കാളപൂട്ടുകൾ: കാർഷിക സംസ്‌കൃതിയുടെ കാലം മായ്ക്കാത്ത കാഴ്ചകൾ

കൊയ്തുകഴിഞ്ഞു രണ്ടാം വിളവിറക്കുന്നതിനായി ഉഴുതുമറിച്ച മലബാർ പ്രദേശത്തെ വിശാലമായ  വയലുകൾ കാളപൂട്ടിന്റെ നിറഞ്ഞ ആരവങ്ങളാൽ മുഖരിതമായ നാളുകളാണിത്. പുല്ലാളൂരിലെയും ചേളന്നൂരിലെയും താനാളൂരിലെയും അയിലക്കാട്ടെയും എടപ്പാളിലെയും, വളാഞ്ചേരിയിലെയും പയ്യനാട്ടെയും അങ്ങനെയങ്ങനെ തുടങ്ങി മലപ്പുറത്തെയും കോഴിക്കോട്ടെയും പാലക്കാട്ടെയും കാർഷിക ഗ്രാമങ്ങൾ കാളപൂട്ടുത്സവങ്ങളുടെ ലഹരിയിലാണ്.

ഫോട്ടോ: അർഷദ് ഹുസൈൻ മടവൂർ

കൃഷിയെ തങ്ങളുടെ ജീനുകളിൽ തുന്നിച്ചേർത്ത ഒരു സമൂഹം, കാർഷിക കേരളത്തിന്റെ, പ്രത്യേകിച്ച്, ഉത്തര മലബാറിന്റെ പുകൾപെറ്റ കാർഷിക സംസ്‌കൃതിയെ, കാലത്തിന്റെ കലവറകൾ തലമുറകളോളം നിറച്ചിട്ടും ഇനിയും  തീരാതെ ബാക്കിയായ ഹരിത സംസ്കാരത്തിന്റെ ശേഷിപ്പുകളെ, കാർഷിക  പാരമ്പര്യത്തിന്റെ നിറഞ്ഞു തുളുമ്പുന്ന ഓർമകളെ, കൊയ്ത്തുകഴിഞ്ഞുള്ള മഴക്കു ശേഷം വെള്ളം നിറഞ്ഞ പാടങ്ങളിൽ കാളയോട്ടമത്സരങ്ങൾ നടത്തി തിരിച്ചു പിടിക്കുകയാണ്.

എൺപത്തിരണ്ടു വയസ്സ് പിന്നിട്ട കോഴിക്കോട് പുല്ലാളൂരിലെ അഹമ്മദ് കുട്ടിക്കയും സുഹൃത്തുക്കളും, ഇരുപതും ഇരുപത്തിരണ്ടും വയസ്സ് പ്രായമുള്ള പുതു തലമുറയിലെ ചെറുപ്പക്കാരും, പത്തുവയസ്സിൽ ചുവടെ പ്രായമുള്ള കുട്ടികളുമെല്ലാം ഒരേയാവേശത്തോടെ, ഒരൊറ്റ മനസ്സോടെ, കാളപൂട്ട് കണ്ടത്തിലേക്ക്  (കാളപൂട്ട് നടക്കുന്ന വയൽ) ഒഴുകിയെത്തുമ്പോൾ, പൂട്ടുപാടത്തിന്റെ വരമ്പുകളിൽ ആവേശത്തിന്റെ ആർപ്പുവിളികൾ മുഴക്കുമ്പോൾ നാം തിരിച്ചു പിടിക്കുന്നത് മണ്മറഞ്ഞുപോയെന്നു, നാം തന്നെ ആശങ്കപ്പെട്ട ഈ നാടിൻറെ വിശുദ്ധിയും മണവും മമതയും തന്നെയാണ്.

തമിഴ്‌നാട്ടിൽ നടന്നുവരുന്ന ജെല്ലിക്കെട്ട്, കർണാടകയിലെ കംബള എന്നിവയെല്ലാം പോലെ കാളപൂട്ടും ഒരു വിളവെടുപ്പുത്സവം തന്നെയാണ്. തെക്കൻ കേരളത്തിൽ നടന്നുവരുന്ന മരമടി, മധ്യകേരളത്തിലെ ചിലയിടങ്ങളിൽ നടക്കുന്ന പോത്തോട്ടം എന്നിങ്ങനെ പ്രാദേശിക വകഭേദങ്ങൾ കേരളത്തിൽ തന്നെയേറെയുണ്ടെങ്കിലും ഉത്തരമലബാറിലെ കാളപൂട്ടുകൾ തന്നെയെയാണ് ഇവയിൽ  ഏറ്റവും പ്രസിദ്ധം.

