പ്രളയക്കെടുതി: മൃഗസമ്പത്തിനെ വീണ്ടെടുക്കാം

“അവൾ അടുത്താഴ്ച പ്രസവിക്കേണ്ടതായിരുന്നു”

ഇത് പറയുമ്പോൾ ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ താന്നിക്കണ്ടത്തെ ക്ഷീരകര്‍ഷകനായ ബേബിച്ചേട്ടന്റെ തൊണ്ടയിടറി. കഴിഞ്ഞ പതിനഞ്ചാം തീയതിയുണ്ടയ ശക്തമായ ഉരുൾപൊട്ടലിൽ പൂര്‍ണഗര്‍ഭിണിയായ പശുവടക്കം തന്റെ നാല് പശുക്കളെയും കിടാരികളെയുമാണ് അദ്ദേഹത്തിന് നഷ്ടമായത്. മഹാദുരന്തത്തിന് മുൻപിൽ എല്ലാം നഷ്ടപ്പെട്ടുപോയ കർഷകർ ഏറെയുണ്ട് ഇടുക്കിയിലും വയനാട്ടിലും കുട്ടനാട്ടിലുമെല്ലാം.

മഹാപ്രളയവും ഉരുൾപൊട്ടലുമെല്ലാം നമ്മുടെ നാടിൻറെ മൃഗസംരക്ഷണ മേഖലക്കുണ്ടാക്കിയ നാശനഷ്ടങ്ങൾ ചെറുതല്ല. സർക്കാരിന്റെ പ്രാഥമിക കണക്കുപ്രകാരം 46,000 ത്തോളം കന്നുകാലികളും, 2 ലക്ഷത്തോളം വളർത്തുപക്ഷികളും പ്രളയദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ട്. നായ, പൂച്ച തുടങ്ങിയ മറ്റുജീവികളുടെ മരണനിരക്കുമായി ബന്ധപ്പെട്ട കണക്കുകൾ വകുപ്പധികൃതർ ശേഖരിച്ച് വരികയാണ്. ആദ്യഘട്ട കണക്കുപ്രകാരം സംസ്ഥാനത്തെ ക്ഷീരമേഖലക്കുമാത്രം 32 കോടിക്കുമുകളിലുള്ള നഷ്ടം സംഭവിച്ചിട്ടുണ്ട്. വയനാടും ഇടുക്കിയുമടക്കമുള്ള കേരളത്തിലെ പ്രധാന ക്ഷീരമേഖലകളിലെല്ലാം പാലുൽപ്പാദനത്തിന് വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്.

നിരവധിയായ ക്ഷീരകർഷകർ തങ്ങളുടെ ജീവനോപാധി തന്നെ നഷ്ടപെട്ട്  മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധിയിലായ സാഹചര്യത്തെയാണ് അതിജീവിക്കുന്നത്. പ്രളയത്തിൽ നിന്ന് തങ്ങൾ രക്ഷപ്പെടുത്തിയ മൃഗങ്ങളുടെ സംരക്ഷണത്തിനും ഭക്ഷണത്തിനുമായും മറ്റും കർഷകർ പ്രയാസവും നേരിടുന്നുണ്ട്. തങ്ങളുടെ പൊന്നോമനകളായ ജീവികളെ നഷ്ടപ്പെട്ടവർ അനുഭവിക്കുന്ന മനസികസമ്മർദ്ദവും ചെറുതല്ല. ക്ഷീരമേഖലയടക്കം നാടിൻറെ സാമൂഹിക സാമ്പത്തിക വികാസത്തിൽ  അതിപ്രധാനമായ മൃഗസംരക്ഷണമേഖലയെ പ്രളയക്കെടുതിയിൽ നിന്നും കരകയറ്റാൻ കൂട്ടായ പരിശ്രമം വേണ്ടതുണ്ട്.

