പാടശേഖരങ്ങളിൽ മുഴുവൻ സമയ മീൻ കൃഷി മാത്രം നടത്തുന്നവർക്ക് ഒരു നെല്ലും ഒരു മീനും പദ്ധതി ആനുകൂല്യങ്ങൾ നൽകില്ലെന്ന് കൃഷി മന്ത്രി

പാടശേഖരങ്ങളിൽ മുഴുവൻ സമയ മീൻ കൃഷി മാത്രം നടത്തുന്നവർക്ക് ഒരു നെല്ലും ഒരു മീനും പദ്ധതി ആനുകൂല്യങ്ങൾ നൽകില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി. നെല്‍ കൃഷി നടത്താതെ പാടശേഖരങ്ങളില്‍ മീന്‍ കൃഷി മാത്രം നടത്തുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നൽകേണ്ടതില്ലെന്ന കാര്യം ഫിഷറീസ് മന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

കരിനില വികസന ഏജന്‍സി തുറവൂരില്‍ ആരംഭിച്ച ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊക്കാളി പാടങ്ങളില്‍ ഒരു നെല്ലും ഒരു മീനും പദ്ധതിയാണ് നടപ്പാക്കേണ്ടത്. എന്നാല്‍ ലാഭം മാത്രം ലക്ഷ്യം വച്ചുളള മീന്‍ കൃഷി അംഗീകരിക്കാനാകില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.

കേരളത്തെ മത്സ്യസമ്പത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തമാക്കാനും കയറ്റുമതി വർധിപ്പിക്കാനും ഉന്നമിട്ടമുള്ളതാണ് ഒരു നെല്ലും ഒരു മീനും പദ്ധതി. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ നെല്‍ക്കൃഷിയോട് ചേര്‍ന്ന് മത്സ്യ,ചെമ്മീന്, കൊഞ്ച് കൃഷി നടപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ഭാഗം.

നെല്‍കൃഷിക്കുശേഷം മത്സ്യകൃഷിയും ഇതിന് ശേഷം നെല്‍കൃഷിയുമെന്നതാണ് പദ്ധതിയുടെ നിയമം. എന്നാല്‍ ഈ നിയമം പൂർണമായും അട്ടിമറിച്ച് മുഴുവന്‍ സമയവും മത്‌സ്യകൃഷി നടത്തുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൃഷി മന്ത്രിയുടെ പ്രസ്താവന.

Also Read: റബർ കർഷകർക്ക് തലവേദനയായി കുമിൾ രോഗമായ കോറിനിസ്പോറ; പ്രധാന ലക്ഷണങ്ങളും മുൻകരുതലുകളും

Image: facebook