മത്സ്യക്കൃഷിയിൽ ഉൽസാഹിച്ചില്ലെങ്കിൽ തിന്നേണ്ടി വരിക വിഷം കലർന്ന മീൻ; ഓപ്പറേഷൻ സാഗർ റാണി ശക്തമാക്കുന്നു

മത്സ്യക്കൃഷിയിൽ ഉൽസാഹിച്ചില്ലെങ്കിൽ തിന്നേണ്ടി വരിക അയലത്തു നിന്നുള്ള വിഷം കലർന്ന മീൻ; ഓപ്പറേഷൻ സാഗർ റാണി ശക്തമാക്കുന്നു. കേരളത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മീൻ പിടിച്ചെടുത്ത സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ഭക്ഷ്യ വസ്തുക്കളില്‍ വിഷം കയറ്റി അയക്കുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഇത്‌ അവസാനിപ്പിക്കാനുള്ള കർശന നടപടികളാണ്‌ സർക്കാർ സ്വീകരിക്കുക. ഇത്‌ ആരോഗ്യ വകുപ്പിന്റെ കീഴിൽ മാത്രം വരുന്ന കാര്യമല്ല. അതിനാൽ സർക്കാർ കൂട്ടായാണ്‌ ഈ വിഷപ്രയോഗത്തെ നേരിടുക. ശക്‌തമായ നടപടി വേണമെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ രാസ വസ്തു കലർത്തിയ 9000 കിലോ മീൻ പിടികൂടിയിയിരുന്നു. ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ്‌ വിഷ മീൻ പിടികൂടിയത്.
തൂത്തുകുടി, മണ്ഡപം എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ മീനാണ് ഇതെന്നാണ് റിപ്പോർട്ട്.

രണ്ടു ലോറികളിലായി കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ 7000 കിലോ ചെമ്മീനും,2000 കിലോ മറ്റ് മത്സ്യവും പരിശോധിച്ചതിൽ ഫോർമാലിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഷം കലര്‍ത്തിയ മീൻ കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഓപ്പറേഷൻ സാഗര്‍ റാണിയ്ക്ക് തുടക്കമിട്ടത്.

Also Read: കേരകർഷകരെ പ്രതിസന്ധിയിലാക്കി തെങ്ങുകളിൽ കാറ്റുവീഴ്ച രോഗം വ്യാപിക്കുന്നു

Image: pixabay.com