുന്നു. ഗ്രീൻ ഗ്രേപ്സിന് കിലോക്ക് 90 ഉം ബ്ലാക്ക് ഗ്രേപ്സിന് കിലോക്ക് 350 ഉം വൈറ്റ് ഗ്രേപ്സിന് ഒരു ടണ്ണിന് 25000 രൂപയിലധികവും വിപണിയിൽ നിന്ന് ലഭിക്കുന്നു.

Also Read: പാഷൻഫ്രൂട്ട്, ഒരു വളപ്രയോഗവും ആവശ്യമില്ലാത്ത വീട്ടുകൃഷി

Jaya Balan

An aspiring writer and activist on gender issues.