ക്ഷീരകേരളത്തിന് വെല്ലുവിളി ഉയർത്തി ലംപി സ്‌കിൻ രോഗം

ക്ഷീരമേഖലയ്ക്ക് വെല്ലുവിളിയും ക്ഷീരകർഷകർക്ക് ആശങ്കയും ഉയർത്തി പശുക്കളിലെ സാംക്രമിക വൈറസ് രോഗമായ ലംപി സ്‌കിൻ ഡിസീസ് (Lumpy Skin Disease or LSD) അഥവാ സാംക്രമിക ചർമ മുഴ രോഗം വ്യാപനം. ഈ വൈറസ് രോഗം കേരളത്തിലെ പശുക്കളിൽ ആദ്യമായി സ്ഥിരീകരിച്ചത് കഴിഞ്ഞ വർഷം അവസാനമായിരുന്നു. എന്നാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ സംസ്‌ഥാനമൊട്ടാകെ രോഗം വ്യാപിച്ചു. ഇന്ന് ചർമ മുഴ രോഗം റിപ്പോർട്ട് ചെയ്യപ്പെടാത്ത മേഖലകൾ സംസ്‌ഥാനത്ത് കുറവാണ്. മഴയോടനുബന്ധിച്ച് പലയിടങ്ങളിലും രോഗവ്യാപനം രൂക്ഷമായിട്ടുണ്ട്. പശുക്കളുടെ പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാവുന്ന ലംപി സ്‌കിൻ രോഗം ക്ഷീരമേഖലയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല, കർഷകർക്ക് ഉണ്ടാവുന്ന തൊഴിൽ നഷ്ടവും സാമ്പത്തിക നഷ്ടവും ഏറെ.

Also Read: കന്നുകാലികളിലെ ബോട്ടുലിസം രോഗം ഫലപ്രദമായി പ്രതിരോധിക്കാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രോഗവ്യാപനം എങ്ങനെ?

ലംപി സ്‌കിൻ രോഗത്തിന് കാരണം കാപ്രിപോക്സ് വൈറസ് കുടുംബത്തിലെ എല്‍. എസ്. ഡി. വൈറസുകളാണ്. ഈ വൈറസുകളെ കന്നുകാലികളിലേക്ക് പ്രധാനമായും പടര്‍ത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗം ബാധിച്ച പശുക്കളുടെ രക്തത്തിലും ത്വക്കിൽ നിന്ന് അടർന്ന് വീഴുന്ന വ്രണശൽക്കങ്ങളിലും ഉമിനീരിലും മൂക്കിൽ നിന്നും കണ്ണിൽ നിന്നും ഒലിക്കുന്ന സ്രവത്തിലും പാലിലും മറ്റ് ശരീര സ്രവങ്ങളിലുമെല്ലാം ഉയർന്ന വൈറസ് സാന്നിധ്യം ഉണ്ടാവും. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍ നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗം പകരും. അണുവിമുക്തമാക്കാത്ത കുത്തിവെയ്‌പ് സൂചികൾ ഉപയോഗിക്കുന്നതും രോഗപ്പകര്‍ച്ചക്ക് ഇടയാക്കുന്നു. രോഗം ബാധിച്ച പശുവിന്റെ ഉമിനീരും മറ്റ് ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റകളും കുടിവെള്ളവും കഴിക്കുന്നതിലൂടെയും മറ്റ് പശുക്കളിലേക്ക് വൈറസ് വ്യാപനം നടക്കും.