കാളപൂട്ടും കാലപ്പഴക്കവും

മലബാറിലെ വയലുകളിൽ ഒരു വിളവെടുപ്പുത്സവം എന്ന നിലയിൽ എന്ന് മുതലാണ് കാളപൂട്ട് ആരംഭിച്ചിട്ടുണ്ടാവുക? 1950 മുതൽ കോഴിക്കോട് പുല്ലാളൂരിൽ കാളപൂട്ട് നടന്നതിന്റെ ഓർമ്മകൾ എൺപതുവയസ്സ് പിന്നിട്ട നാട്ടുകാരൻ കൂടിയായ ഹംസഹാജി ഓർത്തെടുക്കുന്നു. ഒരു പക്ഷെ അതിനേക്കാൾ മുൻപ് മുതൽ തന്നെ കാളപൂട്ടിന്റെ ആരവങ്ങൾ ഈ വയൽ വരമ്പിൽ ഉയർന്നിരിക്കാം. ഈ വയൽ ചേറ്റിനെ ഇളക്കി മറിച്ചു കൊണ്ട് കാളക്കൂറ്റന്മാർ കഴിവും, കരുത്തും  തെളിയിച്ചിരിക്കാം. ഓർത്തെടുക്കാൻ പോലും പറ്റാത്ത വിധം മൺമറഞ്ഞുപോയ കാലങ്ങളിൽ കാളകൂറ്റന്മാർക്കൊപ്പം, ചേറിൽ എല്ലു മുറിയെ പണിയെടുത്തവരുടെ വിയർപ്പിനാൽ, അവരുടെ വിജയാരവങ്ങളാൽ ഈ പൂട്ടുപാടം കോരി തരിച്ചിരിക്കാം.

വയൽ വരമ്പിൽ ജനസഞ്ചയം, പൂട്ടുവയലിൽ കാളക്കൂറ്റന്മാർ. ഫോട്ടോ: അർഷദ് ഹുസൈൻ മടവൂർ

കാളപൂട്ടിനു സമാനമല്ലെങ്കിലും, തമിഴ്‌നാട്ടിൽ വിളവെടുപ്പുത്സവമായ പൊങ്കലിനൊപ്പം നടന്നുവരുന്ന കാളകളെ ഉപയോഗിച്ചുള്ള മറ്റൊരു മറ്റൊരു കാർഷിക കായികവിനോദമായ ജെല്ലിക്കെട്ടിനു, മുവ്വായിരത്തിയഞ്ഞൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് പ്രാചീന ഗുഹാചിത്രങ്ങളിൽ നടത്തിയ പഠനത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പഴക്കത്തെ കുറിച്ചുള്ള ശാസ്ത്രീയമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും,  കൃഷി അനുബന്ധിയായി രൂപപ്പെട്ട കായികയിനം എന്ന നിലയിൽ ജെല്ലിക്കെട്ടിനൊപ്പം തന്നെ കാളപൂട്ടിന്റെ ചരിത്രത്തെയും അതിന്റെ കാലപ്പഴക്കത്തെയും  ചേർത്ത് വായിക്കാവുന്നതാണ്.

വയൽ വരമ്പിൽ ജനസഞ്ചയം, പൂട്ടുവയലിൽ കാളക്കൂറ്റന്മാർ. കാളപൂട്ടിനു തുടക്കമാവുന്നു

മത്സരത്തിനൊരുങ്ങിയ കാളകളെ അവയുടെ പൂട്ടുകാർക്കൊപ്പം ഒറ്റക്കും, ജോഡികളായും മത്സരത്തിനു മുന്നോടിയായി പൂട്ടുപാടങ്ങളിൽ ഇറക്കി പൂട്ടുകണ്ടം ചുറ്റിക്കുന്നതോടു (വയലിൽ ഇറക്കി പാടം വലംവെക്കൽ) കൂടി കാളപൂട്ടിനു തുടക്കമാവുന്നു. ഇത് “കണ്ടം പഴകാനും” (പൂട്ടു കണ്ടത്തെ കുറിച്ചു ഉരുക്കളെയും അവയുടെ നുകക്കാരനെയും ബോധ്യപ്പെടുത്താൻ), “ചേറുണർത്താനുമാണെന്നാണ്” ( പാടത്തെ മണ്ണ് ഇളകി മറിയാനും ) പഴമക്കാരുടെ പക്ഷം.

