കേരളത്തിന് നെല്ലുത്പാദനത്തിൽ സ്വയംപര്യാപ്തത ഇനിയും അകലെയാണോ? കണക്കുകൾ പറയുന്നു

കേരളത്തിന് നെല്ലുത്പാദനത്തിൽ സ്വയംപര്യാപ്തത ഇനിയും അകലെയാണോ? കണക്കുകൾ പറയുന്നു. സംസ്ഥാനത്ത് തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷി ചെയ്യുന്നത് ഉൾപ്പെടെ നെല്ലുത്പാദനത്തിലെ സ്വയംപര്യാപ്തതയെന്ന ലക്ഷ്യവുമായി കൃഷി വകുപ്പ് സജീവമായി രംഗത്തുണ്ട്. എന്നാൽ ഈ ലക്ഷ്യം ഏറെ അകലെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മുഴുവന്‍ തരിശുഭൂമികളിലും കൃഷിയിറക്കാന്‍ ഹെക്ടറിന് 30,000 രൂപ വീതം സാമ്പത്തിക സഹായം, വിള ഇന്‍ഷ്വറന്‍സ്, വിത്തിനും വളത്തിനുമുള്ള സഹായം, നെല്ലുവിലയിൽ വര്‍ധന, സംഭരിച്ചാല്‍ ഉടന്‍ പണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ കൃഷി വകുപ്പ് നടപ്പാക്കുന്നുണ്ടെങ്കിലും ഇതൊന്നും നെല്‍കൃഷി വ്യാപനത്തെ വലിയ തോതില്‍ സഹായിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

കൃഷിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആവശ്യമായ നെല്ലിന്റെ 7.18 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കാനാകുന്നത്. ഇപ്പോഴത്തെ അരി ഉത്പാദനം 4,36,483 ടണ്ണാണ്. ഒരാള്‍ക്ക് 485.4 ഗ്രാം ഭക്ഷ്യധാന്യം ആവശ്യമായിരിക്കെ, സംസ്ഥാനത്തെ 3,43,34,885 പൗരന്മാര്‍ക്ക് ഒരു വര്‍ഷത്തേക്ക് 60,83,145 ടണ്‍ ആവശ്യമായി വരുമെന്നാണ് കൃഷി വകുപ്പിന്റെ ഏകദേശ കണക്ക്.

അതേസമയം, വിവിധ ജില്ലകളിലായി ആകെ 46855.854 ഹെക്ടര്‍ നിലം കൃഷി ചെയ്യാതെ വെറുതെ കിടക്കുകയാണെന്നാണ് കണക്ക്. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ കണക്കു പ്രകാരം നെല്‍ കൃഷി ചെയ്യാവുന്ന പ്രദേശങ്ങളുടെയും മറ്റ് തണ്ണീര്‍ത്തട മേഖലയുടെയും വിസ്തൃതി 290271 ഹെക്ടറാണ്. ഇവയില്‍ വലിയൊരളവ് തരിശിട്ടിരിക്കുകയാണ്.

പാലക്കാട് ജില്ലയിൽ മാത്രം 23764 ഹെക്ടര്‍ നിലമാണ് തരിശായി കിടക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തരിശുനിലങ്ങളില്‍ ഉടമസ്ഥര്‍ കൃഷി ചെയ്യുന്നില്ലെങ്കില്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി ഏറ്റെടുത്ത് നല്‍കുന്ന രീതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുകയാണ് ഇതിനുള്ള പോംവഴിയെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

Also Read: അഗസ്ത്യ മലനിരകളിൽ വംശനാശത്തിന്റെ വക്കിലെത്തിയിരുന്ന ഡ്രൂറി ഓര്‍ക്കിഡ് പുനർജനിച്ചപ്പോൾ

Image: pixabay.com