കരിമീന്‍ കൃഷി: ശുദ്ധജലത്തിലും കായലിലും ഒരുപോലെ സാധ്യതകള്‍

സംസ്ഥാനത്തെ മത്സ്യകൃഷി കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സ്വീകാര്യത നേടിയെടുത്തിട്ടുണ്ട്.  വ്യാപകമായി കൃഷി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനൊപ്പം തന്നെ സര്‍ക്കാര്‍ തലത്തില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹനവും മത്സ്യകൃഷിക്ക് കരുത്ത് പകരുന്നു. കേരളത്തിന്റെ വ്യാവസായിക മുഖമുദ്രകളിലൊന്നായ മത്സ്യബന്ധനമേഖല സൃഷ്ടിച്ച വാണിജ്യ-സാമ്പത്തിക സാഹചര്യങ്ങളില്‍ നേടിക്കൊടുത്ത ആത്മവിശ്വാസമാണ് വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യ ഉത്പാദനത്തിനായി പുതിയ വഴികളന്വേഷിക്കാന്‍ സംസ്ഥാനത്തെ പ്രേരിപ്പിക്കുന്ന ഘടകം. സര്‍ക്കാര്‍ ഇടപെടല്‍ മാത്രമെടുക്കാം, മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനായി മാത്രം കേരളത്തില്‍ ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, ADAK (Agency for Development of Aquaculture Kerala) എന്നിവയ്ക്ക് കീഴിലായി ഏഴ് ഹാച്ചറികളും 18 ഫാമുകളും പ്രവര്‍ത്തിക്കുന്നു, അംഗീകൃത സ്വകാര്യ സംരഭങ്ങള്‍ വേറെ.

Also Read: ശുദ്ധജല മത്സ്യകൃഷി: അനുകൂല സാഹചര്യങ്ങളും വരുമാന സാധ്യതകളും

ചെമ്മീന്‍, കട്ള, രോഹു തുടങ്ങി നിരവധി വിഭാഗങ്ങളിലുള്ള മത്സ്യങ്ങള്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും കരിമീനിന്റെ പ്രസിദ്ധി അവയ്ക്കെല്ലാം മുകളിലാണ്. അന്യരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തുന്ന മത്സ്യാഹാരപ്രിയരില്‍ കരിമീന്‍ രുചിക്കാതെ പോകുന്നവര്‍ വളരെക്കുറവാണ് എന്നതുകൂടി കണക്കിലെടുത്താല്‍ കേരളത്തിലെ മത്സ്യവിഭവത്തിന് പുറത്തുള്ള പ്രസിദ്ധി എത്രത്തോളമാണെന്ന് തിരിച്ചറിയാം.

Also Read: ശാസ്ത്രീയമായ ചെമ്മീന്‍ കൃഷി സാമ്പത്തിക ലാഭത്തിനും വെല്ലുവിളികളെ മറികടക്കാനും

കേരളത്തില്‍ ശുദ്ധജലമത്സ്യകൃഷിയുടെ സാധ്യത കൂടുതല്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കായല്‍ മത്സ്യമായ കരിമീന്‍ കൃഷി തോടുകളും കുളങ്ങളും ക്വാറികളും കേന്ദ്രീകരിച്ച് വ്യാപകമായി നടപ്പിലാക്കുന്നു. കരിമീന്‍ കൃഷിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കലാണ് ആദ്യം ചെയ്യേണ്ടത്. കരിമീന്‍ കൃഷിക്ക് തെരഞ്ഞെടുക്കുന്ന ജലാശയങ്ങളില്‍ വെള്ളം കെട്ടിനിറുത്തി, കുമ്മായം ചേര്‍ത്ത് പി ച്ച് തോത് ആനുപാതികമാക്കിയശേഷം, ചാണകമോ കോഴി, താറാവ് എന്നിവയുടെ കാഷ്ഠമോ ചേര്‍ത്ത് സൂക്ഷ്മപ്ലവകങ്ങള്‍ വളരാനുള്ള സാഹചര്യമൊരുക്കിയാണ് കൃഷിയാരംഭിക്കേണ്ടത്. നാടന്‍ മത്സ്യയിനങ്ങള്‍ക്കൊപ്പമോ അല്ലാതെയോ കരിമീന്‍ കൃഷി നടത്തമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കടലപ്പിണ്ണാക്ക്, തവിട് എന്നിവ സമം ചേര്‍ത്ത് തയ്യാറാക്കുന്നതില്‍ ചെമ്മീന്‍ പൊടി, സോയാബീന്‍ പൊടി എന്നിവ ചേര്‍ത്ത് മീനുകള്‍ക്ക് തീറ്റയിടാം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൊടുക്കാവുന്ന തീറ്റ നിലവില്‍ ബാഗുകളിലായി വിപണിയില്‍ ലഭ്യമാണ്. 35 കിലോ തൂക്കം വരുന്ന കരിമീന്‍ തീറ്റയ്ക്ക് 1800 രൂപയോടടുപ്പിച്ചാണ് വില വരുന്നത്. കരിമീനുകള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താനായി ഏകദേശം ഒരു വര്‍ഷം വേണ്ടിവരും, എങ്കിലും 8 മാസം കൊണ്ടുതന്നെ വിളവെടുത്ത് മീനുകളുടെ വില്പന ആരംഭിക്കുന്ന പതിവാണ് പലയിടത്തും ഉള്ളത്. 100 – 150 ഗ്രാം വരെ തൂക്കമാണ് ഒരു ശരാശരി കരിമീനിനുള്ളത്. 500 രൂപയ്ക്ക് മുകളില്‍ കിലോയ്ക്ക് വില കിട്ടുന്ന കരിമീനിന്റെ വിപണി സാഹചര്യം ഏതാനും വെല്ലുവിളികളെ നേരിടുന്നുണ്ട്. മറ്റ്  സംസ്ഥാനങ്ങ ഉത്പാദിപ്പിക്കുന്ന കരിമീനുകള്‍ കേരളത്തിലെ മാര്‍ക്കറ്റിലേക്ക് ധാരാളമായി വരുന്നത് കേരളത്തിലെ കരിമീനിന്റെ വില കുറയുന്നത് കാരണമാകുന്നു.

Loading…

സ്റ്റീഫന്റെ കായല്‍ കരിമീന്‍ കൃഷി

വെള്ളത്തിലിറക്കി വെക്കുന്ന കൂടുകള്‍ ഉപയോഗിച്ച് കായലില്‍ കരിമീന്‍ കൃഷി ചെയ്യുന്ന സ്റ്റീഫന്‍ സിറില്‍ എന്ന മത്സ്യ കര്‍ഷകനെയാണ് ‘മണ്ണിര’ ഈ ലേഖനത്തിലൂടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്. കൊല്ലം ജില്ലയിലെ തെക്കുംഭാഗത്ത് അഷ്ടമുടി കായലില്‍ 2011 മുതലാണ് സ്റ്റീഫന്‍ കരിമീന്‍ കൃഷി ആരംഭിക്കുന്നത്. 37,000 രൂപയുടെ സര്‍ക്കാര്‍ സബ്സിഡി ഉണ്ടായിരുന്ന പദ്ധതിയും അതിനൊപ്പം ലഭിച്ച 2000 മീന്‍ കുഞ്ഞുങ്ങളേയും ഉപയോഗിച്ച് സ്റ്റീഫന്‍ മത്സ്യകൃഷി തുടങ്ങി. അഞ്ച് കൂടുകള്‍ നിര്‍മ്മിച്ച് തുടങ്ങിയ കരിമീന്‍ കൃഷിയുടെ വിവിധ ഘട്ടങ്ങളിലായി സര്‍ക്കാരില്‍ നിന്ന് മുഴുവന്‍ സബ്സിഡി തുകയും അനുവദിച്ച് കിട്ടി. മുള ഉപയോഗിച്ചാണ് ആദ്യം കൂട് നിര്‍മ്മിച്ചതെങ്കിലും പിന്നീട് പി വി സി പൈപ്പുപയോഗിച്ച് കൂടുകളിലേക്ക് കരിമീന്‍ കൃഷി മാറ്റി. മുഴുവന്‍ സമയവും കായല്‍ വള്ളത്തില്‍ താഴ്ത്തി വെയ്ക്കുന്ന മുള വളരെ പെട്ടന്ന് തന്നെ നശിച്ചുപോകും. പി വി സി പൈപ്പ് ഉപയോഗിച്ചു കൊണ്ടുള്ള കൂടുകള്‍ക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയും, കൂടാതെ വിളവെടുപ്പിന് ശേഷം അവ പുറത്തെടുത്ത് വൃത്തിയാക്കി അടുത്ത ഘട്ടത്തിന് ഉപയോഗിക്കാനാകും.

