ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഞാറ്റുവേല ചന്തകള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി

ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഞാറ്റുവേല ചന്തകള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. എളങ്കുന്നപ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ ഗ്രീന്‍ ഹട്ട് ഇക്കോ ഷോപ്പും വിള ആരോഗ്യ പരിപാലന കേന്ദ്രവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജൂണ്‍, ജൂലായ് മാസങ്ങളിലായി എല്ലാ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ വിളിച്ചുചേര്‍ക്കും.

10 ലക്ഷം കര്‍ഷകര്‍ ഇതില്‍ പങ്കാളികളാകും. 225 ഇക്കോഷോപ്പുകള്‍ സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. അത് ഈ വര്‍ഷം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ സമഗ്ര വികസനവും മാറ്റവുമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് കേരള നാളികേര വികസന കോര്‍പ്പറേഷന്റെ അഗ്രോബസാര്‍ ഇടപ്പള്ളി ടോള്‍ കവലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.

ശാസ്ത്രീയമായി കൃഷി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളും കൃഷി ഓഫീസുകളും പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ തുടങ്ങും. ഈവര്‍ഷം 500 കൃഷിഭവനുകളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലും കൃഷി ഓഫീസുകളിലും പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ തുടങ്ങും. ഇവിടെ കര്‍ഷകര്‍ക്കാവശ്യമായ വളം, കൃഷി ഉപകരണങ്ങള്‍, കീടനാശിനി തുടങ്ങിയവ ലഭ്യമാക്കും. ഇതോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ സേവനവും ഉണ്ടാകും.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നാളികേരവുമായി ബന്ധപ്പെട്ടുള്ള ഉത്പന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നത്തിനുള്ള പദ്ധതി തയ്യാറാക്കും. നീര ഉത്പാദനത്തിനും വിപണനത്തിനും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും.
ഇടപ്പള്ളി ടോളിലുള്ള നാളികേര വികസന കോര്‍പ്പറേഷന്റെ സ്ഥലത്ത് ഹൈടെക് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും ലഭിക്കുന്ന ആധുനിക കേന്ദ്രത്തിനുള്ള രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ലോകോത്തര നിലവാരമുള്ള നടീല്‍വസ്തുക്കളും കാര്‍ഷിക ഉത്പന്നങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: വംശനാശത്തിലേക്ക് കാലൂന്നി അപൂർവ പക്ഷിയായ ബംഗാൾ ഫ്ലോറിക്കൻ; ഇനി പ്രതീക്ഷ നെൽ, ഗോതമ്പ് പാടങ്ങളിൽ