ഇന്ത്യൻ കാർഷിക മേഖലയിലെ നിക്ഷേപ സാധ്യതകൾ മുതലെടുക്കാൻ കോടികൾ മുടക്കാൻ വാൾമാർട്ടും ഐബിഎമ്മും

ഇന്ത്യൻ കാർഷിക മേഖലയിലെ നിക്ഷേപ സാധ്യതകൾ മുതലെടുക്കാൻ കോടികൾ മുടക്കാൻ വാൾമാർട്ടും ഐബിഎമ്മും. ആഗോള ഐടി ഭീമനായ ഐബിഎം ഇന്ത്യൻ കാർഷിക രംഗത്തെ സാങ്കേതിക മേഖലയ്ക്ക് 5,000 കോടി രൂപയുടെ വിപണിയാണുള്ളതെന്നാണ് കണക്കാക്കുന്നത്.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ കാർഷിക സാങ്കേതികവിദ്യാ രംഗത്ത് 5,000 കോടി രൂപയുടെ അവസരങ്ങളാണ് ഉണ്ടാകുകയെന്ന് ഐബിഎമ്മിന്റെ ഉപകമ്പനിയായ ദി വെതറിന്റെ തലവൻ ഹിമാൻഷു ഗോയൽ
പറഞ്ഞു.

അഗ്രി ബിസിനസ് സേവനങ്ങൾക്കൊപ്പം കാർഷിക എക്കോസിസ്റ്റം, കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധന, കാലാവസ്ഥാ വിവരങ്ങൾ, കാർഷിക സംബന്ധമായ മറ്റു ഡാറ്റ, ഇന്റർനെറ്റ്, ബ്ലോക്ക്ചെയിൻ സേവനങ്ങൾ, സ്റ്റാറ്റിസ്റ്റിക്സ്, കൃത്രിമ ബുദ്ധി എന്നീ മേഖലകളിൽ നിന്നും ലാഭമുണ്ടാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദി വെതർ കമ്പനി അടുത്തിടെ കാർഷികരംഗത്തെ സാങ്കേതികവിദ്യയുടെ ഇടപെടലുകൾ വർധിപ്പിക്കാൻ നിതി ആയോഗുമായി യോജിച്ചു പ്രവർത്തിക്കാൻ ധാരണയായിരുന്നു. കാർഷിക സാങ്കേതികമേഖലയിലെ 70 സ്റ്റാർട്ടപ്പുകളുമായി സഹകരിച്ച് പ്രവർത്തിച്ചു വരികയാണ് ദി വെതർ എന്നും ഗോയൽ പറഞ്ഞു.

നിതി ആയോഗുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി കൃത്രിമ ബുദ്ധി ഉപയോഗിച്ച് വിളവും ആദായവും മുൻകൂട്ടി കണക്കാക്കി അതനുസരിച്ചുള്ള വികസന കാർഷിക മാതൃകയും തത്സമയ നിർദേശങ്ങളും പിന്നാക്ക ജില്ലകളിൽ കർഷകർക്ക് ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു. കമ്പനിയുടെ പ്രവർത്തനങ്ങൾ 15 കാർഷിക സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നതും എല്ലാ പ്രധാന വിളകളേയും ഉൾക്കൊള്ളുന്നതുമാണെന്നും ഗോയൽ പറഞ്ഞു.

ഇന്ത്യൻ ഇ കൊമേർസ് ഭീമനായ ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തതിലൂടെ ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമറിയിച്ച അമേരിക്കൻ കമ്പനിയായ വാൾമാർട്ട് അന്താരാഷ്ട്ര വിള ഗവേഷണ കേന്ദ്രവുമായി (ICRISAT) സഹരികരിച്ചാണ് ഇന്ത്യൻ മണ്ണിലേക്ക് ഇറങ്ങുന്നത്.

ആന്ധ്രയിലെ കർഷകരുടെ ഉൽപ്പാദനവും മൂല്യവർധന സംവിധാനങ്ങളും മെച്ചപ്പെടുത്താൻ 2 മില്യൺ ഡോളറിന്റെ പദ്ധതിയാൺ വാൾമാർട്ട് ഫൗണ്ടേഷൻ നടപ്പിലാക്കുന്നത്. ഇതോടെ കഴിഞ്ഞ 6 മാസത്തിനിടെ ആന്ധ്രയിൽ വാൾമാർട്ട് ഫൗണ്ടേഷന്റെ നിക്ഷേപം 4 മില്യൺ ഡോളർ കടക്കുകയും ചെയ്തു.

6,100 ചെറുകിട കർഷകരേയും 2,000 വനിതാ കർഷകരേയും ഉൾക്കൊള്ളുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക, ഗ്രാമീണ മേഖലയിലെ പോഷകാഹാര കുറവ് പരിഹരിക്കുക എന്നിവയാണ്. ഗ്രാമീണ കർഷക കൂട്ടായ്മകൾ രൂപീകരിച്ച് ധാന്യങ്ങൾ, പയറു വർഗങ്ങൾ എന്നിവയുടെ സംഭരണ, ചരക്കു ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

കൂടാതെ കർഷകർക്ക് പരീശീലന പരിപാടികളും പയർ,ധാന്യ വിളകളുടെ പോഷക ഗുണത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് ബോധവൽക്കണ പരിപാടികളും ഫൗണ്ടേഷന്റെ പരിഗണനയിലുണ്ട്. 2011 നും 2017 നും ഇടയിൽ 15 രാജ്യങ്ങളിലെ 1.2 ദശലക്ഷം കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വാൾമാർട്ട് ഫൗണ്ടേഷൻ പരിശീലനം നൽകിയിരുന്നു. ഇതിൽ പകുതിയോളം വനിതാ കർഷകരാണെന്നും ഫൗണ്ടേഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Also Read: സംസ്ഥാനത്തെ മത്സ്യ കൃഷിയ്ക്ക് ഊർജ്ജം പകരാൻ പുത്തൻ പദ്ധതികളും ആനുകൂല്യങ്ങളുമായി സിഎംഎഫ്ആർഐയും ഫിഷറീസ് വകുപ്പും; അറിയേണ്ടതെല്ലാം

Image: pexels.com