കാളപൂട്ടിനു മുന്നോടിയായുള്ള ചേറുണർത്തൽ ചടങ്ങ്. ഫോട്ടോ: അർഷദ് ഹുസൈൻ മടവൂർ

പൂട്ടുപാടത്തിന്റെ ഒരരികിൽ മരവവും നുകവും കെട്ടിബന്ധിപ്പിച്ച് ഇറക്കുന്ന ഒരു ജോഡി കാളകളെ അതിവേഗത്തിൽ, വൃത്താകൃതിയിൽ പാടം വലം വെക്കാൻ വിടുന്നു. തോർത്തുമുണ്ടുടുത്ത്, തെളിവടിയുമായി ഒരു നുകക്കാരനും രണ്ടു സഹായികളും കാളകൾക്കൊപ്പം അവയേക്കാൾ വേഗതയിൽ ഒപ്പം ചേരുന്നു. ഏറ്റവും ചുരുങ്ങിയ  സമയത്തിനുള്ളിൽ പാടം ഒരു തവണ വലം വെച്ച് തിരിച്ച് നിശ്ചിതസ്‌ഥാനത്ത്‌ തന്നെ തിരിച്ചെത്തുന്ന കാളകളും അവയുടെ പൂട്ടുകാരനും പ്രസ്തുത “പൂട്ട്  കൊണ്ട് പോവുന്നു.” പൂട്ടു കൊണ്ടുപോവൽ എന്നാണ് കാളപൂട്ട് മത്സരത്തിന്റെ വിജയത്തെ പ്രാദേശികമായി വിശേഷിപ്പിക്കുന്നത്. കേവലം പത്തു മുതൽ ഇരുപത് സെക്കന്റ് വരെ മാത്രം നീണ്ടുനിൽക്കുന്നതാണ് ഓരോ കാളപൂട്ടുകാരെന്റെയും ഊഴം. സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിജയികളെ നിർണയിക്കുന്നു. ഇങ്ങനെ മുപ്പതു മുതൽ എഴുപത് ജോഡി വരെ കാളകൾ ഓരോ കാളപൂട്ടു ഉത്സവങ്ങളിലും തങ്ങളുടെ നുകക്കാർക്കൊപ്പം കരുത്ത് മാറ്റുരക്കുന്നു. കേവലമായ ഒരു മത്സരം എന്നതിനപ്പുറം പ്രാദേശികമായി നിലനിൽക്കുന്ന നിരവധി നിയമങ്ങൾ  ഓരോ കാളപ്പൂട്ടുകൾക്കുമുണ്ട്. അത്തരം നാട്ടു നിയമങ്ങൾ മൃഗങ്ങളെ മത്സരത്തിന്  മുൻപ് ഏതെങ്കിലും തരത്തിൽ പ്രയാസപ്പെടുത്തുന്നതിനെ പോലും നിരുത്സാഹപ്പെടുത്തുന്നതാണ്.

കാളപൂട്ടിന് മുന്നോടിയായി നടത്തുന്ന 'കണ്ടം പഴകൽ' ചടങ്ങ്. ഫോട്ടോ: അർഷദ് ഹുസൈൻ മടവൂർ

ജാതി, മതം, രാഷ്ട്രീയം തുടങ്ങി ദേശവ്യത്യാസങ്ങൾ പോലുമില്ലാതെ ജനസഞ്ചയമൊന്നാകെ പൂട്ടുകണ്ടത്തിൽ ഒത്തുചേരുമ്പോൾ, അവിടെ വൈജാത്യങ്ങൾ കണ്ടെത്താൻ കഴിയാത്ത വിധത്തിൽ കൂട്ടായ്മയുടെ ആർപ്പുവികളാണുയരുന്നത്. ഓരോ കാളപൂട്ടുപാടങ്ങളുടെയും ചേറ്റിൽ വിളയുന്നത് സുന്ദരമായ മാനവ സൗഹൃദ ബോധവും, മൃഗങ്ങളും മനുഷ്യരും തമ്മിൽ പിറവിതൊട്ടുള്ള  പരസ്പരസമന്വയത്തിന്റെ പാഠങ്ങളും തന്നെയാണ്

ഡിജിറ്റൽ വാച്ചുകളും, സ്റ്റോപ്പറുകളും ഒക്കെ സജ്ജമാക്കി വെച്ചാണ് ഇന്നു ഓരോ മത്സരങ്ങളും  നടക്കുന്നത്. സെക്കൻഡുകൾ പോലും വിധി നിർണയിക്കുന്നു. കാളകൾ കണ്ടം നിറഞ്ഞോടുമ്പോൾ ആർപ്പുവിളിക്കുന്ന ആൾകൂട്ടം ഒരു ഫുട്ബോൾ മത്സരത്തിന്റെ പ്രതീതിയുളവാക്കുന്നു. കളിക്കാരൻ ഗോൾവലനിറക്കുമ്പോൾ ഗാലറിയിലൊന്നാകെ ആവേശത്തിലാവുന്നതു പോലെ, ഓരോ കാളപ്പൂട്ടുകാരനും പൂട്ടുകണ്ടം വലം വെച്ച്  തിരിച്ചെത്തുമ്പോൾ പാടവരമ്പുകൾ അത്യാവേശത്തിന്റെ  മറ്റൊരു ഗാലറിയായി  പരിണമിക്കുന്നു. വാച്ചുകൾ പോലും അന്യവും കൗതുകങ്ങളുമായ ആ പഴയ കാലത്തു അവർ എങ്ങനെയാണു ഓരോ കാളപൂട്ടുമത്സരത്തിന്റെയും വിധി നിർണയിച്ചത് എന്നോർക്കുമ്പോൾ  ആർക്കും തെല്ലുവിസ്മയം തോന്നും.

