Bt. കോട്ടണ്‍ പേറ്റന്റ് കേസില്‍ മോണ്‍സാന്റോയ്ക്ക് വിജയം

ജനിതകമാറ്റം വരുത്തിയ Bt. കോട്ടണ്‍ വിത്തുകളുടെ കുത്തകാവകാശം മോണ്‍സാന്റോയ്ക്കെന്ന് (Monsanto Inc.) സുപ്രീം കോടതി. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ നേതൃത്വം നല്‍കിയ ബെഞ്ചാണ് മെയ്-2 ഡല്‍ഹി ഹൈക്കോടതി വിധിയെ അസാധുവാക്കി മോണ്‍സാന്റോയുടെ വാദത്തിന് അനുകൂലമായ വിധി പ്രസ്താവിച്ചത്. “നിയമപരമായി വിത്തുകളുടെ കുത്തകാവകാശം മോണ്‍സാന്റോ ഉള്‍പ്പെടെയുള്ള വിദേശ കമ്പനികള്‍ക്ക് കൈയ്യടക്കാനാകില്ലെന്നും കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള ഏജന്‍സികളാണ് സസ്യങ്ങളുടേയും വിത്തുകളുടേയും റോയലിറ്റി സമ്പന്ധമായ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്,” എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ Bollgard-II എന്ന പേരിലുള്ള ജനിതകമാറ്റം വരുത്തിയ പരുത്തി വിത്തിന്റെ പൂര്‍ണ്ണാവകാശം ഇനി മുതല്‍ മോണ്‍സാന്റോയുടെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ Mahyco-Monsanto Biotech Ltd (MMBL) നായിരിക്കും. Bollworm എന്ന പേരിലുള്ള കീടങ്ങളെ (പുഴു) പ്രതിരോധിക്കാനുള്ള ശേഷിയാണ് ജനിതകമാറ്റത്തിലൂടെ ഈ വിത്തുകള്‍ കൈവരിച്ചിട്ടുള്ളത്. ഇന്ത്യന്‍ വിത്ത് ഗവേഷക-വിപണന സ്ഥാപനമായ നുസിവീഡു സീഡ് ലിമിറ്റഡും മറ്റ് അനുബന്ധ കമ്പനികളും 2015-ല്‍ മോണ്‍സാന്റോയുമായി ലൈസന്‍സ് കരാര്‍ നിര്‍ത്തലാക്കിയ ശേഷവും വിത്ത് വിപണനം നടത്തിയതിനെ തുടര്‍ന്നാണ് മോണ്‍സാന്റോ ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചത്. 1970 ലെ പേറ്റന്റ് ആക്ട് (സെക്ഷന്‍ 3 ജെ.) പ്രകാരം ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി വില നിശ്ചയിക്കാനുള്ള അവകാശമില്ല എന്ന ഹൈക്കോടതിയുടെ വ്യാഖ്യാനത്തിന് കൂടി എതിരെയാണ് മോണ്‍സാന്റോ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ കോടതി വിധി ബയര്‍ എ ജി (Bayer AG), ഡു പോണ്ട് പയനീര്‍ (Dupont Pioneer), സിന്‍ഗെന്റ (Syngenta) എന്നീ കമ്പനികള്‍ക്കും ജനിതമാറ്റം വരുത്തിയ വിത്തുകളുടെ റോയലിറ്റി അവകാശം നേടിയെടുക്കുന്നതിനും സഹായകമാകുന്നതാണ്. പുതിയ വിത്തുകളും സാങ്കേതിക വിദ്യകളും കാര്‍ഷികരംഗത്ത് അവതരിപ്പിക്കണം എന്ന് വാദിക്കുന്ന സംഘടനകളും വ്യക്തികളും കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഫെഡറേഷന്‍ ഓഫ് സീഡ് ഇന്റസ്ട്രി ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ എം രാമസ്വാമി കോടതി വിധിക്കനുകൂലമായി പ്രതികരിച്ചു. “നുതനമായ വിത്തുത്പാദ സങ്കേതികവിദ്യ രാജ്യത്തേക്ക് വരുന്നതിന് ഈ വിധി സഹായിക്കുമെന്നും, കര്‍ഷകര്‍ക്കും വിത്തുത്പാദന ഗവേഷണ സ്ഥാപനങ്ങള്‍ ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”

Also Read: മണ്ണുരുളകളില്‍ വിത്ത് പൊതിഞ്ഞ് മനുഷ്യമനസ്സുകളില്‍ വിതച്ച് കൊയ്തൊരാള്‍

അതേസമയം കേന്ദ്രസര്‍ക്കാര്‍ മോണ്‍സാന്റോയുടെ പേറ്റന്റ് വാദത്തെ മുമ്പ് തന്നെ തള്ളിക്കളഞ്ഞിരുന്നു, ബി ജെ പി അനുകൂല കര്‍ഷകസംഘടനകളും ജനിതമാറ്റം വരുത്തിയ വിത്തുകള്‍ക്കെതിരെയാണ് പ്രചരണം നടത്തിവരുന്നത്.

2003 വര്‍ഷത്തിലായിരുന്നു മോണ്‍സാന്റോ Bt. കോട്ടണ്‍ വിത്തുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കിയത്. ഇന്ത്യ ലോകത്തേറ്റവും കോട്ടണ്‍ ഉത്പാദനവും കയറ്റുമതിയും സാധ്യമാക്കിയതും ജി എം (Genetically Modified) ഈ വിത്തുകളുടെ ഉപയോഗത്തിലൂടെയാണ്.

Also Read: വീട്ടിൽ ചുരുങ്ങിയ ചെലവിൽ പച്ചക്കറിത്തൈ നഴ്സറി തുടങ്ങാം