സംസ്ഥാനത്ത് പേമാരിയിലും കാറ്റിലും വ്യാപക കൃഷിനാശം; മഴക്കെടുതിയിൽ വലഞ്ഞ് കർഷകർ

സംസ്ഥാനത്ത് കാലവർഷത്തിന്റെ ഭാഗമായി പേമാരിയും കാറ്റും ശക്തമായതോടെ വ്യാപക കൃഷിനാശം. വെള്ളം കയറി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ മഴക്കെടുതിയിൽ വലയുകയാണ് കർഷകർ. മലയോര മേഖലയിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്. കനത്ത കാറ്റില്‍ വീടുകള്‍ തകരുകയും വ്യാപകമായി കൃഷി നാശവും ഉണ്ടായി.

ആലപ്പുഴയില്‍ കിഴക്കന്‍ മലയോര മേഖലയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് പമ്പയാര്‍ കര കവിഞ്ഞു. കുട്ടനാടിന്റെ വിവിധ മേഖലകളിലായി വീടുകളില്‍ വെള്ളം കയറി ജനങ്ങള്‍ ദുരിതത്തിലായി. ജങ്കാര്‍ സര്‍വീസുകളും ബോട്ട് സര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകള്‍ വെള്ളത്തിനടിയിലായതോടെ പല പ്രദേശങ്ങളും പൂര്‍ണമായി ഒറ്റപ്പെട്ടു. വനത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ നെയ്യാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ ഒന്‍പത് ഇഞ്ച് തുറന്നു.

കൊച്ചി, പാലാ, ഈരാറ്റുപേട്ട തുടങ്ങിയ ന​ഗരങ്ങൾ വെള്ളത്തിനടിയിൽ ആയതിനെ തുടർന്ന് ജനജീവിതം താറുമാറായി.
കുട്ടനാട്ടില്‍ 500 ഏക്കര്‍ കൃഷി നശിച്ചു. പലയിടത്തും മടവീണു. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടമുണ്ടായി. കൊല്ലം ജില്ലയിൽ നിരവധി പ്രദേശങ്ങളിൽ വാഴയും മരച്ചീനിയും ശക്തമായ കാറ്റിൽ നശിച്ചു.

ഓണം വിപണി ലക്ഷ്യമിട്ട് നട്ടുവളർത്തിയ നേന്ത്ര വാഴകളാണ് കാറ്റിൽ നശിച്ചത്. പുനലൂർ, കൊട്ടാരക്കര, ചിറക്കര, പോളച്ചിറ, എഴുകോൺ, കുന്നിക്കോട് എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായ കൃഷി നാശം ഉണ്ടായത്. പാലക്കാട് ജില്ലയിലും കനത്ത മഴയും കാറ്റും തുടരുകയാണ്. ജില്ലയില്‍ 17.16 കോടിയുടെ നാശനഷ്‌ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു.

11.56 കോടിയുടെ നഷ്‌ടമാണ്‌ കാര്‍ഷിക മേഖലയിലുണ്ടായിരിക്കുന്നത്‌. 1148 ഹെക്‌ടര്‍ നെല്‍കൃഷി വെള്ളം കയറി നശിച്ചു. ആലത്തൂര്‍ പഞ്ചായത്തിലെ വാനൂര്‍ തോട്‌ പൊട്ടിയാണ്‌ 250 ഏക്കറോളം കൃഷി നശിച്ചത്‌. തരിശില്‍ വീണ്ടും കൃഷി ഇറക്കിയ പ്രദേശമാണിത്. ആര്‍ഐഡിഎഫ്‌ തോട്‌, ഡ്രൈനേജ്‌ പ്രൊട്ടക്ഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മല്‍മല്‍, കീഴ്‌പ്പാടം, വാനൂര്‍, മല്ല്‌കുന്ന്‌ പ്രദേശങ്ങളിലെ കൃഷി സംരക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.