കാളപൂട്ട് മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതയോ ?

കാളപൂട്ട് അടക്കമുള്ള മത്സരങ്ങൾ മൃഗങ്ങൾക്ക് നേരെയുള്ള കൊടും ക്രൂരതയും, അവയുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കലുമാണെന്ന്  വിശ്വസിക്കുന്നവരും, ആ കാഴ്ചപ്പാടിൽ അതിനെ എതിർക്കുന്നവരുമാണ്  അധികവും. നമ്മുടെ നാട്ടിൽ ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട്  ഉയർന്ന വിവാദങ്ങളുടെ  പശ്ചാത്തലത്തിൽ, ഒരുവേള  രാജ്യത്തെ പരമോന്നത നീതിപീഠം ജെല്ലിക്കെട്ട്, കാളപൂട്ട്, മരമടി, കംബള അടക്കം മൃഗങ്ങളെ ഉൾപ്പെടുത്തിയുള്ള കായിക വിനോദങ്ങളത്രയും നിരോധിക്കുക പോലുമുണ്ടായി. എന്നാൽ യഥാർത്ഥത്തിൽ ഈ കാർഷികകായിക വിനോദങ്ങൾ മൃഗങ്ങൾക്കെതിരായ പീഡനമാണോ?

ഈ കായികരൂപങ്ങളത്രയും  കാർഷികാനുബന്ധിയായി  രൂപപ്പെട്ടതും, കൃഷി എന്ന അടിസ്ഥാന തൊഴിലിനോട് അഭേദ്യമായി  ബന്ധപ്പെട്ടതുമാണെന്നതാണ്  നാം ആദ്യം പരിഗണിക്കേണ്ട വസ്തുത. മറ്റു മത്സരങ്ങൾ  പോലെ കേവല വിനോദങ്ങൾ മാത്രമോ, അല്ലെങ്കിൽ ക്രിക്കറ്റോ മറ്റോ പോലെ മത്സരാധിഷ്ഠിതമായി രൂപപെട്ടതോയല്ല, മറിച്ച്  ഞാറുനടൽ ഉത്സവം പോലെയൊ, വിളവെടുപ്പുത്സവം പോലെയൊ കാര്‍ഷികാനുബന്ധിയായ ഒരു ചടങ്ങ് എന്ന നിലയിൽ മാത്രമാണ് കാളപൂട്ടുകളെ പരിഗണിക്കുകയും, വിലയിരുത്തുകയും  ചെയ്യേണ്ടത്.

ഒരു വിളവെടുപ്പുകാലം മുഴുവൻ നടുനിവർത്താതെ വയലിൽ പണിയെടുത്ത കർഷകർ, തങ്ങളുടെ അധ്വാനത്തിന്റെ ഫലത്തിൽ ആഹ്ലാദിക്കാനും, അതിൽ അഭിമാനിക്കാനും, തങ്ങളോടൊപ്പം താങ്ങായി നിന്ന കർഷിക മൃഗങ്ങള്‍ക്കൊപ്പം നടത്തുന്ന കേവല വിനോദങ്ങൾ എന്നതിനപ്പുറം മൃഗങ്ങൾക്ക് നേരെയുള്ള  ക്രൂരതയുടെ ഏത് അശംങ്ങളെയാണ് കാളപൂട്ടു മത്സരങ്ങളിൽ നിന്നും കണ്ടെടുക്കാൻ സാധിക്കുക? മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത എന്ന തികച്ചും ഏകപക്ഷീയമായ വാദമുയർത്തി ഇത്തരം കാർഷികോത്സവങ്ങളെ നിയമം വഴി നിരോധിക്കാമെങ്കിലും, ഒരു ജനതയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന, അവരുടെ സിരകളിൽ തലമുറകളായി അണമുറിയാതെയൊഴുകുന്ന സാംസ്കാരിക സത്വങ്ങളെ മായ്ച്ചുകളയാനും, മറന്നുകളയാൻ ആവശ്യപ്പെടാനും ആർക്കാണ് സാധിക്കുക?

