ഇറച്ചിക്കോഴി വ്യവസായം: വിപണന സാധ്യതകളും പ്രതിസന്ധിയും

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറച്ചിക്കോഴി വ്യവസായത്തിന്റെ സാധ്യതകള്‍ സംസ്ഥാനത്ത് ധാരാളമായി പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജോലി മതിയാക്കി മടങ്ങിയ ആയിരക്കണക്കിനാളുകളും ഇടത്തരക്കാരുമാണ് പ്രധാനമായും കേരളത്തില്‍ കോഴി വളര്‍ത്തല്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സ്വദേശിവത്കരണ (നിതാഖത്) വുമായി ബന്ധപ്പെട്ട് സൗദി അറേബ്യ, ഒമാന്‍ തുടങ്ങി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുകൂടി വ്യാപിക്കപ്പെട്ട തൊഴില്‍ പ്രതിസന്ധി ആയിരക്കണക്കിനാളുകളുടെ ജോലി നഷ്ടപ്പെടുത്തി. ഈ തൊഴില്‍ നഷ്ടവും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറികടക്കാനായി കുറേപേര്‍ തെരഞ്ഞെടുത്ത മേഖലയാണ് ഇറച്ചിക്കോഴി വ്യവസായം. സംസ്ഥാനത്തെ കോഴിയിറച്ചി വിപണനത്തില്‍ ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്ന വര്‍ദ്ധനയാണ് ഏറെപ്പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. സംസ്ഥാനത്ത് ആഴ്ചയില്‍ 60 ലക്ഷം കിലോഗ്രം ചിക്കന്‍ വില്‍ക്കുന്നു, ഇറച്ചിക്കോഴി കിലോയ്ക്ക് ശരാശരി നൂറ് രൂപ കണക്കാക്കിയാല്‍ 60 കോടി രൂപയുടെ വ്യവസായമാണ് ആഴ്ചതോറും നടക്കുന്നത്, ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 3,000 കോടി രൂപയിലേറെ.

ചെറിയ മുതല്‍ മുടക്കില്‍ കുറച്ച് സ്ഥലം മാത്രം ഉപയോഗപ്പെടുത്തി ആരംഭിക്കാവുന്ന ഒന്നാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്ഥാനത്ത് കോഴിക്കുഞ്ഞുങ്ങളേയും കോഴിത്തീറ്റയും നേരിട്ടിറക്കുമതി ചെയ്ത് വ്യവസായം നടത്തുന്നവര്‍ക്ക് പുറമേ, ഫാമുകള്‍ മാത്രം നിര്‍മ്മിച്ച് നിശ്ചിത പ്രതിഫലം വാങ്ങി കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കുന്ന സംരഭകരുമുണ്ട്. അയ്യായിരം മുതല്‍ പതിനായിരം വരെ കോഴികളെ ഇത്തരത്തില്‍ ഏജന്‍സികള്‍ മുഖേന ഇറക്കുമതി ചെയ്ത് തിരിച്ച് അവര്‍ക്കു തന്നെ നല്‍കുന്ന രീതിയാണിത്. കോഴിക്കുഞ്ഞുങ്ങള്‍, വാക്സിന്‍, കോഴിത്തീറ്റ എന്നിവ ഏജന്‍സികള്‍ തന്നെ നല്‍കുന്നു. 37 മുതല്‍ 42 ദിവസം കോഴികളെ വളര്‍ത്തി തരിച്ച് ഏജന്‍സികള്‍ക്ക് കൊടുക്കുമ്പോള്‍ നിലവില്‍ ഒരു കിലോഗ്രാം കോഴിക്ക് 6 രൂപ നിരക്കിലാണ് വളര്‍ത്തുന്ന ആളുകള്‍ക്ക് ലഭിക്കുന്നത്. കോഴിവിലയില്‍ കാര്യമായ ഇടിവ് സംഭവിക്കുമ്പോള്‍ ഈ രണ്ട് വിഭാഗം സംരംഭകരേയും ബാധിക്കാറുണ്ട്. പാലക്കാട് ജില്ലയിലെ പുലാപ്പറ്റ സ്വദേശിയായ അജയന്‍ ഗള്‍ഫില്‍ ചെയ്തിരുന്ന ഡ്രൈവര്‍ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍ ആരംഭിക്കുന്നത്. വീടിന് പുറകില്‍ മൂന്നിടത്തായി നിര്‍മ്മിച്ച ഫാമില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അജയന്‍ 5,100 കോഴികളെ വളര്‍ത്തുന്നുണ്ട്. അലനല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ മനാഫ് 9,000 കോഴികളെയാണ് സമാനമായി വളര്‍ത്തുന്നത്.