വായുവിലൂടെ രോഗവ്യാപനം നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രോഗം ബാധിച്ചാൽ മരണനിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ്. മാത്രമല്ല, പശുക്കള്‍ക്കും എരുമകള്‍ക്കും മാത്രമാണ് ചര്‍മ മുഴ രോഗ സാധ്യതയുള്ളത്. നാടൻ പശുക്കളെ അപേക്ഷിച്ച് വളരെ നേർത്ത ചർമ്മമുള്ള എച്ച്. എഫ്. അടക്കമുള്ള സങ്കരയിനം പശുക്കളെ രോഗം പെട്ടെന്ന് ബാധിക്കും. ഗര്‍ഭവതികളായ പശുക്കളിലും കറവപ്പശുക്കളിലും കിടാക്കളിലും  രോഗസാധ്യത ഉയര്‍ന്നതാണ്. ഈ രോഗം കന്നുകാലികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ലെന്നതിനാൽ അനാവശ്യ ആശങ്കകൾ വേണ്ട.

Also Read: [കവര്‍സ്റ്റോറി] ഫാം ലൈസന്‍സ് ചട്ടങ്ങളില്‍ അനിവാര്യമായ മാറ്റം വരാതെ, മൃഗസംരക്ഷണമേഖല കര്‍ഷകര്‍ക്ക് ആശ്രയമാകില്ല

ലംപി സ്‌കിൻ രോഗലക്ഷണങ്ങൾ

പശുക്കളുടെ ത്വക്കിനെയും ദഹനവ്യൂഹത്തെയും ശ്വസനവ്യൂഹത്തെയുമാണ് ലംപി സ്‌കിൻ വൈറസുകൾ പ്രധാനമായും ബാധിക്കുക. രോഗാണുബാധയേറ്റ് 4 മുതല്‍ 14 ദിവസങ്ങള്‍ക്കകം പശുക്കളും എരുമകളും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. ഉയര്‍ന്ന പനി, കറവയിലുള്ള പശുക്കളുടെ ഉല്‍പ്പാദനം ഗണ്യമായി കുറയല്‍, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി രണ്ട് മുതല്‍ അഞ്ച് സെന്‍റിമീറ്റര്‍ വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള  മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും വാലിന്‍റെ കീഴ്ഭാഗത്തും ഗുദഭാഗത്തുമെല്ലാം ഇത്തരം മുഴകള്‍ ധാരാളമായി കാണാം.

രോഗതീവ്രത കൂടിയാല്‍ ശരീരമാസകലം മുഴകള്‍ കാണാനും സാധ്യതയുണ്ട്. രോഗത്തിന് സാംക്രമിക ചര്‍മ മുഴ രോഗം എന്ന് പേര് വന്നതിന് കാരണവും ഇത് തന്നെയാണ്. ചെറിയ മുഴകള്‍ ക്രമേണ ശമിക്കുമെങ്കിലും വലിയ മുഴകള്‍ പൊട്ടി രക്തസ്രാവത്തിനും വ്രണങ്ങളായി തീരാനും സാധ്യതയുണ്ട്. ഇത്തരം മുഴകള്‍ വായിലും അന്നനാളത്തിലും ശ്വസനനാളിയിലുമെല്ലാം ഉണ്ടാവാനും ഇടയുണ്ട്. ഇത് പലപ്പോഴും ശ്വസനതടസ്സം, ന്യൂമോണിയ, തീറ്റ കഴിയ്ക്കാനുള്ള പ്രയാസം തുടങ്ങിയ പ്രശ്നങ്ങള്‍ക്കിടയാക്കും. കീഴ്ത്താടി, ശരീരത്തിന്‍റെ കീഴ്ഭാഗം, കൈകാലുകള്‍  തുടങ്ങിയ ശരീരഭാഗങ്ങളോട് ചേര്‍ന്നുള്ള  നീര്‍ക്കെട്ടും ചര്‍മമുഴ രോഗബാധയില്‍ കണ്ടുവരുന്നു. ഗര്‍ഭിണിപശുക്കളുടെ ഗര്‍ഭമലസാനും പശു മദി കാണിക്കാതിരിക്കാനും പ്രത്യുല്‍പ്പാദനചക്രം താളം തെറ്റാനും ചിലപ്പോള്‍  ചര്‍മമുഴ രോഗം കാരണമായേക്കാം.