പൂട്ടുപാടത്തിന്റെ വരമ്പിലിരുന്നു ഒരു കർഷകൻ ഓർമ്മകൾ പങ്കുവച്ചപ്പോൾ. ഫോട്ടോ: അർഷദ് ഹുസൈൻ മടവൂർ

കാർഷിക മേഖലയിൽ കാളകളെ  ഉപയോഗിക്കുന്നത് ഇന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും അവയ്ക്ക് മികച്ച പരിചരണം തന്നെയാണ് കർഷകർ നൽകുന്നത്. പശുക്കൾ മാംസഭക്ഷണം കഴിക്കുമോ? അവ സസ്യാഹാരിയാണെന്നാണ് നാം പഠിച്ചത്. എന്നാൽ കൗതുകകരമെന്നുപറയട്ടെ, പൊടിച്ച കോഴിയിറച്ചി, ആടിന്റെ തല , കോഴി സൂപ്പ്, കോഴിമുട്ട,  കൂടാതെ മുതിര, ആയുർവേദ മരുന്നുകൾ, വൈക്കോൽ, പച്ചപ്പുല്ല് തുടങ്ങിയ ഭക്ഷണങ്ങളാണ് കാളപൂട്ടിനായി വളർത്തുന്ന മൃഗങ്ങൾക്ക് ദിവസവും നൽകുന്നത്. പ്രതിദിനം ആയിരക്കണക്കിന് രൂപ,  കേവലം പത്തോ പതിനഞ്ചോ സെക്കൻഡ്  മാത്രം നീണ്ടുനിൽക്കുന്ന മത്സരങ്ങൾക്കായി വളർത്തുന്ന കാളകൾക്കായി മൃഗസ്നേഹികൾ ചിലവിടുന്നു.

കാളപൂട്ടും ജനിതകസമ്പത്തിന്റെ സംരക്ഷണവും

കാളപൂട്ടു മത്സരങ്ങൾ എങ്ങനെയാണ് ജൈവവൈവിധ്യത്തിന്റെ സംരക്ഷണ ശ്രമങ്ങൾ ആവുന്നത്? കാലിത്തൊഴുത്തുകളിൽ നിന്ന് കശാപ്പുശാലകളിലേക്കും, അവിടെ നിന്ന് നമ്മുടെ തീന്മേശകളിലേക്കുമുള്ള മരണയാത്രയിൽനിന്നും രക്ഷപ്പെടുത്തി, ജീവിക്കാനുള്ള മിണ്ടാപ്രാണികളുടെ അവകാശത്തിന്റെ അംഗീകരിച്ചു കൊടുക്കലിന്റെ മാനുഷികതയാണ് ഓരോ കാളപൂട്ടുകളും വിളിച്ചു പറയുന്നത്.  “പറമ്പിലെ തെങ്ങിൽ വിളയുന്ന കരിക്കിൽ വാവലിനും അവകാശമുണ്ട്, പ്രകൃതി കൽപ്പിച്ചു നൽകിയ ചിരപുരാതനമായ അവകാശം” എന്ന് വൈക്കം മുഹമ്മദ്‌ ബഷീർ എഴുതിയ അത്യുദാത്തമായ പരിസ്ഥിതി ദർശനത്തിന്റെ വലിയ പൊരുൾ, അതെ ജീവിക്കാനുള്ള അവകാശം. ജീവജാലങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട, നൂറുകണക്കിന് ജീവജാലങ്ങൾ വർഷാവർഷം ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാവുന്ന കാലഘട്ടമാണിണിതെന്നതും ഓർക്കണം.

ഫോട്ടോഗ്രാഫി - അർഷദ് ഹുസൈൻ മടവൂർ

കാങ്കേയം കാളകൾ പ്രത്യേകിച്ച് വിത്തുകാളകൾ, പുലിയകുലം കാളകൾ, തിരുചെങ്ങോട് കാളകൾ, ബാർഗുർ കാളകൾ/സീമറായി കാളകൾ, പളമളായി കാളകൾ, ഉമ്പളചേരി കാളകൾ, അളംബാദി കാളകൾ തുടങ്ങിയ തമിഴ്‌നാട്ടിലെ പ്രാദേശിക കാളയിനങ്ങളുടെ സംരക്ഷണത്തിൽ ജെല്ലിക്കെട്ട് ഉത്സവത്തിന് വലിയ പങ്കുണ്ടെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി മാട്ടുപ്പൊങ്കൽ  നാളിലാണ് ജെല്ലിക്കെട്ട് അരങ്ങേറുന്നത്. പണ്ട് കാലത്തെ അപേക്ഷിച്ച് നിലം ഉഴുതുമറിക്കാൻ അത്യാധുനിക ട്രാക്ടറുകളും, ചരക്കുകടത്തലിനും യാത്രകൾക്കും വിവിധ വാഹനങ്ങളും ലഭ്യമായ ഈ കാലത്തു കാളകൾ ഒരു അനിവാര്യതയല്ല, മാത്രവുമല്ല അവയെ സംരക്ഷിക്കൽ വലിയ ചിലവുള്ള കാര്യവുമാണ്. എന്നാൽ ജെല്ലിക്കെട്ടിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നൂറുകണക്കിന് നാടൻ കാളകളെ കര്‍ഷകര്‍ സംരക്ഷിക്കുന്നു.

