വഴിയോരങ്ങൾ കീഴ്ടടക്കി നാടൻ മാങ്ങകളിലെ രാജാക്കന്മാർ; വിപണിയിൽ നാടൻ മാങ്ങകളുടെ സുവർണകാലം

വഴിയോരങ്ങൾ കീഴ്ടടക്കി നാടൻ മാങ്ങകളിലെ രാജാക്കന്മാർ; മാമ്പഴക്കാലം തുടങ്ങിയതോടെ വിപണിയിൽ നാടൻ മാങ്ങകൾക്ക് വൻ ഡിമാൻഡാണ്. അന്യസംസ്ഥാന മാങ്ങകളെ പിന്തള്ളി നാടന്‍ ഇനങ്ങളാണ് ഇത്തവണ വിപണിയിലെ താരങ്ങളെന്ന് കച്ചവടക്കാർ പറയുന്നു.

വാങ്ങാനെത്തുന്ന ആളുകള്‍ ചോദിച്ചു വാങ്ങുന്നത് ‘കര്‍പ്പൂരം’, ‘നീലന്‍’, ‘നാടന്‍ പ്രിയൂര്‍’, ‘ചന്ത്രക്കാരന്‍’, ‘മൂവാണ്ടന്‍’, ‘കിളിച്ചുണ്ടന്‍’ എന്നിങ്ങനെയുള്ള നാടന്‍ മാമ്പഴങ്ങളിലെ സൂപ്പർ താരങ്ങളെയാണ്. നിറത്തിലും രുചിയിലും ആരേയും ആകര്‍ഷിക്കുന്ന പ്രിയൂര്‍ മാമ്പഴത്തിനാണ് ആവശ്യക്കാരേറെയെന്ന് വിൽപ്പനക്കാർ പറയുന്നു.

നാടന്‍ ഇനങ്ങൾ വീടുകളില്‍ നിന്നും തോട്ടങ്ങളില്‍ നിന്നും മറ്റും ഒരുമിച്ച് വിലയ്ക്കെടുത്തതിനു ശേഷം ആളെ വച്ച് പറിച്ചെടുപ്പിച്ചാണ് വിപണിയിലെത്തിക്കുന്നത്. വിഷുവിനു ശേഷം വില്‍പ്പന ചെറുതായി കുറഞ്ഞിട്ടുണ്ടെങ്കിലും നല്ല വില ലഭിക്കുന്നത് കർഷകരെ നിരുത്സാഹപ്പെടുത്തുന്നില്ല.

അന്യസംസ്ഥാന മാങ്ങകളെ അപേക്ഷിച്ച് നാടന്‍ ഇനങ്ങള്‍ക്ക് താരതമ്യേന വിലക്കുറവാണെന്നതും ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും വിവിധയിനം മാങ്ങകള്‍ വിപണിയിലെത്തുന്നുണ്ട്. നന്നായി പഴുത്ത മാമ്പഴങ്ങള്‍ക്ക് കിലോയ്ക്ക് 100 രൂപവരെ വില ലഭിക്കുമ്പോൾ അത്ര പഴുക്കാത്ത മാങ്ങകൾക്ക് 70 രൂപവരെയാണ് വില.

Also Read: സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും രണ്ടു വര്‍ഷത്തിനകം ഇക്കോഷോപ്പുകള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി

Image: pixabay.com