മലയോര മേഖലയിൽ ഇത് റംബുട്ടാൻ വസന്തകാലം; മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ

മലയോര മേഖലയിൽ റംബുട്ടാൻ വസന്തകാലം തുടങ്ങിയതോടെ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മലേഷ്യയിലെയും ഇന്‍ഡൊനീഷ്യയിലെയും മഴക്കാടുകളിൽ നിന്നു വരുന്ന റംബുട്ടാൻ ഉഷ്ണ മേഖലകളിൽ അധികം പരിചരണം കൂടാതെ മികച്ച വിളവു തരുമെന്ന പഴവർഗമാണ്.

മലയോര മേഖലയിൽ ചെറുപുഴ, ആലക്കോട്, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലാണ് റംബുട്ടാന്‍ പൂത്തുനില്‍ക്കുന്നത്.
കണ്ണൂര്‍, തളിപ്പറമ്പ് വിപണികളിലേക്ക് പഴങ്ങള്‍ ഈ പഞ്ചായത്തുകളില്‍നിന്നാണ് എത്തുന്നത്. മഴക്കാലത്താണ് റംബുട്ടാൻ ത്ത് മൂത്ത് പാകമാകുന്നത്. മാംഗോസ്റ്റിന്‍, ലിച്ചി തുടങ്ങിയ പഴങ്ങളുടെ കുടുംബത്തിൽപ്പെട്ട റംബുട്ടാന് 300 രൂപയായിരിന്നു കഴിഞ്ഞ സീസണിലെ വില.

കേരളത്തില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള റംബൂട്ടാന്‍ പഴങ്ങളാണ് കൃഷി ചെയ്യുന്നത്. മലേസ്യ, ശ്രീലങ്ക, ഇന്തോനേസ്യ, ഫിലിപ്പീന്‍സ് എന്നിവടങ്ങളിലും റംബൂട്ടാന്‍ കൃഷിയുണ്ട്. മാലി ഭാഷയിലെ റംബൂട്ട് എന്ന വാക്കില്‍ നിന്നാണ് റംബൂട്ടാന്‍ എന്ന പേരുണ്ടായത്. പുറന്തോടില്‍ നാരുകള്‍ കാണുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പേര് വരാന്‍ കാരണം.

7 വര്‍ഷം പ്രായമായ വൃക്ഷങ്ങളാണ് കായ്ക്കുന്നത്. റംബൂട്ടാനില്‍ ജാതിമരം പോലെ ആണ്‍ മരവും പെണ്‍മരവും ഉണ്ട്. പൂര്‍ണമായും ജൈവ രീതിയില്‍ കൃഷി ചെയ്യാന്‍ പറ്റിയ ഫലവൃഷം കൂടിയാണ് സാധാരണയായി രോഗങ്ങള്‍ ബാധിക്കാത്ത റംബുട്ടാന്‍. കേരളത്തില്‍ മറ്റു പഴവര്‍ഗങ്ങള്‍ കുറവായ ജൂണ്‍ തുടങ്ങി ആഗസ്ത് വരെയാണ് ഇവയുടെ പഴക്കാലമെന്നതും റംബുട്ടാനെ വിപണിയില്‍ പ്രിയതാരമാക്കുന്നു.

Also Read: കേരളത്തിന് നെല്ലുത്പാദനത്തിൽ സ്വയംപര്യാപ്തത ഇനിയും അകലെയാണോ? കണക്കുകൾ പറയുന്നു

Image: pixabay.com