കേന്ദ്രം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൈവിടുന്നോ? കൂലിയും ജോലിയുമില്ലാതെ തൊഴിലാളികൾ

കേന്ദ്രം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൈവിടുന്നോ? രാജ്യമെങ്ങും കാർഷിക രംഗത്ത് അസ്വസ്ഥതകൾ രൂക്ഷമാകുന്നതിനിടെ 2018 ൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി കേന്ദ്രം നൽകിയത് ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ ബജറ്റിന്റെ 48 ശതമാനം മാത്രമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ അനുപാതമാണിത്.

തുക വകയിരുത്തുന്നതിൽ 48% കുറവു സംഭവിച്ചത് പദ്ധതികൾ പൂർത്തിയാകാനുള്ള സമയത്തേയും ബാധിച്ചേക്കും. 2016 വരെയുള്ള ആറ് വർഷങ്ങൾക്കുള്ളിൽ പൂർത്തിയയ പദ്ധതികളേക്കാൾ 48% കുറവ് പദ്ധതികളാണ് ഇക്കാരണത്താൽ പൂർത്തിയാക്കാൻ കഴിയൂ എന്നാണ് റിപ്പോർട്ടുകൾ. MGNREGS മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 60:40 എന്ന വേതന, അസംസ്കൃത വസ്തു അനുപാതപ്രകാരം തുകയിൽ 73 ശതമാനം ഇപ്പോഴും വേതനത്തിനായി ചെലവാക്കപ്പെടുന്നുണ്ട്.

എന്നാൽ ഈ വേതനം മിക്ക സംസ്ഥാനങ്ങളിലും കൃത്യമായി ലഭിക്കാത്തത് തൊഴിലാളികളെ വലക്കുകയാണ്. “എംജിഎൻആർഇജിഎസ് പദ്ധതിയ്ക്കുള്ള തുക വകയിരുത്തുന്നതിൽ വൻ ഇടിവാണ് ഉണ്ടായിട്ടുള്ളത്. പദ്ധതി പതിയെ ഇല്ലാതാകുന്നതിന് ഇത് കാരണമാകും,” അസിം പ്രേംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലിബറൽ സ്റ്റഡീസിന്റെ അസിസ്റ്റന്റ് പ്രൊഫസറായ രാജേന്ദ്രൻ നാരായണൻ പറയുന്നു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) തൊഴിലുറപ്പു പദ്ധതിയ്ക്കായുള്ള വിഹിതം ക്രമേണ കുറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2010-11 ൽ ഇത് ജിഡിപിയുടെ 0.53 ശതമാനം ആയിരുന്നെങ്കിൽ 2017-18ൽ 0.42 ശതമാനമായി.

നാണയപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ 2017-18 വർഷത്തേക്കുള്ള വിഹിതം 71,000 കോടി ആകേണ്ടിയിരുന്നു. എന്നാൽ യഥാർത്ഥ വിഹിതം 48,000 കോടി രൂപയാണ്. ഇത് മുൻ വർഷങ്ങളേക്കാൾ വളരെ കൂടുതലാണെന്നാണ് സർക്കാർ വാദം. എന്നാൽ മുൻവർഷങ്ങളിൽ കിട്ടാനുള്ള കുടിശിക 11,644 കോടി രൂപ കൂടി ചേരുമ്പോൾ 36,000 കോടി രൂപയാണ് യഥാർഥത്തിൽ ലഭിച്ച തുകയെന്ന് നാരായണൻ ചൂണ്ടിക്കാട്ടുന്നു.

2006 ൽ ആരംഭിച്ച, ലോകത്തിലെ ഏറ്റവും വലിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ എം.എൻ.ആർ.ഇ.ജി.എസ്, ഗ്രാമീണ തൊഴിലാളികൾക്ക് 100 ദിവസം അവിദഗ്ധ തൊഴിൽ ഉറപ്പുനൽകുന്നു. നിലവിൽ 110 ദശലക്ഷം സജീവ തൊഴിലാളികളുള്ള പദ്ധതിയാണിത്. കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യൻ ഗ്രാമങ്ങളിലെ തൊഴിൽ നഷ്ടപ്പെട്ട കർഷക തൊഴിലാകൾക്ക് പ്രധാന വരുമാന സ്രോതസാണ് ഈ പദ്ധതി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ അവസ്ഥ ഇതാണെങ്കിലും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പദ്ധതി മികച്ച രീതിയിൽ മുന്നേറുന്നുണ്ട്.

Courtesy: indiaspend.com

Also Read: നഗരത്തിരക്കിൽ ഒരൽപ്പം കിഴങ്ങു കൃഷിയാകാം; ഗ്രോബാഗ് കൃഷിരീതിയിലൂടെ

Image: pixabay.com