കോൾപാടശേഖര നെൽകൃഷിയിൽ പുത്തൻ പരീക്ഷണവുമായി കൃഷി വകുപ്പ്; 10000 ഹെക്ടറിൽ ഇരിപ്പൂ കൃഷി തുടങ്ങും

കോൾപാടശേഖര നെൽകൃഷിയിൽ പുത്തൻ പരീക്ഷണവുമായി കൃഷി വകുപ്പ്; 10000 ഹെക്ടറിൽ ഇരിപ്പൂ കൃഷി തുടങ്ങും. സംസ്ഥാനത്ത് ആദ്യ പരീക്ഷണമെന്ന നിലയിൽ തൃശൂര്‍ പൊന്നാനി കോള്‍പാടശേഖരത്തിലെ 10000 ഹെക്ടര്‍ പാടശേഖരത്തില്‍ ഇരിപ്പൂ കൃഷി ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി.

കേരളത്തിലെ കോള്‍ മേഖലയില്‍ ഇരിപ്പൂ കൃഷി കൃത്യമായ ആസൂത്രണത്തോടെ നടത്തി ഉല്‍പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാര്‍ഷിക സര്‍വകലാശാല, വി.എഫ്.പി.സി.കെ, ജലസേചന വകുപ്പുദ്യോഗസ്ഥര്‍, കര്‍ഷക ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത ശില്‍പശാലയും സംഘടിപ്പിച്ചു.

ഗുണമേന്‍മയുള്ള വിത്ത് വിതരണവും സംഭരണവും ഉറപ്പാക്കി ഇരുപ്പൂ കര്‍ഷകരെ സംരക്ഷിക്കുമെന്നും കൃഷി മന്ത്രി വ്യക്തമാക്കി. ലഭ്യമായ സ്ഥലങ്ങളില്‍ യന്ത്രവല്‍ക്കരണത്തിലൂടെയും ചിമ്മിണി ഡാമിലെ വെള്ളം ക്രമപ്പെടുത്തിയും ബാങ്ക് വായ്പകള്‍ ലഭ്യമാക്കിയും ഇരിപ്പൂക്കൃഷിയെ വിജയകരമാക്കി മാറ്റും. കോള്‍ മേഖലയില്‍ കോടികളുടെ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഇരിപ്പൂക്കൃഷി നടത്തുന്നതിന് വേണ്ടിയാണ്.

കോള്‍ മേഖലയില്‍ നിലമൊരുക്കുന്നത് മുതലുള്ള പ്രവര്‍ത്തികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും നെല്ല് സംഭരണം ഘട്ടം ഘട്ടമായി സഹകരണ മേഖലയ്ക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. നെല്ല് കൂടാതെ പയറ്, ഉഴുന്ന് എന്നീ വിളകളുടെ സാധ്യതകളും ഇതിനാവശ്യമായ സാങ്കേതികവും ഭരണപരവുമായ നടപടികളെക്കുറിച്ചും ശില്പശാലയിൽ ചര്‍ച്ച ചെയ്തു.

Also Read: ഓരുജലാശയ കൂടുകൃഷി രീതിയിലൂടെ മത്സ്യകൃഷിയിൽ നേട്ടം കൊയ്ത് കവ്വായി കായൽ തീരത്തെ കർഷകർ