പ്രളയത്തെ അതിജീവിച്ച മൃഗങ്ങൾക്ക് കരുതൽ

  • സംസ്ഥാനമൊട്ടാകെ പ്രളയത്തെ അതിജീവിച്ച മൃഗങ്ങളുടെ പുനരധിവാസത്തിനും ചികിത്സക്കുമായി മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഒപ്പം സൈലേജ്, തീറ്റപ്പുല്ലും ടി എം ആർ (Total Mixed Ration)  അടക്കമുള്ള കാലിത്തീറ്റയും ധാതുലവണമിശ്രിതവുമെല്ലാം കർഷകർക്ക് വിതരണം ചെയ്യുന്നുമുണ്ട്. തൊഴുത്തും മറ്റും ശുചിയാക്കി വാസയോഗ്യമാക്കുന്നത്  വരെ കർഷകർ മൃഗങ്ങളെ ഈ ക്യാമ്പുകളിൽ പാർപ്പിക്കണം
  • പാമ്പുകൾ, വൈദ്യുതാഘാതം എന്നിവയെ സൂക്ഷിക്കൽ, വ്യക്തിസുരക്ഷാമാർഗ്ഗങ്ങൾ സ്വീകരിക്കൽ തുടങ്ങി വീടുവൃത്തിയാക്കുമ്പോൾ എടുക്കുന്ന എല്ലാ മുൻകരുതലുകളും തൊഴുത്തും പരിസരവും വൃത്തിയാക്കുമ്പോഴും വേണം. നനഞ്ഞുകുതിർന്ന തൊഴുത്തിന്റെ ചുവരുകൾ ഇടിഞ്ഞുവീഴാനുള്ള സാധ്യതയേറെയാണ്
  • തൊഴുത്ത് വൃത്തിയാക്കുന്നതിനായി തറയിലടിഞ്ഞ മാലിന്യങ്ങളും ചളിയും നീക്കം ചെയ്യണം. 150 ഗ്രാം ബ്ലീച്ചിങ് പൗഡറും മൂന്ന് ടീസ്പൂൺ അലക്കുകാരവും കുഴമ്പുരൂപത്തിലാക്കി, അത് 10 ലിറ്റർ വെള്ളത്തിൽ  ചേർത്ത് പത്തുമിനിറ്റുകള്ക്ക് ശേഷം തൊഴുത്തിന്റെ തറവൃത്തിയാക്കൻ ഉപയോഗിക്കാം. തീറ്റപാത്രങ്ങളും മറ്റുപകരണങ്ങളും ഇതേ ലായനികൊണ്ട് കഴുകി വൃത്തിയാക്കണം. തൊഴുത്തും പരിസരവും വൃത്തിയാക്കിയതിനു ശേഷം ഈച്ചകളെ അകറ്റാൻ കുമ്മായവും ബ്ലീച്ചിങ് പൗഡറും 4:1 (ഒരു കിലോ കുമ്മായത്തിൽ 250 ഗ്രാം വീതം ബ്ലീച്ചിങ് പൗഡർ)   എന്ന അനുപാതത്തിൽ ചേർത്ത് വിതറണം
  • പ്രളയത്തിൽ നിന്നും രക്ഷപെട്ട മൃഗങ്ങളുടെ ആരോഗ്യപരിപാലനത്തിലും ശ്രദ്ധവേണം. പാമ്പുകടിയേൽക്കാനും ടെറ്റനസ്, ന്യുമോണിയ, എലിപ്പനിയടക്കമുള്ള രോഗങ്ങൾക്ക് മൃഗങ്ങളിലും സാധ്യതയേറെയാണ്. പനി, തീറ്റയോടുള്ള മടുപ്പ്, തളർച്ച, വയറിളക്കം, ശ്വാസമെടുക്കാനുള്ള പ്രയാസം, പാലിന്റെ നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം  തുടങ്ങിയവ പൊതുവായ അസുഖ ലക്ഷണങ്ങളാണ്
  • വയറിളക്കവും നിര്‍ജ്ജലീകരണവും, കുളമ്പുചീയൽ, അകിടുവീക്കം, കോളിഫോം അടക്കമുള്ള ബാക്റ്റീരിയൽ അണുബാധകൾ,  ശരീരസമ്മര്‍ദം കാരണം കുരലടപ്പൻ രോഗം, ബബിസിയോസിസ്, തൈലേറിയോസിസ്  പോലുള്ള പ്രോട്ടോസോവൽ അണുബാധകൾ, കരൾ പത്രവിരബാധയടക്കമുള്ള പരാദരോഗങ്ങൾ എന്നിവയെല്ലാം   പിടിപെടാൻ ഇടയുണ്ട്. ആടുകളിൽ എന്ററോടോക്‌സീമിയ , ആടുവസന്ത തുടങ്ങിയ രോഗങ്ങൾക്കും സാധ്യതയുണ്ട്. കുളമ്പുരോഗമടക്കമുള്ള വൈറൽ സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കാൻ ഈ വേളയിൽ സാധ്യതയേറെയാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്ന പക്ഷം അടിയന്തര വെറ്റിറിനറി സേവനം തേടണം. ഇതിനായി സംസ്ഥാനമൊട്ടാകെ ഡോക്ടർമാരുടെ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്
  • പ്രളയത്തിൽ മലിനമായ ജലം മൃഗങ്ങൾക്ക് കുടിക്കാൻ നൽകരുത്. ക്ലോറിൻ ടാബ്ലറ്റുകൾ ചേർത്ത് ശുദ്ധീകരിച്ച ജലം കുടിക്കാനായി നൽകാം. 20  ലിറ്റർ വെള്ളത്തിൽ 500 മില്ലി ഗ്രാം ക്ലോറിൻ ടാബ്ലറ്റ് ഇട്ട് ശുചീകരിച്ച ജലം അരമണിക്കൂറിന് ശേഷം മൃഗങ്ങൾക്ക് നൽകാം. ഒരു ലിറ്റർ വെള്ളത്തിൽ പത്തു തുള്ളിവീതം പോവിഡോൺ അയഡിൻ ലായനി  ചേർത്ത് ശുദ്ധമാക്കിയും കുടിവെള്ളം നൽകാം. ഒരു മില്ലി വീതം വിനാഗിരി അഞ്ചുലിറ്റർ വെള്ളത്തിൽ ചേർത്തുനൽകിയാൽ കുടിവെള്ളത്തിലെ അപകടകാരികളായ അണുക്കളെ ചെറുക്കാൻ സാധിക്കും
  • ദിവസങ്ങളായി വിശന്നിരിക്കുന്ന പശുക്കൾക്ക് ആദ്യ രണ്ടുദിവസം പുല്ലും വൈക്കോലും പച്ചിലകളും ടി എം ആർ തീറ്റ മിശ്രിതമോ നൽകിയതിന് ശേഷം മാത്രമേ കാലിത്തീറ്റയടക്കമുള്ള സാന്ദ്രീകൃതാഹാരങ്ങൾ നല്‍കാൻ പാടുള്ളൂ. അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാവും. 30 – 50 ഗ്രാം വീതം അപ്പക്കാരം ദിവസവും തീറ്റയിൽ ഉൾപ്പെടുത്തുന്നത് ആമാശയാമ്ലത്വം ഒഴിവാക്കാൻ ഉപകരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും ബാക്കി വരുന്ന ചോറും കഞ്ഞിയുമൊന്നും അധികമായി പശുക്കൾക്കും ആടുകൾക്കും നല്കരുത്. ഇത്  ദഹനം തടസ്സപെടുന്നതിനും ധാരാളമായി ലാക്ടിക് അമ്ലം വയറ്റിൽ ഉൽപ്പാദിപ്പിക്കപ്പെട്ട് അസിഡോസിസ് അടക്കമുള്ള ഉപാപചയരോഗങ്ങൾക്കും മരണത്തിനും ഇടയാക്കും. പറ്റുമെങ്കിൽ കരൾ ഉത്തേജനമരുന്നുകൾ, സൂക്ഷ്മാണുക്കൾ അടങ്ങിയ  പ്രോബയോട്ടിക് ഗുളികകൾ എന്നിവയെല്ലാം നൽകാൻ ശ്രമിക്കണം.
  • പ്രളയത്തിൽ നനഞ്ഞു കുതിർന്ന പുല്ലോ വൈക്കോലോ യാതൊരുകാരണവശാലും മൃഗങ്ങൾക്ക് നൽകരുത്. ഈർപ്പമുള്ള സാഹചര്യങ്ങളിൽ ഈ തീറ്റവസ്തുക്കളിൽ പൂപ്പലുകൾ വളർന്ന് വിഷാംശം ഉണ്ടാവാൻ സാധ്യത ഏറെയാണ്. ഇത് കരളിനെയടക്കം ഗുരുതരമായി ബാധിക്കാം. പ്രളയം ബാധിച്ച മേഖലകളിൽ മൃഗസംരക്ഷണവകുപ്പ് വിതരണം ചെയ്യുന്ന തീറ്റത്തന്നെ വാങ്ങി മൃഗങ്ങൾക്ക് നല്കാൻ ശ്രദ്ധിക്കണം

