ഒരു സെന്റ് സ്ഥലത്ത് കോഴി, ആട്, മുയൽ, മീൻ, പച്ചക്കറി; സമ്മിശ്ര കൃഷിയിൽ പുത്തൻ പരീക്ഷണവുമായി ഇരിട്ടി സ്വദേശി

ഒരു സെന്റ് സ്ഥലത്ത് കോഴി, ആട്, മുയൽ, മീൻ, പച്ചക്കറി; സമ്മിശ്ര കൃഷിയിൽ പുത്തൻ പരീക്ഷണവുമായി ഇരിട്ടി സ്വദേശി. സ്ഥലപരിമിതി കാരണം സ്വന്തമായി കൃഷി ചെയ്യുകയെന്ന സ്വപ്നം മാറ്റി വക്കേണ്ടിവരുന്നവർക്ക് പ്രചോദനമാണ് ഇരിട്ടി സ്വദേശിയായ ഷിംജിത്ത് എന്ന യുവകർഷകന്റെ ജീവിതം. സമ്മിശ്ര കൃഷിയാണ് തന്റെ ഒരു സെന്റ് സ്ഥലത്തിനായി ഷിംജിത്ത് തെരഞ്ഞെടുത്തത്.

പിരമിഡ് ആകൃതിയിൽ തീർത്ത ഒരു കൂടാണ് ഈ കൃഷിയുടെ പ്രധാന ആകർഷണം. കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രൊഫസര്‍ വിപിന്റെ നിർദേശങ്ങളും ഷിംജിത്തിന് തുണയായുണ്ട്. കൃഷിയിടം തട്ടുതട്ടുകളായി തിരിച്ചാണ് കോഴി, മുയൽ, ആട് എന്നിവയെ വളർത്തുന്നത്. പിരമിഡിന്റെ ഒരു ഭാഗത്ത് മീൻകുളവും ഒരുക്കിയിരിക്കും.

ഒരു സെന്റ് സ്ഥലത്ത് ആട്, കോഴി, മുയല്‍, അസോള, മീന്‍, ഗ്രോബാഗില്‍ പച്ചക്കറി എന്നിവയാണ് ഷിംജിത്ത് വളര്‍ത്തുന്നത്. സമ്മിശ്ര കൃഷിരീതിയുടെ എല്ലാം മെച്ചങ്ങളും സമർഥമായി ഉപയോഗപ്പെടുത്തിയാണ് കൃഷി. പച്ചക്കറി കൃഷിക്ക് ആവശ്യമായ വളം ആടുവളര്‍ത്തലിലൂടെയും മറ്റും ലഭിക്കുന്നു. ഒരു സെന്റ് സ്ഥലത്ത് മാത്രമാണ് കൃഷിയെങ്കിലും പ്രതിവര്‍ഷം ഒന്നു മുതല്‍ രണ്ടു ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നിഗമനം.

സ്ഥലപരിമിതി മൂലം വിഷമിക്കുന്ന കൃഷിപ്രേമികൾക്കായി വികസിപ്പിച്ച ഈ കൃഷി രീതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ മറ്റുള്ളവർക്കും പരീക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ കുമരകം, വെള്ളായനി സര്‍വകലാശാല, തൃശ്ശൂര്‍, തില്ലങ്കേരി എന്നിവിടങ്ങളിലാണ് ഇവ ആരംഭിച്ചിരിക്കുന്നത്. മൂന്നു ലക്ഷത്തിലധികം രൂപ ചെലവ് വരുമെങ്കിലും കര്‍ഷകര്‍ക്ക് 25 ശതമാനം സബ്‌സിഡി നല്‍കും.

Also Read: റീപ്ലാന്‍റ് ചെയ്ത റബർ തോട്ടത്തിൽ വിജയകരമായി നെൽകൃഷി ചെയ്ത് ആലത്തൂർ സ്വദേശിയായ വിൽസൻ