ജെല്ലിക്കെട്ടിനുപയോഗിക്കുന്ന കാളകളെ ഉത്പാദിപ്പിക്കുന്നതിനും, ഗവേഷണത്തിനും മാത്രമായി  തമിഴ്‌നാട്ടിലെ ഈറോഡ്‌ ജില്ലയിൽ സേനാപതി കാങ്കേയം കാറ്റിൽ റിസർച്ച്‌ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ബ്രഹത് സ്ഥാപനം പോലും പ്രവർത്തിക്കുന്നുണ്ട്. കാർഷികകായികോത്സവങ്ങൾ ജൈവവൈവിധ്യസംരക്ഷണത്തിന്റെ, പ്രത്യേകിച്ച് ഉറവിടങ്ങളിൽ തന്നെയുള്ള ജനിതക സംരക്ഷണത്തിന്റെ ( In-situ conservation ) മാതൃകയാവുന്നതിൻറെ ഏറ്റവും മികച്ച മാതൃകകളിൽ ഒന്നാണിത്.

ഈയൊരു മാതൃകയെ നമ്മുടെ നാട്ടിലെ കാളപൂട്ടുകളുമായും ബന്ധപെട്ടു നിരീക്ഷിക്കാൻ സാധിക്കും. കാർഷികമേഖലയിൽ ഏതാവശ്യങ്ങൾക്കും അത്യധുനികയന്ത്രങ്ങൾ നാട്ടിൻ പുറത്തുപോലും സുലഭമായ ഈ കാലത്ത് കാളകളെ വളർത്തുന്നത് എന്തിനാണ് ? എന്നാൽ കാളപൂട്ടിനു മാത്രമായി നൂറുകണക്കിന് നാടൻ കാളകളാണ് അവയുടെ ജനിതകമേന്മയിൽ പോലും കോട്ടം വരാതെ നമ്മുടെ നാട്ടിൽ സംരക്ഷിക്കപ്പെടുന്നത്. കെല്ല മുഹമ്മദ്, കെ വി മുഹമ്മദ് അയിലക്കാട്, ആലിയാപ്പു തുടങ്ങി പൂട്ടുകാളകളുടെ സംരക്ഷണത്തിൽ പേരുകേട്ടവർ ഏറെയുണ്ട് ഈ മേഖലയിൽ.

സമാനമായി കർണാടകയുടെ  തീരപ്രദേശങ്ങളിൽ  നടന്നുവരുന്ന പോത്തോട്ട മത്സരമായ കംബള ഉത്സവം “ദക്ഷിണ കന്നഡ” എന്നയിനം പോത്തുകളുടെ സംരക്ഷണത്തിലും നിലനില്പിലും വലിയ പങ്കിവഹിച്ചിട്ടുണ്ട്. അതുപോലെ തന്നെ കാർഷിക മത്സരയിനമല്ലെങ്കിലും മണിപ്പൂരിലെ പരമ്പരാഗതപോളോ മത്സരങ്ങൾ  ‘മണിപ്പൂരി പോണി‘ എന്നയിനം തനതു ചെറു കുതിരകളുടെ നിൽനിൽപിനു വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ജീവശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ജനിതകമേന്മയെ കാത്തു സൂക്ഷിക്കാൻ, വേണം ശാസ്ത്രീയ ശ്രമങ്ങളും

നമ്മുടെ നാട്ടിലെ നാടൻ കാളകളെ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറി സംരക്ഷിക്കുകയും, അവയുടെ ജനിതകാടിത്തറയെ (Germ plasm) നഷ്ടം വരാതെ കാത്തുസൂക്ഷിക്കുകയും ചെയ്‌ത മികച്ച ഒരു ജൈവ വൈവിധ്യസംരക്ഷപ്രവർത്തനം (Genomic conservation) എന്ന നിലയിലും കാളപൂട്ടിനെ വിലയിരുത്തേണ്ടതുണ്ട്. നാടൻ കാളകളുടെ കരുത്തും, പ്രതിരോധ ശേഷിയും ഉൾകൊള്ളുന്ന ജനിതക മേന്മയും (Genotypic characters), നമ്മുടെ കാലാവസ്ഥയോടും മണ്ണിനോടും ഇണങ്ങിച്ചേർന്ന  ശാരീരിക സവിശേഷതകളും (Phenotypic characters) തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകർന്നു സംരക്ഷിച്ചതിന്റെ ഘ്യാതി കാളപൂട്ടിനുണ്ട്. നാടൻ കാളകളുടെ വംശശുദ്ധി (Breeding value) ചോർന്നു പോവാത്ത വിധത്തിലുള്ള നാടൻ പ്രജനനമാർഗങ്ങളാണ് (Conventional Breeding techniques) ഇന്നും പൂട്ടുകാളകളുടെ ഉടമസ്ഥർ അവലംബിക്കുന്നത്. ഇങ്ങനെ തലമുറകളായി  കൈമാറിവന്ന നാടൻ കാളകളുടെ  ജനിതകസാധ്യതകളെ (Genetic quality) ഉപയോഗപ്പെടുത്താൻ വേണ്ടിയുള്ള  ശ്രമങ്ങൾ നമ്മുടെ സംസ്ഥാന കന്നുകാലി  പ്രജനന നയത്തിൽ പോലും (State cattle breeding policy)  ഉൾപ്പെടുത്താവുന്നതാണ്.