വളർത്തുമൃഗങ്ങളെ നഷ്ട്ടപെട്ടവർക്ക് നഷ്ടപരിഹാരം

  • ദുരന്തത്തിൽ മരണപ്പെട്ടതോ അപകടങ്ങൾ സംഭവിച്ചതോ ആയ ഇൻഷൂറൻസ് പരിരക്ഷയുള്ള വളർത്തുമൃഗങ്ങൾക്ക് പൂർണ്ണമായ നഷ്ടപരിഹാരത്തുക ലഭിക്കും. സ്വകാര്യ ഇൻഷൂറൻസ് കമ്പനികളിലും സർക്കാർ പദ്ധതികളിലും   മൃഗങ്ങളെ ഇൻഷൂർ ചെയ്തവർ അപകട വിവരം ബന്ധപ്പെട്ട സ്ഥാപനങ്ങളെയും വെറ്റിറിനറി ഡോക്ടറെയും  കൃത്യമായി അറിയിക്കണം. തുടർന്ന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ അപകടം സംഭവിച്ച മൃഗത്തിന്റെ ഫോട്ടോകൾ, ചെവിയിലെ കമ്മൽ, സ്ഥലത്തെ വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം അതത് സ്ഥാപനങ്ങളിൽ സമർപ്പിക്കണം
  • പ്രളയത്തിൽ ഇന്‍ഷുറന്സുമായി ബന്ധപ്പെട്ട രേഖകൾ നഷ്ട്ടപ്പെട്ടവരോട് ഉദാരമായസമീപനം സ്വീകരിക്കാനും ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ വിവിധ കമ്പനികൾ ഒരുക്കിയിട്ടുണ്ട്
  • ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മൃഗങ്ങൾക്ക് സർക്കാരിന്റെ  ദുരന്തനിവാരണ ഫണ്ടിൽ നിന്നും സഹായധനം ലഭിക്കും. കൂടാതെ പ്രളയത്തിൽ തകർന്നടിഞ്ഞ തൊഴുത്ത്, തീറ്റപ്പുകൃഷി കറവയന്ത്രമടക്കമുള്ള കൃഷിയുപകരണങ്ങൾ എന്നിവക്കെല്ലാം നഷ്ടം വിലയിരുത്തി സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. കർഷകർക്ക് വന്ന ഭീമമായ നഷ്ട്ടം നികത്താൻ  മൃഗസംരക്ഷണമേഖലക്കായി പ്രത്യേക പാക്കേജ് പ്രഖ്യപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിനായി മരണപ്പെട്ട മൃഗങ്ങളുടെയും തകർന്ന തൊഴുത്തിന്റെയുമെല്ലാം വിവരങ്ങൾ സമയബന്ധിതമായി  ബന്ധപ്പെട്ട ക്ഷീരവികസനവകുപ്പ്, മൃഗസംരക്ഷണഉദ്യോഗസ്ഥരെ അറിയിക്കുകയും ഒപ്പം  ഫോട്ടോകൾ എടുത്തു സൂക്ഷിക്കുകയും  ചെയ്യണം. ദുരന്തനിവാരണ ഫണ്ടിൽ നിന്നും തുക ലഭ്യമാവുന്നതിനുള്ള അപേക്ഷ വെറ്റിറിനറി ആശുപത്രികളിൽ നിന്നും ലഭിക്കും . അത് പൂരിപ്പിച്ച് പഞ്ചായത്ത് വാർഡ് അംഗത്തിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതം സമർപ്പിക്കണം.

