താങ്ങുവില വർധന ചെറുകിട, ഇടത്തരം കൃഷിക്കാരേക്കാൾ കൂടുതൽ ഗുണം ചെയ്യുക വൻകിട കൃഷിക്കാർക്ക്; കാരണം ഇതാണ്

രാജ്യത്തെ കർഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമെത്തിയ കേന്ദ്ര സർക്കാരിന്റെ താങ്ങുവില പ്രഖ്യാപനം കൂടുതൽ ഗുണം ചെയ്യുക ചെറുകിട, ഇടത്തരം കൃഷിക്കാരേക്കാൾ വൻകിട കൃഷിക്കാർക്കെന്ന് റിപ്പോർട്ടുകൾ. നാഷണൽ സാമ്പിൾ സർവേയുടെ 2013 ലെ ചില കണക്കുകൾ പ്രകാരം രാജ്യത്തെ കർഷക കുടുംബളിൽ മൂന്നിലൊന്ന് 0.4 ഹെക്ടറിൽ കുറവ് ഭൂമി സ്വന്തമായുള്ളവരാണ്.

ഈ വിഭാഗത്തിന്റെ മൊത്ത വരുമാനത്തിൽ കൃഷിയുടെ പങ്ക് ആറിലൊന്നാണെന്നും സർവേ പറയുന്നു. സ്വഭാവികമായു ഈ കുടുംബങ്ങൾക്ക് താങ്ങുവില ഉയർന്നതുകൊണ്ട് കാര്യമായ വരുമാന വർധന ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. 0.4 മുതൽ 1 ഹെക്ടർ വരെ കൃഷിഭൂമി സ്വന്തമായുള്ള കർഷകരുടെ മൊത്തവരുമാനത്തിൽ കൃഷിയുടെ സംഭാവന അഞ്ചിൽ രണ്ടു ഭാഗം വരും.

എങ്കിലും, ഈ വിഭാഗക്കാർക്കും ഉയർന്ന താങ്ങവില നിർക്കുകൾ വരുമാനത്തിൽ കാര്യമായ വർധനയുണ്ടാക്കില്ല. ചുരുക്കത്തിൽ രാജ്യത്ത് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നതും 1 ഹെക്ടർ വരെ കൃഷിഭൂമി സ്വന്തമായുള്ളവരുമായ കുടുംബങ്ങൾ 69.4% വരും. സർവേ അനുസരിച്ച് ഈ കുടുംബങ്ങളുടെ പ്രതിമാസ ചെലവ് വരവിനേക്കാൾ കൂടുതലായതിനാൽ ഇവർ കടക്കെണിയിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ബ്ലേഡ് പലിശക്കാർ, സമ്പന്നരായ കൃഷിക്കാർ എന്നിവരാണ് ഇവരുടെ പ്രധാന വായ്പാ സ്രോതസ്. ഈ കടബാധ്യതയ്ക്ക് പകരമായി തങ്ങളുടെ വിളവ് പണം കടം തന്നവർക്ക് വിപണി വിലയിലും താഴ്ന്ന നിരക്കിൽ വിൽക്കാനും ഇവർ നിർബന്ധിതരാകുന്നു. അതായത്, രാജ്യത്തെ 70% ത്തോളം വരുന്ന കർഷകർക്ക് ഉയർന്ന താങ്ങുവില നിരക്കുകളുടെ പ്രയോജനം ലഭിക്കില്ലെന്ന് സാരം.

അതേസമയം, കർഷകരിൽ വെറും 4.1% മാത്രം വരുന്ന 4 ഹെക്ടറിൽ കൂടുതൽ കൃഷിഭൂമി സ്വന്തമായുള്ളവരാകട്ടെ തങ്ങളുടെ വരുമാനത്തിന്റെ മുക്കാൽ ഭാഗത്തോളം കാർഷിക വൃത്തിയിൽ നിന്ന് സമ്പാദിക്കുന്നവരാണ്. ഇന്ത്യൻ ഗ്രാമങ്ങളിലെ സാമൂഹ്യ ശ്രേണിയിൽ ഉയർന്ന സ്ഥാനവും അധികാരങ്ങളും അനുഭവിക്കുന്ന ഈ വിഭാഗം തന്നെയാണ് കാർഷിക കടങ്ങൾ എഴുത്തിത്തള്ളൽ പ്രഖാപനങ്ങളുടേയും ഉയർന്ന താങ്ങുവില നിരക്കുകളുടേയും നേരിട്ടുള്ള ഫലം അനുഭവിക്കുന്നത്.

ഇന്ത്യൻ കർഷക കുടുംബങ്ങളിലെ വെറും 5.8% മാത്രമാണ് തങ്ങളുടെ വിളവ് ഏതെങ്കിലും ഔദ്യോഗിക സംഭരണ ഏജൻസികൾക്ക് വിൽക്കുന്നതെന്ന ശാന്തകുമാർ കമ്മിറ്റിയുടെ റിപ്പോർട്ട് ഇത് ശരിവക്കുന്നു. അതിൽത്തന്നെ വിളവ് താങ്ങുവില നിരക്കിൽ വിൽക്കാൻ കഴിയുന്നവർ വെറും 14 മുതൽ 35 ശതമാനംവരെ മാത്രമാണെന്നും കമ്മിറ്റി കണ്ടെത്തിയിരുന്നു.

കേന്ദ്ര സർക്കാരിന്റെ വമ്പൻ സംഭരണ, താങ്ങുവില പ്രഖ്യാപനങ്ങളുടെ ഗുണം ഒരു ചെറിയ ശതമാനം സമ്പന്ന കർഷകർക്കും, ഏതാനും സംസ്ഥാനങ്ങൾക്കും മാത്രമായി ചുരുങ്ങാനും ഈ സാഹചര്യങ്ങൾ കാരണമാകുന്നതായി കമ്മിറ്റി നിരീക്ഷിക്കുകയുണ്ടായി. താങ്ങുവില നിരക്കുകൾ ഉയർത്തുന്നത് ഉയർന്ന പണപ്പെരുപ്പത്തിനും കാരണമാകുമെന്ന് വിദഗദർ ചൂണ്ടിക്കാട്ടുന്നു. അതിന്റെ ഭാരവും താങ്ങേണ്ടിവരിക നഗരങ്ങളിലെ ഇടത്തരക്കാരും പാവപ്പെട്ടവരും ഒപ്പം, ഗ്രാമങ്ങളിലെ കർഷക തൊഴിലാളി സമൂഹവുമായിരിക്കും.

Also Read: MSP hike, who are the winners and losers?