ഇഞ്ചിപ്പുല്ല് കൃഷി തരുന്നു ഉറപ്പായ വരുമാനം

ആയുര്‍വേദത്തിൽ പ്രധാന സ്ഥാനമുള്ള ഇഞ്ചിപ്പുല്ല് ഔഷധങ്ങളുടെ നിര്‍മാണത്തിലും ഭക്ഷണ പദാര്‍ത്ഥങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. രാജ്യാന്തര വിപണിയിലും പ്രാദേശിക വിപണിയിലും ഇഞ്ചിപ്പുല്ലിന് വൻ ആവശ്യകതയാണുള്ളത്.

ഇഞ്ചിപ്പുല്‍ത്തൈലത്തിന്റെ വിപണി കർഷകർക്ക് നല്ല വരുമാനം ഉറപ്പു നൽകുന്നു. കേരളമടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ധാരാളം വളരുന്ന പുല്ലിനമായ ഇഞ്ചിപ്പുല്ലിൽ പ്രഗതിയ്ക്കാണ് കൂടുതൽ പ്രചാരം. ഇതിന്റെ എണ്ണയിലെ ‘സിട്രല്‍ കണ്ടന്റ്’ വളരെ കൂടുതലാണ് എന്നതാണ് ഇതിനു കാരണം. ഏറെ പ്രചാരമുള്ള മറ്റൊരു ഇനമാണ് കാവേരി.

നല്ല ഫലഭൂയിഷ്ഠമായ മണ്ണിലും ജലസേചന സൗകര്യമുള്ള ഇടങ്ങളിലും ഇഞ്ചിപ്പുല്ല് നന്നായി കൃഷി ചെയ്യാം. നദീതടങ്ങളോട് ചേര്‍ന്ന സ്ഥലങ്ങളാണ് കൃഷിക്കനുയോജ്യം. മറ്റൊരു പ്രധാന ഇനമായ എന്‍ എല്‍ ജി 84 വളര്‍ന്നാല്‍ 100-110 സെന്റീ മീറ്റര്‍ ഉയരമുണ്ടാകും. ഈ പുല്ലില്‍ എണ്ണയുടെ അംശം 0.4 ശതമാനമാണ്. സിട്രല്‍ കണ്ടന്റ് 84 ശതമാനവും.

ചുമന്ന തണ്ടുളള ഇഞ്ചിപ്പുല്ലിനമാണ് സുഗന്ധി. ഇവയുടെ പൊക്കം ഒന്നുമുതല്‍ ഒന്നേമുക്കാല്‍ വരെ മീറ്ററായിരിക്കും. എണ്ണയുടെ അംശം 0.3 ശതമാനം മുതല്‍ 0.4 ശതമാനം വരെ. ഒരു ഹെക്റ്റര്‍ കൃഷിയില്‍ നിന്ന് 40 കിലോഗ്രാം മുതല്‍ 50 കിലോ ഗ്രാം വരെ എണ്ണ കിട്ടും.

വളരെ ഉയര്‍ന്ന നിരക്കില്‍ എണ്ണ കിട്ടുന്ന ഒരിഞ്ചിപ്പുല്‍ ഇനമാണ് നിമ. ഇടത്തരം പൊക്കമുളള ഒരിനമാണ് കൃഷ്ണ. ഒ ഡി 410 എന്ന ഇനം ഇഞ്ചിപ്പുല്ല് ഉയര്‍ന്ന നിരക്കിലുളള ഒലിയോറെസീന്‍ ഉളളടക്കം കൊണ്ട് പ്രശസ്തമാണ്. ഇതിന്റെ ഇലയുടെ ഒലിയോറെസീന്‍ കണ്ടന്റ് 18.6 ശതമാനമാണ്. ഇഞ്ചിപ്പുല്ലിന്റെ അരി, കടയ്ക്കല്‍നിന്നും ഇതളുകള്‍ തിരിച്ചെടുത്തത് എന്നിവയാണ് നടാൻ ഉപയോഗിക്കുന്നത്.

Also Read: ഏലയ്ക്ക വില താഴോട്ട്; ആശങ്കയോടെ കർഷകർ

Image: pixabay.com