Also Read: കോവിഡ് അതിജീവനം മൃഗസംരക്ഷണമേഖലയില്‍; കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

രോഗം എങ്ങനെ തടയാം

  • രോഗം ബാധിച്ച പശുക്കളുടെ ഐസൊലേഷൻ: രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയോ രോഗബാധ സംശയിക്കുകയോ ചെയ്ത കന്നുകാലികളെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ചികിത്സയും പരിചരണവും  നല്‍കണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം. രോഗം ബാധിച്ച പശുക്കളുടെ പാല്‍ കുടിക്കാൻ കിടാക്കളെ അനുവദിക്കരുത്
  • ലംപി സ്‌കിൻ ആന്‍റിവൈറല്‍ മരുന്നുകള്‍ നിലവിലില്ല: പൊതുവെ മരണനിരക്ക് കുറഞ്ഞ അസുഖമാണെങ്കിലും പ്രതിരോധശേഷി കുറയുന്നതടക്കമുള്ള കാരണങ്ങളാല്‍ ഉണ്ടാവാനിടയുള്ള ശ്വാസകോശാണുബാധ, കുരലടപ്പന്‍, അകിട് വീക്കം തുടങ്ങിയ പാര്‍ശ്വാണുബാധകള്‍ തടയാനും, രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും, ആന്‍റിബയോട്ടിക്, ആന്‍റി ഇന്‍ഫ്ളമേറ്ററി മരുന്നുകളും, പനി, വേദന സംഹാരികളും, കരള്‍ സംരക്ഷണ-ഉത്തേജക മരുന്നുകളും ജീവകം എ, ഡി, ഇ, കെ, സെലേനിയം, കോപ്പർ, സിങ്ക്, അയേൺ എന്നിവയെല്ലാം അടങ്ങിയ ജീവകധാതുമിശ്രിത കുത്തിവെപ്പുകളും രോഗാരംഭത്തില്‍ തന്നെ നല്‍കണം
  • ചർമത്തിലെ മുഴകളും വ്രണങ്ങളും ഉണങ്ങി ഭേദപ്പെടാൻ രണ്ടാഴ്ചയോളം സമയമെടുക്കും: വ്രണങ്ങളില്‍ അണുബാധകള്‍ക്കും ഈച്ചകള്‍ വന്ന് മുട്ടയിട്ട് പുഴുബാധയ്ക്കും സാധ്യതയേറെയാണ്. മുഴകളിൽ ഈച്ചകളെ അകറ്റാനും വ്രണമുണക്കത്തിനും ലോറേക്സെയ്ന്‍, ഹൈമാക്സ്, ഡി. മാഗ്, ടോപ്പിക്യൂയർ പ്ലസ്, സ്കാവോണ്‍, ചാർമിൽ, ഫ്ലെമാറ്റിക്, എക്‌സോഹീൽ, വെറ്റ്-ഒ- മാക്സ്, വോക്‌സിറ്റോ തുടങ്ങിയ ഏതെങ്കിലും ലേപനങ്ങൾ മുഴകളിലും വ്രണങ്ങളിലും പ്രയോഗിക്കണം. പച്ചമഞ്ഞളും വേപ്പിലയും പാണൽ ഇലയും ചേർത്ത് അരച്ച് മുഴകളിലും വ്രണങ്ങളിലും പ്രയോഗിക്കുന്ന ജൈവ രീതിയും ഈച്ചകളെ അകറ്റാനും മുഴകൾ കുറയാനും മുറിവുണക്കത്തിനും പ്രയോഗിക്കാം. പക്ഷികൾ പശുക്കളുടെ മേനിയിൽ വന്നിരുന്ന്  മുഴകളും വ്രണങ്ങളും കൊത്തിവലിക്കാതെ ശ്രദ്ധിക്കണം
  • വ്രണങ്ങളിലെ പുഴുക്കളെ പുറത്തു കളയണം: മരുന്നുകൂട്ടുകൾ പ്രയോഗിക്കുന്നതിന് മുന്‍പായി യൂക്കാലിപ്റ്റസ് തൈലമോ, ടർപെന്റൈൻ തൈലമോ, കര്‍പ്പൂരം അലിയിച്ച വെളിച്ചെണ്ണയോഅല്ലെങ്കില്‍ ആത്തയില അരച്ചോ മുറിവില്‍ പുരട്ടി പുഴുക്കളെ പുറത്ത് കളയണം. വ്രണങ്ങളിലെ ഈച്ചകളെ അകറ്റുന്നതിനായും  അവയുടെ ലാർവകളെ നശിപ്പിക്കുന്നതിനായും പശുവിന്  ഐവർമെക്ട്ടിൻ കുത്തിവെയ്‌പ് നൽകുന്നതും ഫലപ്രദമാണ്. പുഴുക്കളും പഴുപ്പും നിറഞ്ഞ   വ്രണങ്ങൾ   പൊട്ടാസ്യം പെര്‍മാംഗനേറ്റ് നേർപ്പിച്ച ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ശേഷം മുറിവുണക്കത്തിന് മേൽപറഞ്ഞ ലേപനങ്ങൾ പുരട്ടാം. ആഴമുള്ള വ്രണങ്ങൾ ആണെങ്കിൽ അണുവിമുക്തമാക്കിയ ശേഷം മഗ്നീഷ്യം സള്‍ഫേറ്റും (ഭേദി ഉപ്പ്) കർപ്പൂരവും ചേര്‍ത്ത മിശ്രിതം നിറച്ച് പൊതിഞ്ഞാല്‍ മുറിവുണക്കം വേഗത്തിലാവും. രോഗം മൂലം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടാവുന്ന നീര്‍ക്കെട്ടൊഴിവാക്കുന്നതിനായി ചികിത്സകള്‍ക്കൊപ്പം ചൂടുകിഴി പ്രയോഗവും നടത്താവുന്നതാണ്
  • തൊഴുത്ത് ശുചീകരിക്കുക: രോഗം ബാധിച്ച പശുക്കളുടെ ത്വക്കിലെ മുഴകളില്‍ നിന്നും അടര്‍ന്നുവീഴുന്ന പൊറ്റകളിലും വ്രണഭാഗങ്ങളിലും വൈറസിന്‍റെ സാന്നിധ്യം ഉയര്‍ന്നതായിരിക്കും. തൊഴുത്തില്‍ നിന്നും ചാണകവും മറ്റ് അവശിഷ്ടങ്ങളും നീക്കിയശേഷം തറയും, തീറ്റ തൊട്ടിയും, മറ്റുപകരണങ്ങളും ഒരു ശതമാനം ഫോര്‍മാലിന്‍ ലായനിയോ രണ്ട് ശതമാനം വീര്യമുള്ള ഫിനോള്‍ ലായനിയോ, നാല് ശതമാനം വീര്യമുള്ള അലക്കുകാര (സോഡിയം കാര്‍ബണേറ്റ്) ലായനിയോ ബ്ലീച്ചിംഗ് പൗഡര്‍ ലായനിയോ ഉപയോഗിച്ച് കഴുകി സൂര്യപ്രകാശമേല്‍പ്പിക്കണം. വിപണിയില്‍ ലഭ്യമായ ഗ്ലൂട്ടറാല്‍ഡിഹൈഡ് രാസസംയുക്തങ്ങള്‍ അടങ്ങിയ ബയോക്ലീന്‍, കൊര്‍സോലിന്‍ തുടങ്ങിയ ലായനികളും തൊഴുത്തും പരിസരവും ശുചിയാക്കാന്‍ ഉപയോഗിക്കാം. ക്വാര്‍ട്ടനറി അമോണിയം അടങ്ങിയ മറ്റ് ലായനികളും മികച്ച അണുനാശിനികളാണ്
  • ബാഹ്യപരാദങ്ങളെ തടയുക: രോഗാണുവിന്‍റെ വാഹകരായ ബാഹ്യപരാദങ്ങളെ തടയുന്നതിനായി പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, കൃത്യമായ ഇടവേളകളില്‍ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം. കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികള്‍ പ്രയോഗിക്കാന്‍ മറക്കരുത്. ഡെൽറ്റാമെത്രിൻ, ഫ്ലുമെത്രിൻ, സൈപെർമെത്രിൻ, അമിട്രാസ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ മരുന്നുകളാണ് ഇതിന് അനിയോജ്യം. വിപണിയിൽ ലഭ്യമായ ഡെൽറ്റാമെത്രിൻ അടങ്ങിയ ലൈസിടിക്ക്, റ്റിനിക്സ്, സൈപെർമെത്രിൻ അടങ്ങിയ  ക്ലിനാർ, ഫ്ലുമെത്രിൻ അടങ്ങിയ ഫ്ലുമിന്റാസ്, നാഷ് തുടങ്ങിയ ലേപനങ്ങൾ ഉദാഹരണങ്ങളാണ്. വേപ്പെണ്ണ, പൂവത്തെണ്ണ തുടങ്ങിയ ലേപനങ്ങളും പരാദങ്ങളെ അകറ്റാൻ ഫലപ്രദമാണ്
  • രോഗസംക്രമണം തടയുക: ബാഹ്യപരാദലേപനങ്ങള്‍ ചേര്‍ത്ത് തൊഴുത്തിന്‍റെ ചുമര് വെള്ളപൂശാം. വളക്കുഴിയില്‍ ആഴ്ചയില്‍ രണ്ട് തവണ ഒരു കിലോ കുമ്മായം 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡറില്‍ ചേര്‍ത്ത് വിതറണം. കൊതുകുനിയന്ത്രണവും പരിസരശുചിത്വവും രോഗനിയന്ത്രണത്തില്‍ പ്രധാനമാണ്. രോഗം ബാധിച്ച ഉരുക്കളെ പാര്‍പ്പിച്ച തൊഴുത്തിന്  ചുറ്റും കൊതുകുകളെയും, ഈച്ചകളെയും തടയുന്ന  വലകള്‍ കെട്ടുന്നതും അവയെ തടയുന്ന ലേപനങ്ങള്‍ തളിക്കുന്നതും കര്‍പ്പൂരവും മറ്റും പുകയ്ക്കുന്നതും രോഗസംക്രമണം നിയന്ത്രിക്കാന്‍ ഉപകരിക്കും
  • രോഗം ബാധിച്ച പശുക്കളെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിക്കുക: അനുകൂല സാഹചര്യങ്ങളില്‍ മുഴകളിലെ പഴുത്ത് പൊട്ടിയ വ്രണങ്ങളിലും  ഉണങ്ങിയ പൊറ്റകളിലും 35 ദിവസത്തോളം നിലനില്‍ക്കാന്‍ വൈറസുകള്‍ക്ക് ശേഷിയുണ്ട്. അനുകൂല കാലാവസ്ഥയില്‍ തൊഴുത്തിലും, പരിസരത്തും നീണ്ടകാലം നിലനില്‍ക്കുവാനും വൈറസിന് സാധിക്കും. അതുകൊണ്ട് പശുക്കളില്‍  രോഗശമനം വന്നാലും തുടര്‍ന്നും ഒരു മാസം പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് പരിചരിക്കാനും തൊഴുത്തും പരിസരവും മേല്‍പറഞ്ഞ അണുനാശിനികള്‍ ഉപയോഗിച്ച് നിത്യവും വൃത്തിയാക്കാനും ശ്രദ്ധപുലര്‍ത്തണം
  • രോഗ വ്യാപനമുള്ള മേഖലകളിൽ നിന്നും പുതുതായി പശുക്കളെ വാങ്ങുന്നത് താത്കാലികമായി ഒഴിവാക്കുക: ഫാമുകളിലേക്ക് പുതിയ പശുക്കളെ കൊണ്ട് വരുമ്പോള്‍ അവയെ മൂന്നാഴ്ചയെങ്കിലും മുഖ്യതൊഴുത്തിലെ പശുക്കള്‍ക്കൊപ്പം ചേര്‍ക്കാതെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്‍റൈന്‍) പരിചരിക്കണം

