ആഗോളതാപനത്തിന് കാരണമാകുന്ന മീഥേന്‍ പുറന്തള്ളുന്ന സ്രോതസ്സുകളില്‍ നെല്‍കൃഷിയും

സംസ്ഥാനത്തെ കൃഷിരീതികളെക്കുറിച്ചും സാമൂഹികമായും സാമ്പത്തികമായും അവ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചുമുള്ള ആശയ സംവാദങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ജൈവവും ശാസ്ത്രീയവുമായ കാര്‍ഷിക സമീപനങ്ങളെക്കുറിച്ച് ഈയിടെയായി ചര്‍ച്ചകള്‍ ഇരിട്ടിക്കുകയുണ്ടായി. അതേസമയം, ഓരോ കൃഷിരീതികള്‍ പ്രകൃതിയിലും അന്തരീക്ഷത്തിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ആധികാരികമായ അവലോകനങ്ങളും പൊതുസമൂഹത്തിന്റെ ശ്രദ്ധയാര്‍ഷിക്കുന്നുണ്ട്. ആഗോളതാപനത്തിന്റെ മറ്റൊരു സുപ്രധാന കാരണമായ മീഥേന്‍ പുറന്തള്ളപ്പെടുന്ന ഒരു സാഹചര്യം വെള്ളം കെട്ടിനിറുത്തി കൃഷിചെയ്യുന്ന നെല്‍പ്പാടങ്ങളാണെന്നും ഇത്തരം സാഹചര്യം കൈകാര്യം ചെയ്യേണ്ട വഴികളെക്കുറിച്ചും അഗ്രിക്കള്‍ച്ചര്‍ വിഭാഗം അസി. ഡയറക്ടറായ രമ കെ. നായര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമായ ഒന്നാണ്.

കേരളത്തിന്റെ നെല്‍കൃഷി ചരിത്രത്തെക്കുറിച്ചും അതില്‍ സംഭവിച്ച സുപ്രധാന മാറ്റങ്ങളെ പരാമര്‍ശിച്ചുമാണ് രമ തന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

കേരളത്തിൽ നെൽപ്പാടങ്ങൾ പലതും കരഭൂമി പരിവർത്തനപ്പെടുത്തി ഉണ്ടാക്കിയതാണെന്നുപറഞ്ഞാൽ സത്യമാണോ എന്ന് നിങ്ങൾ സംശയിക്കും. അതാണ് സത്യം. അര്‍ഥശങ്കക്കിടയില്ലാത്ത വിധം കാർഷിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ആയിരുന്ന ഡോ. ശ്യാമസുന്ദരൻ നായർ ഇതേക്കുറിച്ചു പറഞ്ഞിട്ടുണ്ട്. പണ്ട് രാജഭരണകാലത്തും സ്വാതന്ത്ര്യാനന്തരവും ഒരു നേരം ഊണ് തന്നെ വളരെ ആര്‍ഭാടമായിരുന്നു. മുൻ തലമുറയിൽ പെട്ടവർക്ക് അതറിയാം, ഓണത്തിനാണ് ഊണ് പതിവ്. ബാക്കിയൊക്കെ കഞ്ഞിയോ വെള്ളമോ തന്നെ. കോരന്മാർ അന്നും എക്സെപ്ഷൻ ആയിരുന്നു. കരഭൂമിയേക്കാൾ വിലയും പാടത്തിനായിരുന്നു, എന്തെങ്കിലും നട്ടുണ്ടാക്കിയാൽ മാത്രം കഴിക്കാവുന്ന കാലം. ആറുമാസം ചക്കകൊണ്ട് കഴിക്കും, രണ്ട് മൂന്നുമാസം കിഴങ്ങുകൾ പിന്നെ ഒക്കെ അങ്ങനേം ഇങ്ങനേം ആയും കാലം കഴിക്കും. കർക്കിടകത്തിൽ രാമായണം പാരായണം ചെയ്തു കഴിക്കും.

നെല്‍കൃഷിയിലേക്ക് ആകൃഷ്ടരായവരെ പ്രശംസിക്കുന്ന കുറിപ്പ് കൈകാര്യം ചെയ്യുന്ന മറ്റൊന്ന് നെല്‍കൃഷി മറ്റ് വിളകളില്‍ നിന്ന് നെല്ല് കൂടുതല്‍ വെള്ളം ആവശ്യപ്പെടുന്നു എന്ന വസ്തുതയാണ്. മുന്നോട്ടുപോകുന്ന അവലോകനത്തില്‍ വെള്ളകെട്ടുനിറുത്തുന്ന നെല്‍പ്പാടങ്ങള്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിലും ദോഷകാരിയായ മീഥേന്‍ പുറംതള്ളുന്നതിനെക്കുറിച്ചുമാണ് പരാമര്‍ശിക്കുന്നത്.