നമ്മുടെ നാട്ടിൽ ഇന്ന് ഭൂരിഭാഗമായി ഉള്ള വിദേശ ജനുസ്സുകളായ കന്നുകാലികൾ പുതിയ രോഗങ്ങൾ കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയൊന്നും പ്രതിരോധിക്കാനാവാതെ പരാജയപ്പെടുമ്പോൾ നാടൻ കന്നുകാലികളുടെ ജനിതകസാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ അനിവാര്യമാണ്.

എന്തിനേറെ ലോകത്തെമ്പാടുമുള്ള തദ്ദേശീയ കന്നുകാലികളുടെ ജനിതക വികസനത്തിൽ നമ്മുടെ നാട്ടിലെ കന്നുകാലികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി നേട്ടം കൊയ്‌തതിന്റെ ചരിത്രം നമുക്ക് മുന്നിലുണ്ട്. 1854 - 1926 കാലഘട്ടത്തിൽ അമേരിക്കയിൽ ആദ്യമായി സങ്കരപ്രജനനം വഴി,  ഇറച്ചിക്കായി വികസിപ്പിച്ച അമേരിക്കൻ ബ്രഹ്മിൺ (American Brahman cattle) എന്നയിനം, ഗിർ (Gir), കാങ്കറജ് (Kankrej ), ഓങ്കോൾ (Ongole), കൃഷ്ണ വാലി (Krishna Valley) എന്നീ നാലു ഇന്ത്യൻ നാടൻ പശുക്കളുടെ ജനിതക സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് രൂപമെടുത്തിയത്. അമേരിക്കൻ ബ്രഹ്മിൺ പശുക്കൾ കാലാവസ്ഥ അതിജീവനശേഷിയിലും, രോഗപ്രതോരോധ ശേഷിയിലും, പ്രതുല്പാദന ശേഷിയിലും മികച്ചുനിൽക്കുന്നു. ഈ ബ്രഹ്മിൺ കാളകളുടെ ബീജം യൂറോപ്യൻ പശുക്കളിൽ പ്രത്യുൽപ്പാദനത്തിനു  ഉപയോഗിക്കുന്ന നയം, ഇന്നും അമേരിക്കയിൽ ഏറെ പ്രചാരമുള്ള പ്രജനനനയമാണ്.

പ്രശസ്ഥങ്ങളായ ആഫ്രിക്കൻ സെബു എന്നയിനം പശുക്കളുടെയും ശേഷിയുടെ മേന്മകൾ അടിത്തറ കാങ്കറജ്, ഗിർ തുടങ്ങിയ നമ്മുടെ നാടൻ ഇനങ്ങളിൽ  തന്നെയാണ് എത്തിച്ചേരുക. ഇന്ത്യയിലെ നാട്ടുവർഗങ്ങളുടെ ജനിതകമേന്മ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി ആഗോള ക്ഷീരമേഖലയിൽ മുൻപന്തിയിലെത്തിയ രാഷ്ട്രമാണ് ബ്രസീൽ. ബ്രസീലിലെ ഉൽപ്പാദനക്ഷമതയുള്ള മഹാഭൂരിപക്ഷം കന്നുകാലികളുടെയും ജനിതക അടിത്തറ നമ്മുടെ നെല്ലൂർ അല്ലെങ്കിൽ ഓങ്കോൾ ഇനങ്ങളിലാണ്. ആന്ധ്രാ മേഖലയിൽ  കാണപ്പെടുന്ന പ്രശസ്ത ഇന്ത്യൻ നാടൻ പശുവർഗ്ഗമാണ് ഓങ്കോൾ അഥവാ നെല്ലൂർ ഇനങ്ങൾ. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള (1890-1920) കാലയളവിൽ ആയിരക്കണക്കിന് നെല്ലൂർ  പശുക്കളെയും കാളകളെയും ബ്രസീലിലേക്ക് ഇറക്കുമതി ചെയ്താണ് അവർ ജനിതക ശേഷി വികസിപ്പിച്ചത്. അത്യുൽപ്പാദന ശേഷിയുള്ള അഞ്ചു മില്യൺ നെല്ലൂർ പശുക്കൾ ഇന്ന് ബ്രസ്സീലിനു സ്വന്തമാണ്. ഇത്തരത്തിൽ ശാസ്ത്രീയശ്രമങ്ങൾ അവലംബിക്കുന്നത് സംരക്ഷണപ്രവർത്തനങ്ങളെ വിപുലപ്പെടുത്തും എന്നതിൽ സംശയമില്ല.

