ഓണത്തിന് ജൈവ പച്ചക്കറികളുമായി കുടുംബശ്രീയുടെ സംഘം കൃഷിഗ്രൂപ്പുകൾ; 20,000 ടൺ പച്ചക്കറി ഉൽപാദിപ്പിക്കും

ഓണത്തിന് ജൈവ പച്ചക്കറികളുമായി കുടുംബശ്രീയുടെ സംഘം കൃഷിഗ്രൂപ്പുകൾ; 20,000 ടൺ പച്ചക്കറി ഉൽപാദിപ്പിക്കും. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കരകൃഷിയില്‍ വ്യാപക നാശങ്ങള്‍ ഉണ്ടെങ്കിലും അവയൊക്കെ തരണം ചെയ്ത് വിഷവിമുക്തമായ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും ഓണക്കാലത്ത് ജനങ്ങളില്‍ എത്തിക്കുവാനാണ് കുടുംബശ്രീയുടെ തീരുമാനമെന്ന് കുടുംബശ്രീ സംസ്ഥാനതല കൃഷി പ്രോഗ്രാം ഓഫീസര്‍ സി എസ് ദത്തന്‍ പറഞ്ഞു.

പച്ചക്കറി, പയര്‍, കിഴങ്ങ്, വാഴ, നെല്ല് എന്നിവയാണ് ഓണ വിപണിയ്ക്കായി കുടുംബശ്രീ കൃഷി ചെയ്യുന്നത്. പച്ചക്കറികളും പയര്‍ വര്‍ഗ്ഗങ്ങളും കൂടാതെ 4,500 ടണ്‍ അരി 4,900 ടണ്‍ വാഴപ്പഴം, 26000 ടണ്‍ കിഴങ്ങുവിളകള്‍ എന്നിവ കുടുംബശ്രീയുടെ വകയായി ഓണചന്തകളില്‍ എത്തും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 450 മാസചന്തകളും 455 ഗ്രാമചന്തകളും അടുത്തമാസം ഉണ്ടായിരിക്കും. കൂടാതെ ഓണം പച്ചക്കറി മേളകളും സംഘടിപ്പിക്കും.

കുടുംബശ്രീയുടെ സംഘം കൃഷി വഴി സംസ്ഥാനത്തിന് ഓണ സീസണിലേയ്ക്ക് ആവശ്യമായ മുഴുവന്‍ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ലഭ്യമാക്കുന്നതിന് അറുപതിനായിരത്തോളം സംഘം ഗ്രൂപ്പുകളും മൂന്നുലക്ഷത്തോളം വനിതകളുമാണ് രംഗത്തുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 36,000 ഏക്കര്‍ സ്ഥലങ്ങളിലാണ് പച്ചക്കറി കൃഷി ആരംഭിച്ചിട്ടുള്ളത്.

ആലപ്പുഴ ജില്ലയില്‍ മാത്രം 5,443 ഗ്രൂപ്പുകള്‍ സംഘം കൃഷി ചെയ്യുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റ് ഉത്പന്നങ്ങളും അതത് പ്രദേശങ്ങളിൽ തന്നെയാകും വിപണനം ചെയ്യുക. വാഴകൃഷിയോടൊപ്പം തന്നെ വിവിധ ഉപ്പേരികള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയ്ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും മറ്റു സംഘടനകളുമായും കൈകോർത്ത് കുടുംബശ്രീ തന്നെ വിപണി കണ്ടെത്തും.

Also Read: അടുക്കളത്തോട്ടത്തിൽ ചുരക്ക കൃഷി ചെയ്യാം; കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം