ഹരിത വിപ്ലവം: മണ്ണിരകളുടെ സംഘഗാനമോ ഉറുമ്പുകളുടെ ഒപ്പാരിയോ?

“ക” എന്ന അക്ഷരത്താല്‍ മാത്രം വേര്‍തിരിക്കപ്പെടുന്ന രണ്ട് വാക്കുകളാണ് “കവിത”യും “വിത” യും. കവിതയിൽ വിതയ്ക്കുന്നതു പോലെ പ്രധാനമാണ് മണ്ണിൽ വിതയ്ക്കുന്നതും എന്ന അറിവ് സാംസ്കാരികമായ ഒരു അവബോധത്തിന്റെ അടയാളപ്പെടുത്തലാണ്. എത്രമേല്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു ഇവ രണ്ടും എന്നതിന്റെ ചിന്തോദ്ദീപകമായ വീക്ഷണമാണ്. തുടർന്നു വായിക്കുന്നവർ കവിതയുടെ സ്ഥാനത്ത് സംസ്കാരമെന്നും വിതയുടെ സ്ഥാനത്ത് കൃഷിയുടെ സാംസ്കാരിക ചരിത്രമെന്നും വായിക്കേണ്ടതുണ്ട്.  

“കവിതയിലെ വിതയെങ്ങുപോയ്…” എന്ന ചോദ്യത്തോടൊപ്പം മുഴങ്ങുന്ന ഒന്നാണ് കൃഷിയുടെ സാംസ്കാരിക ചരിത്രത്തിന് എന്തു സംഭവിച്ചു എന്ന ചോദ്യം.  മനുഷ്യ പരിണാമത്തിലെ ഏറ്റവും നിർണായകമായ ഒരു സാംസ്കാരിക പ്രതിഭാസം എന്ന നിലയിൽ നിന്ന് ഒരു സാങ്കേതിക പ്രതിഭാസമെന്ന നിലയിലേക്കുള്ള കൃഷിയുടെ ചുവടുമാറ്റത്തിന്റെ കാലരേഖ ഒരു ജീവി വർഗം എന്ന നിലയിൽ മനുഷ്യൻ എത്തിച്ചേർന്ന ദശാസന്ധിയുടെ ചരിത്രരേഖ കൂടിയാണ്.

ഇത്തരം രേഖീയതകളുടെ വിശകലനത്തിന് മുതിരുമ്പോള്‍ തുണയാകുക ചില പദസഞ്ചയങ്ങളും അവയെ അഴിച്ചും പിരിച്ചും ആവർത്തിച്ചും നാം നടത്തുന്ന കസർത്തുകളുമാണ്. അത്തരത്തിൽ ഏറ്റവും സുപ്രധാനമായ വാക്കുകളുടെ ഒരു കൂട്ടം 1950 കളിൽ, രണ്ടാം ലോകയുദ്ധാനന്തരം കൃഷിയുടെ സാംസ്കാരിക ചരിത്രത്തിന്റെ കാലരേഖയിലേക്ക് രംഗപ്രവേശം ചെയ്യുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഹരിത വിപ്ലവം, അത്യുല്പാദന ശേഷിയുള്ള വിത്തുകൾ, കീടനാശിനികൾ, രാസവളങ്ങൾ, അതി നൂതനവും ചെലവേറിയതും സങ്കീർണവുമായ യന്ത്ര സംവിധാനങ്ങൾ എന്നിങ്ങനെ പോകുന്നു ആ പദസഞ്ചയം. ഇവയോടൊപ്പം വിശപ്പ്, മൂന്നാം ലോക രാജ്യങ്ങൾ, പട്ടിണി, ജനസംഖ്യാ വിസ്ഫോടനം എന്നീ പദ സഞ്ചയങ്ങൾ കൂടി സമന്വയിക്കപ്പെട്ടതോടെ കൃഷിയുടെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും നിർണായകമായ മറ്റൊരു അധ്യായത്തിന്, ഹരിത വിപ്ലവത്തിന് തുടക്കമായി.

മേല്പറഞ്ഞ പദസഞ്ചയങ്ങളുടെ, ആവശ്യാനുസരണം ഉപയോഗിക്കാവുന്ന അവയുടെ അർഥങ്ങളുടെ, മറയും ബലവും ഉണ്ടായിരുന്നെങ്കിലും അമ്പതുകളുടെ തുടക്കത്തിൽ റോക്ക്ഫെല്ലർ ഫൗണ്ടേഷൻ അന്നത്തെ മെക്സിക്കോ ഭരണകൂടവുമായി കൈകോർത്ത് മെക്സിക്കൻ മണ്ണിൽ ഹരിത വിപ്ലവത്തിന്റെ ആദ്യ വിത്തിറക്കിയതിനു പിന്നിൽ കൃത്യമായ പ്രത്യയശാസ്ത്ര കാരണങ്ങളും ഉണ്ടായിരുന്നു. പ്രത്യയശാസ്ത്രമെന്ന വാക്കിന്റെ അർഥം കീഴ്മേൽ മറിഞ്ഞ ഇക്കാലത്ത് നിന്ന് നോക്കുമ്പോൾ അത് രസകരമായ ചരിത്ര വസ്തുതയാണ്.  ജനസംഖ്യാ വിസ്ഫോടനവും വിശപ്പും കമ്മ്യൂണിസവും കലാപവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് അമ്പതുകളിലും അറുപതുകളിലും അമേരിക്കൻ ബുദ്ധികേന്ദ്രങ്ങൾ ഏറെ തലപുകച്ചിരുന്നു.

രണ്ടാം ലോകയുദ്ധാനന്തരം റഷ്യയിൽ നിന്നും ചൈനയിൽ നിന്നും കിഴക്കൻ യൂറോപ്പിലൂടെ ലാറ്റിൻ അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും കമ്മ്യൂണിസത്തിന്റെ കാറ്റ് വീശാനുള്ള സാധ്യത അമേരിക്കൻ ഭരണകൂടം മണത്തറിഞ്ഞ ശീത യുദ്ധത്തിന്റെ കാലം കൂടിയായിരുന്നു അത്. സ്വഭാവികമായും റോക്ക്‌ഫെല്ലർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ അക്കാലത്തെ പ്രത്യയശാസ്ത്ര താത്പര്യങ്ങളും ആശങ്കകളും പ്രതിഫലിച്ചിരിക്കാം. ഇന്ത്യ പോലുള്ള അന്നത്തെ മൂന്നാം ലോക രാജ്യങ്ങളോളം ജനസംഖ്യാ വിസ്ഫോടനത്താൽ വീർപ്പു മുട്ടിയിരുന്നില്ലെങ്കിലും മെക്സിക്കൻ വിപ്ലവത്തിനു ശേഷം ഭൂവിതരണവും പരമ്പരാഗത കൃഷി രീതികളും കീഴ്മേൽ മറിഞ്ഞ്, ഗുരുതരമായ ഒരു ക്ഷാമത്തിലേക്ക് പതിക്കുകയായിരുന്നു അമ്പതുകളുടെ തുടക്കത്തിൽ മെക്സിക്കോ.