നെൽപ്പാടങ്ങളിൽ കൃഷിചെയ്യന്നതിനാലാണ് വേനലിൽ കിണർ വറ്റാത്തതു എന്നത് സത്യം. ഒരുപാട് പേര്‍ ഒഴിഞ്ഞുകിടക്കുന്ന പാടങ്ങൾ കൃഷി ചെയ്യാനും മുൻപോട്ട് വരുന്നുണ്ട്. അതും നല്ലകാര്യം, എന്നാൽ മറ്റുചില കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. അതിനു നമ്മൾ നെല്ലിനെ അറിയണം, നെൽപ്പാടത്തിനെ അറിയണം. നെല്ല് ഭാഗികമായി ജലത്തിൽവളരുന്ന ഒരു ചെടിയാണ് - സെമി അക്വട്ടിക്. വെള്ളത്തിന്റെ ആവശ്യം മൂപ്പർക്ക് കൂടുതലാണ്. ഗോതമ്പ്, ചോളം തുടങ്ങിയവയെ അപേക്ഷിച്ച രണ്ടര ഇരട്ടി വെള്ളം വേണം നെല്ലിന്. 2000 മുതൽ 3000 ലിറ്റർ വെള്ളം വേണം ഒരു കിലോ നെല്ലുണ്ടാക്കാൻ. പഞ്ചാബ് ഒക്കെ നെൽകൃഷി കുറച്ചതിനു ഒരുകാരണം ഈ കൂടിയ വാട്ടർ റിക്വയർമെൻറ് ആയിരുന്നു.

ഹരിതഗൃഹ വാതകങ്ങൾ എന്നുകേൾക്കുമ്പോൾ നമുക്ക് കാർബൺ ഡയോക്‌സൈഡിനെയാണ് പെട്ടെന്ന് ഓർമ്മ വരിക. പ്രധാനി CO2 തന്നെ. എന്നാൽ അതിനേക്കാൾ വളരെയേറെ ശക്തിയുള്ള (72 തവണ) ഒരു ഹരിതഗൃഹ വാതകമാണ് മീഥേൻ. മനുഷ്യ നിർമ്മിത മീഥേൻ ഉറവിടങ്ങളിൽ പ്രധാനം നെൽ പാടങ്ങളാണ്. വെള്ളംകെട്ടിക്കിടക്കുന്ന നെൽപ്പാടങ്ങളിൽ ഓക്സിജെൻ ഇല്ലാത്ത അവസ്ഥയിൽ അണുജീവികൾ ജൈവ അവശിഷ്ടങ്ങളിൽ പ്രവർത്തിക്കുകയും മീഥേൻ ഉണ്ടാവുകയും ചെയ്യും. മണ്ണിലെ അവായു അവസ്ഥ മെഥനോ ജനസിസിനു കാരണമാകുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോൾ മീഥേൻ എമിഷനും കൂടും. ഒരു ഡിഗ്രി ചൂട് കൂട്ടിയാൽ വിളവ് പത്തുശതമാനം കണ്ട്‌ താഴും. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഒരു കിലോ നെല്ല് ഉൽപ്പാദിപ്പിക്കുമ്പോൾ ഉണ്ടാവുന്ന മീഥേൻ എമിഷൻ ഇരട്ടിയാകും. എന്നാൽ വെറുതെകിടക്കുന്ന പാടങ്ങൾ മീഥേൻ സിങ്ക് ആയി മാറി മീഥേൻ അളവ് കുറയ്ക്കും. ഇതും സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണ്. മീഥേൻ പുറത്തുവിടുന്ന മറ്റൊരു പ്രവർത്തനം കാലിവളർത്തലാണ്. കൃഷി എന്നത് ജൈവമായാലും രാസമായാലും പ്രകൃതിയിൽ ഉള്ള ഒരു ഇടപെടൽ തന്നെ ആണ്. ഒന്നും പൂർണമായും സുരക്ഷിതമാണെന്നു തെറ്റിദ്ധരിക്കരുത്.

സംസ്ഥാനത്തെ ജൈവകര്‍ഷകരില്‍ പലരും വിമര്‍ശിക്കുന്ന IR8 എന്ന നെല്‍വിത്ത് ജനങ്ങളെ പട്ടിണിയില്‍ നിന്ന് കരകയറ്റിയതിനെക്കുറിച്ചും ഹരിതവിപ്ലവത്തെക്കുറിച്ചും രമയുടെ കുറിപ്പില്‍ പരാമര്‍ശമുണ്ട്.

