പ്രതിസന്ധിയിൽ വലഞ്ഞ മലയോര മേഖലയ്ക്ക് പുതുജീവൻ നൽകി പാഷൻ ഫ്രൂട്ട് കൃഷി

പ്രതിസന്ധിയിൽ വലഞ്ഞ മലയോര മേഖലയ്ക്ക് പുതുജീവൻ നൽകി പാഷൻ ഫ്രൂട്ട് കൃഷി. വിപണിയിൽ പാഷൻ ഫ്രൂട്ടിന്റെ മികച്ച പ്രകടനം പ്രതിസന്ധിയിൽ വലഞ്ഞ പല കർഷകരേയും ഈ കൃഷിയിലേക്ക് ആകർഷിക്കുന്നു. ധാരാണം കർഷകരാണ് ഈ സീസണിൽ ചെറിയ രീതിയിലും വൻതോതിൽ വാണിജ്യാടിസ്ഥാനത്തിലും മലയോര മേഖലയിൽ പാഷൻ ഫ്രൂട്ട് കൃഷിയിറക്കിയത്.

കഴിഞ്ഞ സീസണിൽ 20 മുതൽ 25 രൂപ വരെ ലഭിച്ചിരുന്ന പാഷൻ ഫ്രൂട്ടിന് ഇപ്പോൾ ലഭിക്കുന്നത് ശരാശരി 45 രൂപയാണ്. മഞ്ഞ, കരിഞ്ചുവപ്പ് എന്നീ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ടുകൾക്കാണ് വിപണിയിൽ പ്രിയം കൂടുതൽ.
കൂടുതൽ വിളവും രുചിയും കരിഞ്ചുവപ്പ് പാഷൻ ഫ്രൂട്ടിനാണെന്ന് കർഷകർ പറയുന്നു. വിത്തും വള്ളികളുമാണ് പ്രധാനമായും നടീൽ വസ്തുക്കൾ. കാര്യമായ വളപ്രയോഗം നടത്തിയില്ലെങ്കിലും പാഷൻ ഫ്രൂട്ടിൽ നിന്ന് മെച്ചപ്പെട്ട വിളവ് ലഭിക്കുന്നു.

നട്ട് എട്ടു മുതൽ ഒൻപതു മാസത്തിനുള്ളിൽ പാഷൻ ഫ്രൂട്ട് കായ്ച്ചു തുടങ്ങും. ജ്യൂസ്, സിറപ്പ്, വൈൻ, സ്‌ക്വാഷ്, ജെല്ലി, പുറം തൊണ്ടുകൊണ്ടുള്ള അച്ചാർ തുടങ്ങിയവ നിർമിക്കാൻ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെയാണ് പാഷൻ ഫ്രൂട്ടിന് വിപണിയിൽ നല്ലകാലം തുടങ്ങിയത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെയാണ് പാഷൻ ഫ്രൂട്ടിന് ഈ കുതിച്ചുചാട്ടം ഉണ്ടായതെന്ന് കർഷകർ പറയുന്നു. മലയോര മേഖലയിലെ മിക്ക വിളകളും കനത്ത നഷ്ടത്തിലായതിനാൽ പാഷൻ ഫ്രൂട്ടിന്റെ നല്ലകാലം കർഷകർക്ക് ആശ്വാസമാമായിരിക്കുകയാണ്.

Also Read: പഴമായും പശയായും സപ്പോട്ട തരും മികച്ച ആദായം: സപ്പോട്ട കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