കഠിനമായ വിശപ്പ് ഒരു ജനതയെ ആയുധമേന്തി തെരുവുകളിലേക്ക് തള്ളിവിടുമെന്നും ഭരണകൂടങ്ങളെ അട്ടിമറിക്കാൻ അവരെ പ്രേരിപ്പിക്കുമെന്നുമുള്ള തിരിച്ചറിവിൽ അന്നത്തെ കെക്സിക്കൻ ഭരണാധികാരി മാനുവൽ കമാച്ചോ റോക്ക്ഫെല്ലർ ഫൗണ്ടേഷനും  ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷനും ഐക്യരാഷ്ട്ര സഭയുമായി കൈകോർത്ത് ഹരിത വിപ്ലവത്തിന്റെ ആദ്യ തരംഗത്തിന് തുടക്കമിട്ടു. വിശപ്പ് എന്ന അടിയന്തിര ദേശീയ പ്രശ്നത്തിന് പരിഹാരമായി അവതരിപ്പിക്കപ്പെട്ട മെക്സിക്കൻ ഹരിത വിപ്ലവം ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങളുടെ വിളവിൽ കുതിച്ചു ചാട്ടമുണ്ടാക്കി.  മെക്സിക്കൻ മണ്ണിൽ നിന്ന് ഉൾക്കൊണ്ട ഊർജ്ജം റോക്ക്ഫെല്ലർ ഫൗണ്ടേഷനെ ഫിലിപ്പീൻസ് ഭരണകൂടവും ഫോർഡ് ഫൗണ്ടേഷനുമായി കൈകോർത്ത് മനിലയിൽ 1960 ൽ അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ആത്മവിശ്വാസം നല്കുകയും ചെയ്തു.

ഈ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുല്പാദന ശേഷിയുള്ള നെൽവിത്തായ ഐആർ 8 (IR8) ആണ് അറുപതുകളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഹരിത വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായി മാറിയത്. അറുപതുകളുടെ തുടക്കത്തിൽ തന്നെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട അമേരിക്കൻ കാർഷിക ശാസ്ത്രജ്ഞൻ നോർമൻ ബോർലോഗ് ഉപദേശകനായി ഇന്ത്യയിലെത്തുകയും മെക്സിക്കോയിലെ തന്റെ അനുഭവ സമ്പത്ത് ഇന്ത്യൻ കാർഷിക ശാസ്ത്രജ്ഞരുമായി പങ്കുവക്കുകയും ചെയ്തിരുന്നു. ഹരിത വിപ്ലവത്തിലൂടെ ചരിത്രത്തിൽ കൃഷിയുടെ അധ്യായം തിരുത്തിയെഴുതിയതിന്റെ പേരിൽ ബോർലോഗിന് 1970 ൽ സമാധാനത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു.

ഹരിതവിപ്ലവം ഇന്ത്യയില്‍

ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ നട്ടെല്ലൊടിഞ്ഞ ഇന്ത്യൻ കാർഷിക സമ്പദ്‌വ്യവസ്ഥ മെക്സിക്കൻ കാർഷിക രംഗത്തേക്കാൾ ഗുരുതരമായ പ്രതിസന്ധിയിലായിരുന്നു അക്കാലത്ത്. തുടർച്ചയായ ഭക്ഷ്യക്ഷാമങ്ങളും, വായ്പകൾ അടക്കമുള്ള സാമ്പത്തിക സഹായങ്ങളുടെ ലഭ്യതക്കുറവും കഴുത്തറപ്പൻ പലിശ നിരക്കും പരമ്പതാഗതമായി ഉപയോഗിച്ചു വരുന്നതും ഒട്ടും പരിഷ്ക്കരിക്കാത്തതുമായ സാങ്കേതിക വിദ്യകളും ചേർന്ന് ഇന്ത്യൻ കർഷകരുടെ ജീവിതം നരകമാക്കി മാറ്റിയ സാഹചര്യത്തിലാണ് ഹരിത വിപ്ലവം ഇന്ത്യയിൽ അവതരിക്കുന്നത്. സ്വഭാവികമായും കവിതയിലെ “ക” മാറ്റി വച്ച് വിതയിലും അതിന്റെ അടിയന്തിരത്വത്തിലും ശ്രദ്ധയൂന്നാൻ ഇന്ത്യൻ കർഷകർ നിർബന്ധിതരായി. സ്വാതന്ത്ര്യാനന്തരം കുതിച്ചുയർന്ന ജനസംഖ്യയും സർക്കാരിനെ മറ്റ് ആധികൾ മാറ്റിവച്ച് ഹരിത വിപ്ലവത്തെ കെട്ടഴിച്ചു വിടാൻ പ്രേരിപ്പിച്ചു.

പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലും തുടക്കമിടുകയും തുടർന്ന് മറ്റ് സംസ്ഥാനങ്ങളിളേക്ക് വ്യാപിപ്പിക്കുകയും ചെയ്ത ഹരിത വിപ്ലവം എൺപതുകളുടെ തുടക്കമാകുമ്പോഴേക്കും അരി, ഗോതമ്പ് എന്നിവയുടെ വിളവിൽ കുതിച്ചു ചാട്ടമുണ്ടാക്കുകയും ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് അടിവെച്ചു നീങ്ങുകയും ചെയ്തു. എന്നാൽ അത്യുല്പാദന ശേഷിയുള്ള വിത്തുകൾക്ക് ആവശ്യമായ രാസവളങ്ങളും കീടനാശിനികളും ജലസേചന സൗകര്യങ്ങളും ഹരിത വിപ്ലവത്തിന്റെ തുടക്ക കാലത്തു തന്നെ വിമർശകരേയും സൃഷ്ടിച്ചിരുന്നു. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെട്ട കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ നേതൃത്വത്തിൽ അത്യുല്പാദന ശേഷിയുള്ള ഗോതമ്പ് വിത്തുകൾ പഞ്ചാബിലെ പാടങ്ങളിൽ വിളഞ്ഞപ്പോൾ മറ്റൊരു വശത്ത് വിമർശനങ്ങളും ശക്തി പ്രാപിക്കുകയായിരുന്നു.

പ്രകൃതിയുടെ കവിതയിൽ മനുഷ്യന്റെ വിതയുടെ ഇടപെടൽ അധികം വൈകാതെ തിരിഞ്ഞു കൊത്തുകയും കൊട്ടിഘോഷിക്കപ്പെട്ട ഹരിത വിപ്ലവത്തിന്റെ മറ്റൊരു മുഖം തെളിഞ്ഞു വരുകയും ചെയ്തു. പട്ടിണി കൊണ്ട് വലഞ്ഞ, ഏതാനും വർഷങ്ങൾ മാത്രം പ്രായമായ ഒരു മൂന്നാം ലോക രാജ്യത്തിന്റെ പട്ടിണി മാറ്റുക എന്ന അടിയന്തിര ആവശ്യം വിജയകരമായി നിറവേറ്റിയെങ്കിലും അതിനു നൽകേണ്ടി വന്ന വിലയെക്കുറിച്ചു കൂടിയാണ് ഹരിത വിപ്ലവം പിന്നീട് വിചാരണ ചെയ്യപ്പെട്ടത്. സ്വാതന്ത്ര്യത്തിനു ശേഷം സമഗ്രമായ ഭൂപരിഷ്ക്കരണങ്ങളിലൂടെ സമൂഹത്തിൽ കടിച്ചു തൂങ്ങി നിന്നിരുന്ന ജന്മിത്വത്തിന്റെ പ്രേതങ്ങളെ തുരത്തി, തദ്ദേശീയമായ വിത്തിനങ്ങളെ വേർതിരിച്ച് വികസിപ്പിച്ച് പടിപടിപടിയായി നടത്തേണ്ടിയിരുന്ന തദ്ദേശീയമായ ഒരു ഹരിത വിപ്ലവത്തെ അട്ടിമറിച്ചാണ് ഭരണകൂടം ബോർലോഗിന്റെ അത്ഭുത വിത്തുകളുടെ ഹരിത വിപ്ലവത്തെ സ്വാഗതം ചെയ്തതെന്ന വിമർശനം ശക്തമായി.

രണ്ടാം ലോകയുദ്ധാനന്തരം സ്വതന്ത്രമായ നിരവധി ഏഷ്യൻ രാജ്യങ്ങളിൽ ഭൂപരിഷ്ക്കരണത്തിനായുള്ള മുറവിളി ശക്തമാകുകയും കർഷകർ കലാപത്തിന്റെ വക്കിലെത്തുകയും ചെയ്ത സന്ദർഭത്തിലാണ് ലോകബാങ്കും അമേരിക്കൻ ഭരണകൂടവും റോക്ക്ഫെല്ലർ, ഫോർഡ് ഫൗണ്ടേഷനുകളും തീവ്ര കൃഷിരീതികളും അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളും അതിനൂതന സാങ്കേതിക വിദ്യകളും അവതരിപ്പിച്ചത് എന്ന വസ്തുതയും ചൂണ്ടിക്കാണിക്കപ്പെട്ടു. താരതമ്യേന ചെറുപ്പവും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ദശാസന്ധികളിൽ പെട്ടുഴലുകയും ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങൾ തങ്ങളുടെ ശാസ്ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ചു കൊണ്ടിരുന്ന കാർഷിക പദ്ധതികൾ മാറ്റിവക്കുകയും അത്ഭുത വിത്തുകളുമായി എത്തിയ ഹരിത വിപ്ലവത്തെ സ്വാഗതം ചെയ്യാൻ നിർബന്ധിരാകുകയും ചെയ്യുകയായിരുന്നു.

രാസവളങ്ങളും കീടനാശിനികളും ഉല്പാദിക്കുന്ന വൻകിട ആഗോള കമ്പനികളായിരുന്നു ഈ മാറ്റത്തിന്റെ പ്രധാന ഗുണഭോക്താക്കൾ.  രാസവളങ്ങളും കീടനാശിനികളും ജലസേചന പദ്ധതികളും, ഒപ്പം അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളും ചേർന്നുള്ള പുതിയൊരു കാർഷിക സംസ്കാരം പതിയെ അംഗീകരിക്കപ്പെട്ടു.  ലോകത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട ഒരു കൂട്ടം ഗവേഷണ സ്ഥാപനങ്ങളും അവയിൽ ഗവേഷണം നടത്തിക്കൊണ്ടിരുന്ന മികച്ച ഗവേഷകരും, മൂന്നാം ലോക രാജ്യങ്ങളുടെ തദ്ദേശ കാർഷിക പദ്ധതികൾക്കു മേലുള്ള ഹരിത വിപ്ലവത്തിന്റെ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ സഹായകമായി. കൊളംബിയയിൽ സിഐഎടി (Centro International de Agriculture Tropical, നൈജീരിയയിൽ ഐഐടിഎ (The International Institute for Tropical Agriculture ) എന്നിങ്ങനെയുള്ള ഗവേഷണ സ്ഥാപനങ്ങളിലൂടെ റോക്ക്ഫെല്ലർ, ഫോർഡ് ഫൗണ്ടേഷനുകൾ ഹരിത വിപ്ലവത്തിന്റെ തിരി കെടാതെ സൂക്ഷിക്കുകയും അതിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്തു.

