സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ അടച്ചുപൂട്ടിയത് രണ്ടു ലക്ഷത്തിലധികം കോഴി ഫാമുകളെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ രണ്ടു ലക്ഷത്തിലധികം കോഴി ഫാമുകൾ അടച്ചുപൂട്ടിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കോഴി വളര്‍ത്തല്‍ മേഖലയില്‍ കുത്തകള്‍ പിടിമുറുക്കിയതാണ് ഈ ഫാമുകൾക്ക് താഴുവീഴാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ കൂട്ടത്തോടെ കൃഷി ഉപേക്ഷിക്കുന്നതോടെ അടച്ചുപൂട്ടിയ ഫാമുകള്‍ ഏറ്റെടുത്ത് നടത്താൻ വൻകിട കമ്പനികൾ രംഗത്തുണ്ട്.

ഒരു ദിവസം പ്രായമായ കോഴികുഞ്ഞിന് 42 രൂപ നല്‍കിയാണ് കര്‍ഷകന്‍ വാങ്ങുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന് 40 ദിവസത്തെ വളർച്ചക്കായി 85 രൂപയോളം കർഷകൻ ചെലവാക്കണം. എന്നാൽ വിൽപ്പന സമയത്ത് കർഷകന് ലഭിക്കുന്നത് വെറും അമ്പതോ അമ്പത്തിയഞ്ചോ രൂപ മാത്രമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കോഴിക്കുഞ്ഞിന് വിലകൂട്ടുന്നതും ഇറച്ചിക്കോഴിക്ക് വില കുറക്കുന്നതും പോലുള്ള വന്‍കിട കമ്പനികളുടെ വിപണന തന്ത്രങ്ങളും സംസ്ഥാനത്തെ കോഴി വളർത്തൽ രംഗത്തെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. നാലോ അഞ്ചോ ബാച്ച് കൃഷി നഷ്ടത്തിലായാല്‍ ഇടത്തരം, ചെറുകിട കര്‍ഷകർക്ക് ഫാമുകൾ അടച്ചുപൂട്ടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലാതെ വരുന്നു.

കടപ്പാട്: മനോരമ ന്യൂസ്

Also Read: കർഷക രോഷം ഹിമാചൽ പ്രദേശിലേക്ക്; ഇന്ന് നിയമസഭ വളയൽ സമരം

Image: pixabay.com