നിങ്ങൾക്കും വേണ്ടേ സ്വന്തമായി ഒരു അടുക്കളത്തോട്ടം? ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി

സ്വന്തമായി ഒരു അടുക്കളത്തോട്ടമെന്ന സ്വപ്നം കൊണ്ടുനടക്കുന്ന ധാരാളം പേരുണ്ട്. എന്നാൽ നിത്യജീവിതത്തിലെ നൂറുനൂറു തിരക്കുകളും സ്ഥലപരിമിതിയും സ്വപ്നത്തിന് വിലങ്ങുതടിയാകുകയാണ് പതിവ്. ഓരോ ദിവസവും കുതിച്ചുയരുന്ന പഴം, പച്ചക്കറി വിലയും, വിഷമയമായ രാസവസ്തുക്കളെക്കുറിച്ചുള്ള ആധിയും അടുക്കളത്തോള്ളത്തിന്റെ പ്രധാന്യവും പ്രചാരവും വർധിപ്പിച്ചിരിക്കുന്നു.

വീടിനു പിന്നിലുള്ള ചെറിയ കൃഷിയിടം ഉപയോഗപ്പെടുത്തിയാൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയാനും, പരിസര മലിനീകരണം ഒഴിവാക്കാനും, കീടങ്ങളെ നിയന്ത്രിക്കാനും, രാസവളം പ്രയോഗിക്കാതെ നല്ല പച്ചക്കറി ലഭിക്കാനും സാധിക്കുന്നു. അടുക്കളത്തോട്ടത്തിനുള്ള ഇടം തെരഞ്ഞെടുക്കലാണ് ആദ്യപടി. പേരുപോലെതന്നെ അടുക്കളയുടെ പരിസരമാണ് തോട്ടത്തിന് ഏറ്റവും അനുയോജ്യം. സ്ഥലപരിമിതി ഉള്ളവർക്ക് ടെറസിലോ മതിലിനു മുകളിൽ ചെറിയ ഗ്രോ ബാഗിലോ കൃഷി ചെയ്യാം.

അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നുമുള്ള പാഴ്ജലം തടങ്ങളിലെത്തുന്ന വിധത്തിലായിരിക്കണം നിലം. കഴിയുന്നതും ദീർഘചതുരാകൃതിയിലുള്ള സ്ഥലം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ ആദ്യം 30-40 സെ.മീ. താഴ്ച്ചയില്‍ മണ്ണ് ഇളക്കിയിടുക. കല്ല്, കുറ്റിച്ചെടികള്‍, കളകള്‍ എന്നിവ പറിച്ചുമാറ്റുകയും വേണം. മുറ്റത്തുള്ള വളം, മണ്ണിര ഉപയോഗിച്ചുള്ള കൂട്ടുവളം (കമ്പോസ്റ്റ്) എന്നിവ മണ്ണില്‍ ചേർത്തതിനു ശേഷം ആവശ്യമനുസരിച്ച് 45-60 സെ.മീ. ഇടവിട്ട് തടമെടുക്കുക.

വെണ്ട, അമരയ്ക്ക, പയര്‍. എന്നിവയാണ് ആദ്യഘട്ടത്തിൽ നല്ലത്. ഇവ 30 സെ.മീ. ഇടവിട്ട് തടത്തിന്റെ ഒരുവശത്ത് നടാം. ചെറിയ ഉള്ളി, പുതിന, മല്ലി എന്നിവയും തടത്തിലെ ബണ്ടുകളില്‍ നടാം. മാറ്റി നടാനുള്ള വിളകളായ തക്കാളി, വഴുതനങ്ങ, മുളക് എന്നിവ ചെറിയ തടങ്ങളിലോ, ചെടിച്ചട്ടിയിലോ ഒരു മാസം മുമ്പുതന്നെ നടണം. വിതച്ചതിനുശേഷം, മേല്മണ്ണ് കൊണ്ട് മൂടി, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത്, ഉറുമ്പുശല്യം ഒഴിവാക്കും.

വിതച്ച് 30 ദിവസം കഴിഞ്ഞ്, തക്കാളിക്ക് 40-45 ദിവസം, വഴുതന, മുളക്, സവാള എന്നിവ ചെറുതടങ്ങളില്‍ നിന്ന് മാറ്റി അരികില്‍ നടാം. തക്കാളി, വഴുതന, മുളക് എന്നിവ 30-45 സെ.മീ. അകലത്തിലും, സവാള 10 സെ.മീ. അകലത്തിലും വരമ്പിന്റെട ഇരുവശത്തുമായി നടണം. നട്ട ഉടന്‍ തന്നെ നന്നായി നനയ്ക്കാൻ ശ്രദ്ധിക്കണം. ആദ്യഘട്ടത്തില്‍ രണ്ട് ദിവസത്തിലൊരിക്കലും പിന്നീട് നാല് ദിവസത്തിലൊരിക്കലുമാണ് നനയ്ക്കേണ്ടത്. ഇത്രയും കാര്യങ്ങൾ ഒരൽപ്പം ശ്രദ്ധയോടെ ചെയ്താൽ ഒരു വർഷത്തേക്ക് വേണ്ട പച്ചക്കറിയ്ക്കായി കടയിൽ പോകേണ്ട കാര്യമില്ല.

Also Read: കടൽമുരിങ്ങ, കല്ലുമ്മക്കായ കൃഷിയിൽ നൂറുമേനി വിളവെടുപ്പുമായി വനിതാ കൂട്ടായ്മ

Image: pixabay.com