അങ്ങനെയുള്ള കാലത്തേക്കാണ് ഐ ആർ എട്ട് (IR8) എന്ന അത്ഭുത വിത്ത് കടന്നു വന്നത്. കൃത്യം അമ്പതു വര്‍ഷം മുൻപ്. നാടൻ ഇനങ്ങളെ അപേക്ഷിച്ചു പലമടങ്ങു വിളവ് തന്ന ഈ വിത്ത് തന്നെയാണ് നമ്മളെയൊക്കെ പട്ടിണിയിൽ നിന്നും രക്ഷിച്ചത് എന്നുപറയുമ്പോളാർക്കും ദേഷ്യം വരണ്ട. സത്യം അതാണ്, അത് തന്നെയാണ്. കിണറ്റിൻ കരയിൽ ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞു നിറുത്തി IR8 കൃഷിചെയ്തവർ ഇന്നും നാട്ടിൻ പുറങ്ങളിൽ ഉണ്ട്. IR8 ന് പിന്നാലെ രാസവളങ്ങൾ വന്നു, പുതു വിത്തുകൾ വന്നു, ഹരിതവിപ്ലവവും ഇവിടെ വേരുപിടിച്ചു. പിന്നാലെ വിപ്ലവകരമായ ഭൂപരിഷ്കരണ നിയമവും വന്നു.

ആഗോളതാപനത്തില്‍ 25 ശതമാനം പങ്കാളിയായ ഹരിതഗൃഹ വാതകമായ മീഥേന്‍ പുറം തള്ളുന്നതില്‍ കാരണങ്ങളിലൊന്നായ നെല്‍പ്പാടങ്ങളെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് രമ അവസാനിക്കുന്നത് ചില പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടും പരിസ്ഥിതി നശീകരണത്തില്‍ മനുഷ്യരുടെ ഇടപെടലുകളെക്കുറിച്ചുള്ള വിലയിരുത്തലും ചേര്‍ത്തവതരിപ്പിച്ചുകൊണ്ടാണ്.

  • കുറഞ്ഞ ഏരിയയിൽ നിന്നും കൂടുതൽ വിളവ് കിട്ടുന്ന ഇനങ്ങൾ വികസിപ്പിക്കുക
  • വെള്ളം കെട്ടി നിർത്തേണ്ടതില്ലാത്ത പുതിയ ഇനങ്ങൾ വികസിപ്പിക്കുക
  • ജൈവ വളങ്ങൾ കമ്പോസ്റ്റിംഗിന് ശേഷം ഉപയോഗിക്കുക, പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാവും
  • പത്തു സെന്റ് കൃഷിചെയ്യാൻ ഒരു ആവേശത്തിന് കിലോ മീറ്റർ കണക്കിന് ബൈക്ക് ഓടിച്ചു പോവുന്നത് ഗുണമുണ്ടാക്കുമോ എന്ന് ആലോചിക്കുക. ദൂരെയുള്ള ഒരു സ്ഥലത്തു കൃഷിചെയ്യാനായി ആഴ്ചയിൽ മൂന്നുദിവസം ബൈക്ക് ഓടിച്ചു. വെള്ളം പമ്പ് ചെയ്തു നനച്ചു നെല്ല് കൃഷിചെയ്യിക്കുന്നതിനു പകരം അവിടെ അടുത്ത ഒരാളെ അതിനായി ഏൽപ്പിക്കുകയാവും നല്ലത്
  • പാട്ടക്കൃഷി വ്യവസ്ഥ നിയമത്തിന്റെ പരിരക്ഷയോടെ നിലവിൽവരണം
  • പരിവർത്തനപ്പെടുത്താതെ പാടം നിലനിര്‍ത്തുന്നവർക്കു കൃഷി ചെയ്യാതിരുന്നാലും ബോണസ് നൽകുക. അവർ മീഥേൻ വിഘടിപ്പിക്കാൻ സഹായിക്കുന്നു

മനുഷ്യൻ തന്നെയാണ് വികസനത്തിനും വിനാശത്തിനും ഉത്തരവാദി. ജനപ്പെരുപ്പവും രോഗങ്ങൾക്ക് കാരണം ജീവിത രീതിയിൽ വന്ന മാറ്റങ്ങളാണ്, അതിൽ ജൈവത്തിനു വലിയ മാറ്റമൊന്നും ഉണ്ടാക്കാൻ കഴിയില്ല. അരിയുടെ ഉപഭോഗം കുറക്കുക നിങ്ങൾ കഴിക്കാതെ വയ്ക്കുന്ന ഉരുള മറ്റൊരാളുടെ വിശപ്പ് മാറ്റും. അതുവഴി ലോകത്തിനും പ്രയോജനം കിട്ടും.

മീഥേന്‍ പുറന്തള്ളുന്ന ആഗോളതലത്തിലെ മറ്റ് സ്രോതസ്സുകളെ അപേക്ഷിച്ച് നെല്‍കൃഷി വളരെ പുറകിലാണെങ്കിലും ഈ വസ്തുതയും ശ്രദ്ധലഭിക്കേണ്ട വിഷയങ്ങളിലൊന്നാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള Intergovernmental Panel on Climate Change (IPCC) ഈ വിഷയത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്: http://www.ipcc-nggip.iges.or.jp/public/gl/guidelin/ch4ref5.pdf

 

രമ കെ. നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

https://www.facebook.com/remak.nair/posts/1584537061604875Save

Save

Save

Save