ഗോവധ നിരോധനം, കാർഷിക കടം എഴുതിത്തള്ളൽ, കർണാടകയിൽ കർഷകസ്നേഹത്താൻ വീർപ്പുമുട്ടി ബിജെപിയുടെ പ്രകടന പത്രിക; അന്തംവിട്ട് കർഷകർ

ഗോവധ നിരോധനം, കാർഷിക കടം എഴുതിത്തള്ളൽ, കർണാടകയിൽ കർഷകസ്നേഹത്താൻ വീർപ്പുമുട്ടി ബിജെപിയുടെ പ്രകടന പത്രിക; അന്തംവിട്ട് കർഷകർ. കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്.യദ്യൂരപ്പയും കേന്ദ്രമന്ത്രി അനന്ദ് കുമാറും ചേർന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

സംസ്ഥാനത്തെ കർഷകരും നെയ്ത്തുകാരും സഹകരണ ബാങ്കുകളിൽ നിന്നെടുത്തിട്ടുള്ള ഒരു ലക്ഷം രൂപവരെയുള്ള വായ്പകൾ എഴുതിത്തള്ളുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. അതേസമയം, ദേശസാൽകൃത ബാങ്കുകളിലെ വായ്പകൾ സംബന്ധിച്ച് പ്രകടനപത്രികയിൽ പരാമർശിച്ചിട്ടില്ല. 1,000 കർഷകർക്ക് ഇസ്രയേൽ, ചൈന തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതിനും പുതിയ കൃഷി രീതികളെക്കുറിച്ച് മനസിലാക്കുന്നതിനും അവസരമൊരുക്കുമെന്നും വാഗ്ദാനമുണ്ട്.

സ്ത്രീകൾക്ക് ഒരു ശതമാനം പലിശയിൽ രണ്ടു ലക്ഷം രൂപവരെ വായ്പ നൽകുമെന്നും ലോകായുക്തയ്ക്ക് കൂടുതൽ അധികാരം നൽകുമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പ് പ്രവര്‍ത്തിക്കും. വാശിയേറിയ ത്രികോണ മത്സരം നടക്കുന്ന കര്‍ണാടകയില്‍ ഏതുവിധേനയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ഗോവധ നിരോധന നിയമം വീണ്ടും കൊണ്ടുവരുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയുടേതാണ് പ്രഖ്യാപനം. മെയ് 12ന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ശക്തമായ പ്രചരണ പരിപാടികളാണ് ബിജെപിയും കോണ്‍ഗ്രസും കാഴ്ചവെയ്ക്കുന്നത്. എന്തായാലും ബിജെപി സർക്കാരിന്റെ പെട്ടെന്നുള്ള കർഷകസ്നേഹം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കർണാടകയിലെ കർഷകർ.

Also Read: ചക്ക പഴയ ചക്കയല്ലായിരിക്കാം; പക്ഷേ വേണ്ടത് ശാസ്ത്രീയ പ്ലാവ് കൃഷി?

Image: PTI