Also Read: [Part 1] Nelore: How a Telugu Cattle Breed Transformed Brazil

എന്നാൽ ഈ വിധത്തിൽ സാധ്യതകളെ പ്രയോജനപ്പെടുത്താൻ നമുക്ക് സാധിച്ചിട്ടില്ല. ഹോൾസ്റ്റീൻ ഫ്രീഷ്യൻ (Holstein Friesian), ജേഴ്‌സി (Jersey) തുടങ്ങിയ വിദേശ ഇനങ്ങളെ ഇറക്കുമതി ചെയ്തുപയോഗിച്ചള്ള പ്രജനനനയമാണ് (Breeding policy) നാം സ്വീകരിച്ചത്. ഒരു വേള അത് ക്ഷീരമേഖലയിൽ വലിയ മുന്നേറ്റം സൃഷ്ഠിക്കാൻ സഹായിച്ചെങ്കിലും, അതിന്റെ പ്രത്യാഘതങ്ങൾ ഉയർന്ന ചിലവ്, രോഗങ്ങളുടെ ആധിക്യം എന്നിങ്ങനെ ഇന്ന് നാം നേരിടുന്നുണ്ട്. ആയതിനാൽ മേൽപറഞ്ഞ വിധത്തിലുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ അനിവാര്യമാണ്.

കാളകളും കാളപൂട്ടുകളും ഒരു ജനതയുടെ ഹൃദയ  വികാരമാണ്

"എന്തിനാണിപ്പോൾ താങ്കൾ ഈ കാളകളെ ഇങ്ങനെ കഷ്ടപ്പെട്ട് വളർത്തുന്നത്" സംസാരം കഴിഞ്ഞു ഇറങ്ങാൻ നേരത്ത് മഹമൂദ് ഇക്കയോട് ഇങ്ങനെ ചോദിച്ചപ്പോൾ ലഭിച്ച മറുപടി തികച്ചും വ്യത്യസ്തമായിരുന്നു. എഴുപതിനടുത്തു പ്രായമുള്ള നാട്ടിലെ കാരണവരിലൊരാളും, പഴയകാല കർഷകതൊഴിലാളിയും കാളപൂട്ടുകാരനുമാണ് അദ്ദേഹം. പട്ടിണിയുടെയും പരിവട്ടത്തിന്റെയും കാലങ്ങൾ ഒക്കെ മാറി ഇന്ന് നല്ല സാമ്പത്തിക പശ്ചാത്തലവും ചുറ്റുപാടും എല്ലാം അദ്ദേഹത്തിനുണ്ട്. എങ്കിലും കാളകളെ വളർത്തുന്നതിൽ നിന്ന് അദ്ദേഹം പിൻവാങ്ങിയിട്ടില്ല. തന്റെ വാർദ്ധക്യത്തിലും ദിവസവും വലിയ ഒരു സമയം അവക്കൊപ്പം പാടത്തും പറമ്പിലും അദ്ദേഹം ചിലവഴിക്കുന്നു. എന്തിനാണ് കാളകളെ ഇങ്ങനെ കഷ്ടപെട്ട് വളർത്തുന്നതെന്ന ചോദ്യത്തിന്, “വെളുപ്പിന് എഴുനേൽക്കുമ്പോൾ ഈ കാളകളെ ഇങ്ങനെ ഈ തൊഴുത്തിൽ ഇങ്ങനെ കാണുന്നത് എൻറെ മനസ്സിന് വല്ലാത്ത ഒരു സുഖമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരെ കാണുന്നത് പോലെ.

മഹമൂദിക്കയെ പോലെ ജീവിവർഗ്ഗങ്ങളെ സംരക്ഷിക്കുന്നതും അവയോട് ഇടപഴകുന്നതും ആത്മസുഖമായി അനുഭവിക്കുന്ന, അതിനുവേണ്ടി മുന്നിട്ടിറങ്ങുന്ന ചുരുക്കം ചിലരല്ലേ കൂട്ടവംശനാശത്തിന്റെ ഘട്ടം എന്ന് ശാസ്ത്രം വിലയിരുത്തിയ ഈ നാളുകളിലും ജീവന്റെ തുടിപ്പുകളെ ഈ ഭൂമിയിൽ ഇനിയും ഇങ്ങനെ താങ്ങി നിർത്തുന്നത്...?

Also Read: [Part 2] Nelore: How a Telugu Cattle Breed Transformed Brazil

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]