രണ്ട് മീറ്റര്‍ നീളവും ഒന്നേകാല്‍ മീറ്റര്‍ വീതിയുമുള്ള നാല് കൂടുകളിലായി ഇദ്ദേഹം നിലവില്‍ 4000 കരിമീനുകള്‍ വളര്‍ത്തുന്നുണ്ട്. കൂട്ടത്തില്‍ സര്‍ക്കാര്‍ കരിമീന്‍ വളര്‍ത്തല്‍ പദ്ധതികള്‍ക്കായും മറ്റ് സ്വകാര്യ വ്യക്തികള്‍ക്കായും ഇദ്ദേഹം കൂടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു. പൈപ്പും വലയും വാങ്ങി നിര്‍മ്മിച്ച് നല്‍കൂന്ന കൂട് ഒന്നിന് 9000 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 210 ഓളം കൂടുകള്‍ ഇതിനകം പണിത് സിറില്‍ വില്‍പന നടത്തിയിട്ടുണ്ട്. 

പി വി സി പൈപ്പുപയോഗിച്ച് തയ്യാറാക്കിയ കൂട്

അന്യസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിപണികളിലെത്തിക്കുന്ന മീനുകള്‍ മൂലമുണ്ടാകുന്ന വെല്ലുവിളിയെ മാറ്റി നിറുത്തിയാല്‍ കരിമീനിന് കേരളത്തില്‍ മറ്റ് വിപണന പ്രതിസന്ധികളൊന്നും തന്നെയില്ല. നിലവില്‍ തെക്കുംഭാഗത്തും മണ്ടോ തുരുത്തിലും നിരവധിപേര്‍ സമാനമായ രീതിയില്‍ കരിമീന്‍ കൃഷി ചെയ്യുന്നുണ്ട്. സ്റ്റീഫന്റെ കരിമീന്‍ വില്‍പ്പന പൂര്‍ണ്ണമായി നടക്കുന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചുതന്നെയാണ്. ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടും നേരിട്ടെത്തിയും മത്സ്യം വാങ്ങിക്കുന്നതിനാല്‍ വിപണിയുമായി ബന്ധപ്പെട്ടുള്ള മറ്റ് പ്രതിസന്ധികളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് സ്റ്റീഫന്‍ വ്യക്തമാക്കി. ചൂടുകൂടുമ്പോള്‍ മീനുകള്‍ ചത്തുപോകാനുള്ള സാധ്യതയുണ്ട്, എന്നാല്‍ കൃഷിയെ കാര്യമായി ബാധിക്കുന്ന തരത്തിലേക്ക് ആ സാഹചര്യം വളര്‍ന്നിട്ടില്ല. വേലിയേറ്റത്തിലും ഇറക്കത്തിലും കൂടുകള്‍ ഉയര്‍ത്തിയും താഴ്ത്തിയും നിറുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. സര്‍ക്കാരില്‍ നിന്ന് കരിമീന്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനവും കേരളത്തിലെ മാര്‍ക്കറ്റ് നിലയും ഈ കൃഷിയെ ലാഭകരമാക്കി നിലനിറുത്തുന്നതിനും ഒരു ശരാശരി കര്‍ഷകന് ആത്മവിശ്വാസത്തോടെ ഈ കൃഷി തുടര്‍ന്നു കൊണ്ടുപോകാനും സഹായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്റ്റീഫനുമായി നടത്തിയ അഭിമുഖം: