തെരഞ്ഞെടുപ്പു വന്നാലും മാൻഡ്യയിലെ കരിമ്പു കർഷകർക്ക് കഞ്ഞി കുമ്പിളിൽ തന്നെ; ആത്മഹത്യയെ മുഖാമുഖം കണ്ട് കർഷകർ

തെരഞ്ഞെടുപ്പു വന്നാലും മാൻഡ്യയിലെ കരിമ്പു കർഷകർക്ക് കഞ്ഞി കുമ്പിളിൽ തന്നെ; ആത്മഹത്യയെ മുഖാമുഖം കണ്ട് കർഷകർ. കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍ക്ക് പരിഹരമായില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്ന് പറയുകയാണ് ഷുഗർ സിറ്റിയെന്ന് ഓമനപ്പേരുള്ള മാൻഡ്യയിലെ കരിമ്പു കർഷകർ. കർണാടകയിൽ ഏറ്റവും അധികം കരിമ്പു വിളയിക്കുന്ന ഈ കർഷകർ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന കടുത്ത വരള്‍ച്ചയാണ് കർഷകരുടെ നടുവൊടിച്ചത്. വെള്ളമില്ലാതെ വിളവ് നശിച്ചതോടെ കർഷകർ പെരുവഴിയിലാകുകയും ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങളുമായി എത്തുന്ന രാഷ്ട്രീയക്കാരെ പിന്നീട് തിരിഞ്ഞു നോക്കാറില്ലെന്ന് കർഷകർ ആരോപിക്കുന്നു.

കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ് മാന്‍ഡ്യ ഉള്‍പ്പെടെയുള്ള കർണാടകയിലെ കരിമ്പ് കൃഷി ചെയ്യുന്ന മേഖലകൾ. കൃഷിയല്ലാതെ മറ്റൊന്നും അറിയില്ലെന്നും കാര്‍ഷിക പുരോഗതിയുടെ കാര്യത്തില്‍ ഒരു രാഷ്ട്രീയക്കാരന്‍റെയും വാക്കുകളില്‍ വിശ്വാസമില്ലെന്നും ഗതികെട്ട കർഷകർ പറയുന്നു.

കര്‍ണാടക കൃഷി വകുപ്പിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3515 കര്‍ഷകരാണ് ഈ മേഖലയിൽ ആത്മഹത്യ ചെയ്തത്. ഇതില്‍ 2525 കേസുകളും വരള്‍ച്ചയും വിളനഷ്ടവും കാരണമാണെന്നും കൃഷി വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു. കരിമ്പു കൃഷിയുടെ വിപണി പാടെ ഇടിഞ്ഞതും കർഷകരുടെ തകർച്ച പൂർണമാക്കി.

Also Read: ജമന്തി കൃഷി സിമ്പിളാണ്; ജമന്തി എണ്ണ പവർഫുള്ളാണ്; ജമന്തിപ്പൂ കൃഷിയെക്കുറിച്ച്

Image: pixabay.com