രണ്ടാം ലോകയുദ്ധാനന്തരം വികസിത രാജ്യങ്ങളിൽ ശക്തമായ ജനസംഖ്യാ വിസ്ഫോടനം, വിശപ്പ്, വിപ്ലവം, കമ്യൂണിസം എന്നീ പദസഞ്ചയങ്ങളെ മുൻനിർത്തിയുള്ള ചർച്ചകൾ ഇരുമ്പു മറക്കുള്ളിലാണെങ്കിലും സോവിയറ്റ് യൂണിയനേയും സ്പർശിക്കാതിരുന്നില്ല. എന്നാൽ, വിവിധ ഗവേഷണ സ്ഥാപനങ്ങളേയും അവയിലെ മികച്ച ഗവേഷകരേയും മൂന്നാം ലോക ഭരണകൂടങ്ങളേയും മുൻനിർത്തിയുള്ള ഹരിത വിപ്ലവത്തിനു പകരം സോവിയറ്റ് ഭരണകൂടം തെരഞ്ഞെടുത്തത് കൂട്ടുകൃഷി സമ്പ്രദായമായിരുന്നു.  പാർട്ടി ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ മേൽനോട്ടത്തിൽ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നടപ്പാക്കിയ ഭൂമി പിടിച്ചെടുക്കലുകളും വിളകളുടെ അടിച്ചേൽപ്പിക്കലുകളും നിർബന്ധിത തൊഴിൽ വിതരണവും സോവിയറ്റ് രീതിയ്ക്ക് പടിഞ്ഞാറൻ ഹരിത വിപ്ലവത്തിനു മേൽ കാര്യമായ വിജയമൊന്നും നേടിക്കൊടുത്തില്ലെന്ന് മാത്രമല്ല സോവിയറ്റ് ജിവയഗാഥയുടെ ഏറ്റവും തിളക്കം കുറഞ്ഞ ഏടുകളിൽ ഒന്നാകാനായിരുന്നു സോവിയറ്റ് ഹരിത വിപ്ലവത്തിന്റെ വിധി.

ഇന്ത്യയിൽ നിന്നും മെക്സിക്കോയിൽ നിന്നും തീർത്തും ഭിന്നമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ സാഹചര്യങ്ങൾ നില നിന്നിരുന്ന ആഫ്രിക്കയിൽ ഹരിത വിപ്ലവത്തിന്റെ അത്ഭുത വിത്തുകൾക്ക് അത്ഭുതം പ്രവർത്തിക്കാനായില്ല. അത്യുല്പാദന ശേഷിയുള്ള ഈ വിത്തിനങ്ങൾ ശരിയായ രാസവളങ്ങളുടേയും ജലസേചന സൗകര്യങ്ങളുടേയും അഭാവത്തിൽ നാടൻ വിത്തുകളേക്കാൾ മോശം വിളവു നൽകിയതായിരുന്നു ഇതിന് പ്രധാന കാരണം. തുടക്കത്തിന്റെ കണക്കുകൾക്ക് അപ്പുറം ഇന്ത്യയിലും മെക്സിക്കോ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും പ്രകൃതി കടുംകൃഷി ചെയ്തവരോട് കണക്കു ചോദിച്ചു തുടങ്ങിയതോടെ ഹരിത വിപ്ലവം കൂടുതൽ വിമർശനങ്ങൾക്ക് വിധേയമാകുകയും ചെയ്തു.

കാർഷിക വൃത്തി ഒരു ജീവിതരീതിയും ശക്തമായ സാംസ്കാരിക പ്രതിഭാസവുമായ ഇന്ത്യ പോലുള്ള രാജ്യങ്ങളിലാകട്ടെ മനുഷ്യന് തിന്നു തീർക്കാനും വിൽക്കാനും മാത്രമായി ധാന്യങ്ങൾ കൊയ്തു കൂട്ടുകയെന്ന ഹരിത വിപ്ലവത്തിന്റെ വിപണി-സാങ്കേതിക യുക്തി തിരിച്ചടിക്കുക തന്നെ ചെയ്തു. കൊയ്തെടുക്കുന്നതിൽ ഒരു പങ്ക് വളർത്തു മൃഗങ്ങൾക്ക് ഭക്ഷണമായും മണ്ണിന് വളമായും തിരിച്ചു നൽകുകയെന്ന ജൈവ ചാക്രികത ശീലമാക്കിയ ഇന്ത്യൻ നാടൻ കർഷകർക്ക് അത്ഭുത വിത്തുകളുമായി സന്ധി ചെയ്യേണ്ടി വന്നു. വിതയിൽ തുടങ്ങിയ താളംതെറ്റൽ പ്രകൃതിയുടെ കവിതയിലേക്കും പടരുകയും അത് മണ്ണിന്റെ പുഷ്ടിയെ ഗുരുതരമായി ബാധിക്കുകയും ചെയ്തു.