Also Read: കോവിഡ് പ്രതിസന്ധി: പുതുതായി കൃഷിയിലേക്കിറങ്ങുന്ന പ്രവാസികളോട് പറയാനുള്ളത്

രോഗം തടയാൻപ്രതിരോധ കുത്തിവെയ്‌പ്

ലംപി സ്‌കിൻ രോഗം വ്യാപകമായി കണ്ടുവരുന്ന ആഫ്രിക്കൻ രാജ്യങ്ങളില്‍ വൈറസിനെതിരെയുള്ള കൃത്യമായ  പ്രതിരോധ കുത്തിവെപ്പുകള്‍ പ്രചാരത്തിലുണ്ട്. രോഗകാരിയായ കാപ്രിപോക്സ് വൈറസിനെതിരെ ഏറെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും ആടുകളിലെ വസൂരി രോഗം തടയാൻ നൽകുന്നതുമായ ഗോട്ട് പോക്സ് വാക്സിനാണ് പശുക്കളിൽ  ലംപി സ്‌കിൻ പ്രതിരോധ കുത്തിവയ്പ്പിനായി ഇന്ത്യയില്‍ നിലവിൽ ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് പാലക്കാട്, തൃശൂർ, എറണാകുളം തുടങ്ങിയ ജില്ലകളിൽ  മൂന്ന് മാസങ്ങൾക്ക് മുൻപ്  രോഗം പടർന്ന് പിടിച്ചപ്പോൾ മൃഗസംരക്ഷണവകുപ്പ് ഗോട്ട് പോക്സ് വാക്‌സിൻ ഉപയോഗിച്ച് നടത്തിയ പ്രതിരോധ കുത്തിവെയ്‌പ് ഫലപ്രദമായിരുന്നു. ഒഡിഷ, തെലുങ്കാന, കർണാടക, ആന്ധ്രാപ്രദേശ്  തുടങ്ങിയ സംസ്ഥാനങ്ങളിൽ മുൻപ് രോഗവ്യാപനം  ഉണ്ടായപ്പോൾ ഉപയോഗിച്ചതും ഗോട്ട് പോക്സ് വാക്‌സിൻ തന്നെയായിരുന്നു. രോഗം കണ്ടെത്തിയ പ്രദേശത്തിന് അഞ്ച് കിലോമീറ്റർ പരിധിയിലുള്ള മുഴുവൻ കന്നുകാലികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാം. ലംപി സ്‌കിൻ രോഗബാധയിൽ നിന്നും ഒരു തവണ രക്ഷപ്പെടുന്ന പശുക്കൾ അതിന്റെ ജീവിത കാലം മുഴുവൻ ഈ വൈറസിനെ നേരിടാനുള്ള പ്രതിരോധ ശേഷി ആർജിക്കും. കന്നിപ്പാൽ വഴി ഈ പ്രതിരോധഗുണം കിടാക്കളിലേക്ക് പകരുകയും ചെയ്യും.

കർഷകർക്ക് സംശയനിവാരണ സേവനം: ലംപി സ്‌കിൻ രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കാൻ മൃഗസംരക്ഷണവകുപ്പിന്റെ 24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ – 0471- 273 2151 

Also Read: ആകുലതകള്‍ വ്യാപിപ്പിച്ച് മഹാമാരി, വ്യക്തമായ നയമില്ലാതെ കേന്ദ്രസര്‍ക്കാര്‍

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 [email protected]