കർഷക രോഷം ഹിമാചൽ പ്രദേശിലേക്ക്; ഇന്ന് നിയമസഭ വളയൽ സമരം

കർഷക രോഷം ഹിമാചൽ പ്രദേശിലേക്ക്; ഇന്ന് നിയമസഭ വളയൽ സമരം. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് കർഷകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഹിമാചൽ നിയമസഭാ മന്ദിരം വളയുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്വാമിനാഥൻ കമ്മീഷൻ നിർദേശങ്ങൾ നടപ്പാക്കുക, എല്ലാ ചെറുകിട ഇടത്തരം കർഷർക്കും അഞ്ചേക്കർ വീതം കൃഷിഭൂമി അനുവദിക്കുക, പാലിനും പാലുല്പന്നങ്ങൾക്കും ന്യായമായ താങ്ങു വിലയേർപ്പെടുത്തുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക, വിളകൾ നശിപ്പിക്കുന്ന കുരങ്ങു് ശല്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.

ജനസംഖ്യയുടെ 60 ശതമാനവും കർഷകവൃത്തി ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്ന ഹിമാചലിൽ ആകെ ഭൂമിയുടെ 11 ശതമാനം മാത്രമേ കൃഷിയോഗ്യമായിട്ടുള്ളു. അതിനാൽ വനഭൂമിയിൽ കൃഷിയിറക്കുന്നത് സംസ്ഥാനത്ത് സർവസാധാരണമാണ്. ഭൂരിപക്ഷം വരുന്ന ചെറുകിട, ഇടത്തരം കർഷകർ ഇത്തരം വനഭൂമിയിലാണ് കൃഷി ചെയ്തിരിക്കുന്നത്. എന്നാൽ കൃഷി ചെയുന്ന കർഷകനെ കയ്യേറ്റക്കാരനാക്കി കണക്കാക്കുന്ന സർക്കാർ നയം അവരെ ഭൂമിയിൽ നിന്ന് പുറത്താക്കുന്നത് പലപ്പോഴും സംഘർഷത്തിന് കാരണമായിരുന്നു.

കൂടാതെ നല്ല വിളവും വരുമാനവും നൽകുന്ന ആപ്പിൾ, ഓറഞ്ച് മരങ്ങളും കൈയ്യേറ്റത്തിന്റെ പേരിൽ സർക്കാർ വ്യാപകമായി മുറിക്കുന്നതായി കർഷകർ ആരോപിക്കുന്നു. ഒരു ലിറ്റർ പാലിന് കിട്ടുന്ന വില 15 രൂപയായി ഇടിഞ്ഞതോടെ സംസ്ഥാനത്തെ ക്ഷീരകർഷകരും സമരരംഗത്തിറങ്ങി. ഒരു ലിറ്റർ പാലിന് 30 രൂപ ന്യായവില ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

വ്യാപകമായ കുരങ്ങ് ശല്യം പരിഹരിക്കാൻ ലക്ഷങ്ങൾ പൊടിച്ച് കൊട്ടിഘോഷിച്ചു നടത്തിയ വന്ധ്യംകരണ പരിപാടിയും താളംതെറ്റിയിരിക്കുകയാണ്. മുംബൈ നഗരം നിശ്ചലമാക്കി ആവശ്യങ്ങൾ നേടിയെടുത്ത ലോങ്ങ് മാർച്ചിൽ നിന്നും ആവേശമുൾക്കൊണ്ടാണ് കിസാൻ സഭ ഹിമാചൽ പ്രദേശിലും കർഷക പോരാട്ടത്തിന് ഒരുങ്ങുന്നത്.

Also Read: മലയോര മേഖലയിലെ ചെറുതാരമായി ആഫ്രിക്കന്‍ മല്ലിയില

Image: facebook