രാണ്ടായിരത്തോളം കോഴികളെ പാര്‍പ്പിച്ചിരിക്കുന്ന അജയന്റെ ഫാം

ഫാമിന്റെ നിര്‍മ്മിക്കലാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നവരെ സംബന്ധിച്ചിടത്തോളം ആകെയുള്ള നിക്ഷേപം. ഇത് ഒരു ദീര്‍ഘകാലത്തേക്കുള്ള നിക്ഷേമമായതിനാല്‍ വ്യവസായം തുടരുന്നിടത്തോളം കാലത്തേക്ക് മറ്റ് കാര്യമായ ചിലവുകള്‍ ഒന്നും തന്നെയില്ല.   5 ലക്ഷം രൂപയോളം മുടക്കിയാല്‍ ഏകദേശം അയ്യായിരം കോഴികളെ വളര്‍ത്താന്‍ കഴിയുന്ന രണ്ടോ മൂന്നോ ഷെഡ്ഡുകള്‍ നിര്‍മ്മിക്കാവുന്നതാണ്. ഫാമിലേക്ക് വെള്ളം, ഇക്ട്രിസിറ്റി, സൂര്യപ്രകാശം, വായുസഞ്ചാരം എന്നിവ സുലഭമായി ലഭ്യമാക്കേണ്ടതാണ്. കാലാവസ്ഥയും വെയിലും കണക്കാക്കി കോടിനകത്തെ താപനില കൃത്യമായി നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്, കോഴികള്‍ക്ക് നല്‍കുന്ന തീറ്റയുടെ അളവ് മറ്റൊരു സുപ്രധാന ഘടകമാണ്. ഫാമിനകത്തെ ചൂട് കൂടുകയോ തീറ്റ അമിതമായി നല്‍കുകയോ ചെയ്താല്‍ കോഴികള്‍ കൂട്ടമായി ചത്തുപോകാനിടയുണ്ട്. അതുപോലെത്തന്നെ, വാക്സിനുകളും കൃത്യസമയത്ത് നല്‍കേണ്ടത് അനിവാര്യമാണ്. വീടിന്റെ പുറകില്‍ 200 മുതല്‍ 2000 കോഴികളെ വളര്‍ത്തുന്ന ഫാമുകളാണ് കേരളത്തില്‍ ധാരാളമായി കാണുന്നത്. ചകിരിച്ചോര്‍ തറയില്‍ കട്ടിക്ക് വിതറിയശേഷം ഫാമിനകത്തേക്ക് കോഴിക്കുഞ്ഞുങ്ങളെ വിടാം. ഇത് ദിവസവും ഇളക്കുകയും അടുത്തഘട്ടം ആരംഭിക്കുന്നതിന് മുന്‍പ് കോഴിക്കാഷ്ടം ഇടകലര്‍ന്ന ചകിരിച്ചോര്‍ പൂര്‍ണ്ണമായി നീക്കം ചെയ്ത് ഫാമിനകം വൃത്തിയാക്കി വീണ്ടും പുതിയ ചകിരിച്ചോര്‍ വിതറി മാത്രമേ കോഴിക്കൃഷി ആരംഭിക്കാന്‍ പാടുള്ളൂ. ഫാമുകളില്‍ വിതരണം ചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളേയും കോഴിത്തീറ്റയും ചകിരിച്ചോറും തമിഴ്നാട്ടില്‍ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇടനിലക്കാര്‍ മുഖേന ഇറക്കുമതി ചെയ്യുന്നത്.

കോഴിവിലയുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍

കോഴിവളര്‍ത്തല്‍ വ്യവസായം പൊതുവെ ലാഭകരമാണെങ്കിലും ഈ അടുത്തകാലത്ത് കോഴിയിറച്ചിയുടെ വില കിലോഗ്രാമിന് 87 രൂപയിലേക്ക് പരിമിതപ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഉത്പാദകര്‍ക്കിടയിലും വിപണനകേന്ദ്രങ്ങളിലും ഏറെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുഹമ്മദ് മനാഫ് എന്ന സംരംഭകന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചതിങ്ങനെ “ഒരു കോഴി അതിന്റെ വളര്‍ച്ചാകാലയളവില്‍ ഭക്ഷിക്കുന്നത് 3.75 കിലോഗ്രാം കോഴിത്തീറ്റയാണ്. 50 കിലോഗ്രാം വരുന്ന കോഴിത്തീറ്റ ചാക്കിന് നിലവില്‍ 1400 രൂപയാണ് വില. അതായത് കിലോയ്ക്ക് 28 രൂപ. ആ കണക്കിന് ഒരു കോഴിക്ക് തീറ്റയുടെ ചെലവ് മാത്രം 105 രൂപ, കോഴിക്കുഞ്ഞിന് വില 40 രൂപ, മരുന്നിന് 5 രൂപയും കൂടിന്റെ വാടകയ്ക്ക് 12 രൂപയും, വാഹനങ്ങത്തില്‍ കയറ്റിക്കൊണ്ടുപോകുന്ന ചിലവ് 10 മുതല്‍ 15 രൂപവരെ വരും. രണ്ട് കിലോഗ്രാം തൂക്കം വരുന്ന കോഴിയെ ഉത്പാദിപ്പിച്ചെടുക്കാന്‍ 165 രൂപയ്ക്ക് മുകളില്‍ ചെലവ് വരുമ്പോള്‍ ഫാമുകളില്‍ നിന്ന് വില്‍ക്കുന്ന കോഴിക്ക് 95 രൂപ കിലോയ്ക്ക് ലഭിച്ചാല്‍ മാത്രമേ ഈ മേഖലയിലെ സംരഭകര്‍ക്ക് ലാഭത്തോടുകൂടി ഈ വ്യവസായത്തില്‍ ഏര്‍പ്പെടാനാകൂ…” സര്‍ക്കാര്‍ തന്നെ കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് കോഴി കര്‍ഷകര്‍ക്ക് 15 രൂപയ്ക്ക് വിതരണം ചെയ്താല്‍ ഈപ്പറയുന്ന 87 രൂപയ്ക്ക് കോഴിവില നിജപ്പെടുത്താം. അല്ലാത്ത സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്നും മനാഫ് ചൂണ്ടിക്കാട്ടി.

കേരളത്തില്‍ വിവാഹവേളകളിലും അവധിക്കാലത്തുമാണ് ഏറ്റവും കൂടുതല്‍ വിപണനം നടക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് 5 ശതമാനം അധിക വില്‍പന നടക്കാറുണ്ട്. കേരളത്തിലെ ഈ വ്യവസായത്തിന്റെ വളര്‍ച്ചയുടെ ഫലമായി തമിഴ്നാട്ടില്‍ നിന്നും കോഴിവരവ് ഈ അടുത്തകാലത്തായി കുറഞ്ഞിട്ടുണ്ട്. മുട്ട ഉത്പാദനത്തില്‍ കേരളം ഇനിയും സ്വയംപര്യാപ്തത കൈവരിക്കാത്തതിന് കാരണമായി കണക്കാക്കുന്നത് മികച്ചൊരു വ്യവസായ മാതൃകയുടെ അഭാവമാണ്. ഉത്പാദനത്തില്‍ സംസ്ഥാനത്തിന്റെ പങ്ക് ഒഴിച്ച് നിറുത്തിയാലും കോഴി മുട്ട ഉത്പാദനത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനവും കോഴിയിറച്ചി ഉത്പാദനത്തില്‍ നാലാം സ്ഥാനവുമാണ്. ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കോഴിയിറച്ചി ഉത്പാദനത്തില്‍ ചൈനക്കും അമേരിക്കകുമൊപ്പം ബ്രസീലും ഇന്ത്യയ്ക്ക് മുന്നിലാണ് നില്‍ക്കുന്നത്.

Also Read: വളര്‍ത്തുപക്ഷി വ്യവസായം: രീതികളും സാധ്യതകളും ഇന്ത്യന്‍ സാഹചര്യത്തില്‍

ഉത്പാദനവുമായി ബന്ധപ്പെട്ട ഏതാനും വിശദാംശങ്ങള്‍

ഇറച്ചിക്കോഴി ഉതപാദനത്തില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചാനിരക്ക് 8 ശതമാനമാണ്. പ്രതിവര്‍ഷം രാജ്യത്തെ ബ്രോയ്-ലര്‍ ഉത്പാദനം 38 ലക്ഷം ടണ്ണാണ്. കോഴിമുട്ട വാർഷിക ഉൽപാദനം 8,100 കോടി വരുന്നു. പ്രതിദിനം 2.6 കോടി മുട്ട ഉത്പാദിപ്പിക്കുന്നുണ്ട്, ഇതില്‍ തമിഴ്നാടും ആന്ധ്രയും ചേർന്ന് ഉൽപാദിപ്പിക്കുന്നത് ദിവസം 78 ലക്ഷമാണ്.

കോഴി വളര്‍ത്തല്‍ സംരംഭകനായ അജയനുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ലിങ്ക് താഴെ:

അജയന്‍ പുലാപ്പറ്റ, പാലക്കാട്. ഫോണ്‍: 9400552811 

Also Read: കരിങ്കോഴി വളര്‍ത്തല്‍: കോഴി, മുട്ട എന്നിവയുടെ ലഭ്യത തുടങ്ങി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