അലങ്കാരമത്സ്യ കൃഷിരംഗത്ത് വൻ കുതിച്ചു ചാട്ടത്തിനായി ഗവേഷണ പദ്ധതികളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

അലങ്കാരമത്സ്യ കൃഷിരംഗത്ത് വൻ കുതിച്ചു ചാട്ടത്തിനായി ഗവേഷണ പദ്ധതികളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) നേതൃത്വത്തില്‍ ഇന്ത്യയിലെ ഏഴ് ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങളുമായി ദേശീയതലത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അലങ്കാരമത്സ്യങ്ങളുടെ വിത്തുല്‍പാദനം, കൃഷി, വിപണനം എന്നിവ വികസിപ്പിക്കുന്നതിന് വേണ്ടി ആവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ശക്തമായ വിപണന ശൃംഖലകള്‍ ഒരുക്കി രാജ്യത്ത് അലങ്കാരമത്സ്യ ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നതിന് പദ്ധതി ഊന്നല്‍ നല്‍കും. കൃത്രിമ തീറ്റ ഉല്‍പാദനം, രോഗനിര്‍ണയം, വിപണി സാധ്യതകള്‍ സൃഷ്ടിക്കല്‍, കര്‍ഷകര്‍ക്ക് പരിശീലനം, സംരംഭകത്വം തുടങ്ങിയവയാണ് പദ്ധതിയുടെ മറ്റ് പ്രധാന ലക്ഷ്യങ്ങള്‍.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സിഎംഎഫ്ആര്‍ഐയില്‍ നടന്ന ചടങ്ങില്‍ ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രം (ഐ.സി. എ.ആര്‍.) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ ജെ.കെ. ജെന നിര്‍വഹിച്ചു.

പദ്ധതിയുടെ ഭാഗമായി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതോടെ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ പ്രാദേശിക അലങ്കാരമത്സ്യവിത്തുല്‍പാദന കേന്ദ്രങ്ങള്‍ക്ക് അവസരമൊരുക്കുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 22 അലങ്കാര മത്സ്യയിനങ്ങളുടെ വിത്തുല്‍പാദനം ഇതിനകം സി എം എഫ് ആര്‍ ഐ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കടല്‍, നദി, പശ്ചിമഘട്ടമലനിരകളിലെ നീരുറവകള്‍ എന്നിവിടങ്ങളില്‍ നിന്ന് അലങ്കാരമത്സ്യകുഞ്ഞുങ്ങളെ നേരിട്ട് പിടിച്ച് വിപണനം നടത്തുന്ന നിലവിലെ രീതി സുസ്ഥിര വികസനത്തിന് തടസമായതിനാലാണ് വിത്തുല്‍പാദനം നടത്തി കുഞ്ഞുങ്ങളെ യഥേഷ്ടം ലഭ്യമാക്കുന്നത്.

നിലവില്‍ അലങ്കാരമത്സ്യ കയറ്റുമതിയുടെ 90 ശതമാനവും ഇത്തരത്തില്‍ ജലാശയങ്ങളില്‍ നിന്ന് നേരിട്ട് പിടിക്കുന്നവയാണ്. ഈ രീതി ഇവയുടെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഹാച്ചറികള്‍ വികസിപ്പിച്ച് മീന്‍ കുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആര്‍ഐക്ക് പുറമെ, ഭുവനേശ്വറിലെ കേന്ദ്ര ശുദ്ധജലമത്സ്യ കൃഷിഗവേഷണസ്ഥാപനം, ബാരക്പൂരിലെ കേന്ദ്ര ഉള്‍നാടന്‍ മത്സ്യഗവേഷണസ്ഥാപനം, ലഖ്‌നോ ആസ്ഥാനമായ നാഷണല്‍ ബ്യൂറോ ഓഫ്‌ജെനിറ്റിക് റിസോഴ്‌സസ്, ചെന്നൈയിലെ കേന്ദ്ര ഓരു ജലമത്സ്യ കൃഷി ഗവേഷണസ്ഥാപനം, മുംബൈയിലെ കേന്ദ്ര ഫിഷറീസ് വിദ്യാഭ്യാസസ്ഥാപനം, ഉത്തരാഖണ്ഡിലെ ഡയറക്ടറേറ്റ് ഓഫ് കോള്‍ഡ്‌വാട്ടര്‍ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങളാണ് സംയുക്ത ഗവേഷണ പദ്ധതിയില്‍. കൈകോർക്കുന്നത് പങ്കാളികളാകുന്നത്.

Also Read: കോൾപാടശേഖര നെൽകൃഷിയിൽ പുത്തൻ പരീക്ഷണവുമായി കൃഷി വകുപ്പ്; 10000 ഹെക്ടറിൽ ഇരിപ്പൂ കൃഷി തുടങ്ങും