കേന്ദ്ര സർക്കാരിന്റെ കാർഷിക ഇൻഷുറൻസ് പദ്ധതി പടിക്കുപുറത്താക്കി നിതീഷ് കുമാർ; ബിഹാറിന് സ്വന്തം കാർഷിക പദ്ധതി

കേന്ദ്ര സർക്കാരിന്റെ കാർഷിക ഇൻഷുറൻസ് പദ്ധതി പടിക്കുപുറത്താക്കി നിതീഷ് കുമാർ; ബിഹാറിന് സ്വന്തം കാർഷിക പദ്ധതിയും ആവിഷ്ക്കരിച്ചതായി ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണിറ്റൈഡ് നേതാവാവുമായ നിതീഷ് കുമാർ പ്രഖ്യാപിച്ചു. മഹാസഖ്യം വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്ന നിതീഷ് കുമാര്‍ ബിജെപിയുമായി അകലുകയാണെന്ന റിപ്പോർട്ടുകൾ ശരിവെക്കുന്നതാണ് പുതിയ നീക്കം.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്ക് പകരം ബിഹാറിന്റെ സ്വന്തം കാര്‍ഷിക പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് നിതീഷ് കുമാര്‍. പ്രീമിയം അടക്കാതെ തന്നെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന തരത്തിലുള്ള പദ്ധതിയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ബിഹാര്‍ രാജ്യ ഫസല്‍ സഹായത യോജന കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്മന്ത്രി ഫസല്‍ യോജനയേക്കാള്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നാണ് നിതീഷ് അവകാശപ്പെടുന്നു.



കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതി ദേശീയ-സഹകരണ ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ എടുത്തവര്‍ക്ക് മാത്രമേ ഉപകാരപ്പെടുന്നുള്ളൂവെങ്കില്‍ ബിഹാർ സര്‍ക്കാരിന്റെ പുതിയ പദ്ധതി വായ്പ എടുക്കാത്ത കര്‍ഷകര്‍ക്കും കൃഷിനാശം ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാൻ വ്യവസ്ഥ ചെയ്യുന്നു.

കേന്ദ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും 49 ശതമാനവും ബാക്കിയുള്ള രണ്ട് ശതമാനം ഉപഭോക്താവും വഹിക്കണം. ഇതനുസരിച്ച് 2016 ല്‍ ബീഹാര്‍ 495 കോടി രൂപ പ്രീമിയത്തിലേക്ക് അടച്ചെങ്കിലും കൃഷി നാശത്തിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് വെറും 221 കോടി രൂപ മാത്രമാണെന്നും നിതീഷ് ആരോപിച്ചു. സംസ്ഥാനത്തിന്റെ പുതിയ കാര്‍ഷിക പദ്ധതിയനുസരിച്ച് 20 ശതമാനം വരെ കൃഷി നാശം സംഭവിച്ചവര്‍ക്ക് ഹെക്ടറിന് 7500 രൂപ നഷ്ടപരിഹാരം ലഭിക്കും.

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കും വിലയിടിവും ദേശീയ വ്യാപകമായി കർഷകരെ സമരരംഗത്ത് ഇറക്കിയ സാഹചര്യത്തിൽ 2019 ലെ തെരഞ്ഞെടുപ്പിലെ കർഷകരോഷം മുന്നില്‍ കണ്ടാണ് നിതീഷ് കുമാര്‍ ബിഹാറിലെ കർഷകരെ കൈയ്യിലെടുക്കാൻ ശ്രമിക്കുന്നതെന്നാണ് സൂചന.

Also Read: പപ്പായ ടാപ്പിംഗ്; പപ്പായ കൃഷി പണം നേടിത്തരുന്ന വഴികൾ അറിയാം

Image: pixabay.com