മൃഗങ്ങളുടെ മൃതശരീരം സുരക്ഷിതമായി സംസ്ക്കരിക്കാം

  • പ്രളയത്തിൽ ജീവഹാനി സംഭവിച്ച മൃഗങ്ങളുടെ മൃതശരീരരങ്ങൾ സുരക്ഷിതമായി സംസ്കരിക്കുന്നതിന് മുഖ്യപരിഗണന നൽകണം. മൃതശരീരം കണ്ടെടുത്ത 12 മണിക്കൂറിനുള്ളിൽ മറവുചെയ്യാനുള്ള നടപടികൾ ആരംഭിക്കണം. മൃതശരീരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വ്യക്തിസുരക്ഷാമാർഗ്ഗങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്
  • വെള്ളമിറങ്ങുമ്പോൾ കരയിലടിയുന്നതും ചെളിയിൽ പൂണ്ടു കിടക്കുന്നതുമായ മൃതശരീരങ്ങൾ എൻ 95 മാസ്ക്, കട്ടികൂടിയ കൈയ്യുറകൾ, കാണൂമൂടാവുന്ന തരത്തിലുള്ള ഗോഗിൾ, വെള്ളം കയറാത്ത ഗംബൂട്ടുകൾ തുടങ്ങിയവ ധരിച്ച ശേഷം മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളൂ
  • ശവശരീരങ്ങൾ തറയിലൂടെ വലിച്ചിഴക്കരുത്. വലിയ പ്ലാസ്റ്റിക് ഷീറ്റോ ചാക്കോ ഉപയോഗിച്ച് ഒരുമിച്ച് ശേഖരിച്ച ശേഷം സംസ്കരിക്കുന്നതിനായി കൊണ്ടുപോവാം. ഇങ്ങനെ സംസ്കരിക്കാനായി ശേഖരിക്കുന്ന മൃഗങ്ങളുടെ വിവരങ്ങൾ, കാതിലെ കമ്മലിലെ തിരിച്ചറിയാനുള്ള നമ്പർ അടക്കം രേഖപ്പെടുത്തി സൂക്ഷിക്കണം
  • അതാത് പ്രദേശങ്ങളുടെ ഭൂപ്രകൃതിക്ക് അനിയോജ്യമായ സംസ്കരണ രീതി വേണം തിരഞ്ഞെടുക്കേണ്ടത്. മണ്ണിൽ കുഴിച്ചുമൂടുകയാണ് ഉത്തമായ മാർഗം എങ്കിലും അതിനുള്ള സാഹചര്യമില്ലെങ്കിൽ ഒരുമിച്ചു കൂടിയിട്ട് കത്തിക്കാം . ജലസ്രോതസ്സുകളിൽ നിന്നും 300 അടി അകലെയുള്ളതും നീർവാർച്ച കുറഞ്ഞതുമായ സ്ഥലങ്ങൾ വേണം കുഴിച്ചുമൂടാനായി തിരഞ്ഞെടുക്കേണ്ടത്.
  • 2 – 3 മീറ്റർ ആഴമുള്ള കുഴിയെടുത്ത് മൃതശരീരങ്ങൾ മറവുചെയ്യാം. കുഴിയെടുക്കുമ്പോൾ ഭൂഗർഭ ജലനിരപ്പിൽ നിന്നും ചുരുങ്ങിയത് 5 അടിയെങ്കിലും മുകളിലായിരിക്കാൻ ശ്രദ്ധിക്കണം. മൃതശരീരങ്ങളുടെ എണ്ണത്തിനനുസരിച്ച് നീളവും വീതിയും നിശ്ചയിക്കാം. കുഴിയിൽ ഒരു പാളി ബ്ലീച്ചിങ് പൗഡറോ കുമ്മായമോ വിതറി, അടുത്ത പാളിയിൽ മണ്ണിട്ട് ശേഷം  മൃതശരീരങ്ങൾ അടുക്കാം. മുകളിൽ ഒരു പാളി കൂടി കുമ്മായമോ ബ്ലീച്ചിങ് പൗഡറോ വിതറി മണ്ണിട്ടുമൂടാം. ചുരുങ്ങിയത് ഏറ്റവും മുകളിലുള്ള ശവശരീരത്തിന്റെ ഒരു മീറ്റർ മുകളിൽ എങ്കിലും മണ്ണുനിറക്കാൻ ശ്രദ്ധിക്കണം. നായയടക്കമുള്ള ജീവികൾ കുഴിമാന്തുന്നത് ഒഴിവാക്കാൻ മുകളിൽ മണ്ണെണ്ണയോ, ഫിനോൾ ലായനിയോ തളിക്കാം. കല്ലുകൾ പാകുകയും ചെയ്യാം. പിന്നീട് സ്ഥലം തിരിച്ചറിയുന്നതിനായി അടയാളവും നൽകണം.

നാം അതിജീവിക്കുക തന്നെ ചെയ്യും

പ്രളയത്തിൽ അകപ്പെട്ട് മരണപ്പെട്ട തങ്ങളുടെ സന്തതസഹചാരികളായ മൃഗങ്ങളുടെ കാഴ്ച കർഷകരുടെ ഉള്ളുലക്കുന്നതായിരിക്കും .ജീവിതകാലമത്രയും അധ്വാനിച്ചുണ്ടാക്കിയതിനൊപ്പം തങ്ങളുടെ അരുമകളുടെയും  ജീവനോപാധിയായ പശുക്കളുടെയും നഷ്ടം വീട്ടിലേക്ക് മടങ്ങിയെത്തുന്ന ആളുകളെ മാനസികമായി തളർത്താൻ ഇടയുണ്ട്. അവരുടെ മാനസികസമ്മർദ്ദത്തെ ലഘൂകരിക്കാനും, സാമ്പത്തിക, തൊഴിൽ നഷ്ടത്തെ അതിജീവിച്ച്‌ ജീവിതത്തെ തിരിച്ചു പിടിക്കാനും സമൂഹമൊന്നാകെ കൂടെനിൽക്കണം.

Image Courtesy: Dr. Harsha VS, Running Studios and SCMP

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]