തലമുറകളായി ഇന്ത്യൻ നാടൻ കർഷകരും ഗോത്ര വർഗക്കാരും വേർതിരിച്ചെടുത്ത്, മെച്ചപ്പെടുത്തി കാത്തുവച്ച നാടൻ വിത്തുകൾ എന്നന്നേക്കുമായി നഷ്ടമാകുക എന്നതായിരുന്നു അത്ഭുത വിത്തുകൾ വിതച്ച മറ്റൊരു ദുരന്തം.  ഏതാനും വിത്തിനങ്ങൾ മാത്രം തെരഞ്ഞെടുത്ത് തുടർച്ചയായി വിളവിറക്കുക വഴി വൈവിധ്യം പഴങ്കഥയാകുകയും കീടനാശിനികൾ പാടങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്ന മിണ്ടാപ്രാണികളെ കൊന്നൊടുക്കകയും ചെയ്തു. കീടനാശിനികളുടെ അമിതോപയോഗം മൂലം പ്രതിരോധ ശേഷി കുറഞ്ഞുപോയ വിളകളാകട്ടെ പുതുതായി പ്രത്യക്ഷപ്പെട്ട കീടങ്ങൾക്ക് എളുപ്പം കീഴ്പ്പെട്ടു. കൃഷിയിടങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വെട്ടിനശിപ്പിക്കപ്പെട്ട കാടുകളും കുടിച്ചു തീർത്ത ജലസ്രോതസുകളും മറ്റു രക്തസാക്ഷികളായി. 

മണ്ണും വെള്ളവും വായുവും ഭക്ഷണവും നാശത്തിന്റെ വക്കിലാണെന്നും അവ തിരിച്ചു പിടിക്കണമെന്നുമുള്ള ബോധം തൊണ്ണൂറുകളോടെ ശക്തി പ്രാപിക്കുകയും ജൈവ കൃഷി, ജൈവ വളങ്ങൾ, ബദൽ കൃഷി രീതി എന്നിങ്ങനെ പുതിയ ഒരു പദസഞ്ചയം ഉദയം ചെയ്യുകയും ചെയ്തു.  കവിതയിലെ വിത നിലനിർത്തുകയെന്ന അടിസ്ഥാന തത്വം പോലെ, മണ്ണിനെ മണ്ണായി നിലനിർത്തുക എന്നതാണ് നിലനിൽപ്പിന്റെ അടിസ്ഥാന തത്വമെന്നും, അപ്രകാരം നിലനിർത്തപ്പെടുന്ന പുഷ്ടിയുള്ള മണ്ണ് മനുഷ്യന് ആവശ്യമായ ഭക്ഷണം നൽകുമെന്നുമുള്ള വിവേകത്തിലേക്ക് നാം പതിയെ എത്തിച്ചേരുകയായിരുന്നു. എന്നാൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴെല്ലാം അകത്തു നിന്നുതന്നെ സ്വയം പുതുക്കാനുള്ള ആഗോള കുത്തകകളുടെ കഴിവ് ജൈവ കൃഷിയും അതോടൊപ്പം നിലവിൽവന്ന പദസഞ്ചയവും എടുത്ത് അമ്മാനമാടാനുള്ള സാധ്യതയും ഒട്ടും വിദൂരമല്ല.

ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ കളിത്തൊട്ടിലായിരുന്ന പഞ്ചാബിൽ ഇന്ന് ബാക്കിയാകുന്നത് സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ നിന്ന് കാൻസർ രോഗികളുമായി പോകുന്ന കാൻസർ എക്സ്പ്രസും അതിലെ ഹതാശരായ യാത്രക്കാരുമാണ്.  2016 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഉഡ്ത്താ പഞ്ചാബ് ആ സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ വരച്ചു കാട്ടുന്നുണ്ട്. രാസവളങ്ങളും കീടനാശിനികളും കടുംകൃഷിയും ഒരു ജനതയെ, അവരുടെ വരു തലമുറകളും പുല്ലും പുൽച്ചാടിയും ഉൾപ്പെടെ, എങ്ങനെ വിഷമയമാക്കുന്നു എന്ന് ഉഡ്ത്താ പഞ്ചാബിൽ കാഴ്ചപ്പെടുന്നു.

ഹരിത വിപ്ലവത്തിന്റെ ജയഭേരികൾക്കും കണക്കുകളുടെ അത്ഭുത വിളവെടുപ്പിനും ശേഷം നാം പ്രവേശിക്കുന്നത് രാജ്യത്തിന്റെ വിപണി മലർക്കെ തുറന്നിട്ട തൊണ്ണൂറുകളിലേക്കും ഞൊടിനേരം കൊണ്ട് കർഷകനെ കൊന്ന് ആത്മഹത്യയിൽ സഹായിക്കുന്ന അതിശേഷിയുള്ള കീടനാശിനികളുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുമാണ്. അറുപതുകളിലും എഴുപതുകളിലും ഗവേഷണ സ്ഥാപനങ്ങളും ഭരണകൂടങ്ങളും നയിച്ച ഹരിത വിപ്ലവത്തിന്റെ പതാക ഇന്ന് നേരിട്ട് വഹിക്കുന്നത് ബഹുരാഷ്ട്ര കുത്തകകളാണ്. പരമ്പാതഗത വിത്തിനങ്ങൾ നഷ്ടപ്പെട്ട് കർഷകർ ബഹുരാഷ്ട്ര കമ്പനികളുടെ ജനിതക മാറ്റം വരുത്തിയ വിത്തുകളും അവയ്ക്കാവശ്യമായ രാസവള, കീടനാശിനി പാക്കേജുകളും വൻ വില കൊടുത്തു വാങ്ങാൻ നെട്ടോട്ടമോടുന്നു.

തൊണ്ണൂറുകളോടെ ആഗോള മൂലധന വിപണിയോട് കണ്ണി ചേർക്കപ്പെട്ട ഇന്ത്യൻ കാർഷിക രംഗമാകട്ടെ വിളകളുടെ വില പിടിച്ചു നിർത്താനോ നിയന്ത്രിക്കാനോ കഴിയാതെ ഇരുട്ടിൽ തപ്പുന്നു. ഇവയ്ക്കൊപ്പം കർഷകരെ വലവീശിപ്പിടിക്കാൻ തക്കംനോക്കി ചുറ്റിക്കറങ്ങുന്ന വട്ടിപ്പലിശക്കാർ കൂടി ചേരുന്നതോടെ ഹരിത വിപ്ലവാനന്തര ഇന്ത്യൻ കാർഷിക രംഗത്തിന്റെ ചിത്രം പൂർണമാകുന്നു. ഇത്രയും അസ്ഥിരവും അനിശ്ചിതവുമായ ഒരു പശ്ചാത്തലത്തിൽ നിന്ന് നാം രണ്ടാം ഹരിത വിപ്ലവത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ദൂരെ കേൾക്കുന്നത് മണ്ണിരകളുടെ സംഘഗാനമോ അതോ ഉറുമ്പുകളുടെ ഒപ്പാരിയോ? ഒരു പുൽച്ചാടിയുടെ അജ്ഞാത മൃതദേഹം ചുമന്നു കൊണ്ടു പോകുന്ന ആ ഒപ്പാരി വിതയില്ലാതെ കവിതയില്ലെന്ന ആ പഴയ പാട്ടു തന്നെയല്ലേ…!

Also Read: ഇനിയൊരു ഹരിതവിപ്ലവം ഈ മണ്ണ് സഹിച്ചെന്നുവരില്ല

References:

Save

Ragesh Dipu

An active avant-garde who embraced art and literature to speak and write out loud.