വേനല്‍ മഴ കനിഞ്ഞില്ല; ഏഴു ജില്ലകളില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോർട്ട്

വേനല്‍ മഴ കനിഞ്ഞില്ല; ഏഴു ജില്ലകളില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കൃത്രിമമഴയ്ക്കായി ക്ലൗഡ് സീഡിങ് നടത്താൻ കാലാവസ്ഥാകേന്ദ്രം, ജലവിഭവവകുപ്പ്, ഭൂജലവകുപ്പ്, ദുരന്തനിവാരണ അതോറിട്ടി, ഐ.എസ്.ആര്‍.ഒ, സെസ് എന്നിവ സംയുക്തമായി നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്.

കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ടും ലഭിച്ചശേഷമാകും അന്തിമ തീരുമാനം. ഈ വേനലില്‍, മൂന്നു മാസത്തിനിടെ 1300 ഏക്കര്‍ നെല്‍ക്കൃഷിയാണ് വരൾച്ചമൂലം നശിച്ചത്. കൂടാതെ ജലസംഭരണികളില്‍ ജലനിരപ്പ് ആശങ്കയുണർത്തും വിധം താണനിലയിലാണ്. ഭൂജലവിതാനത്തിലും കുറവുണ്ടായി. രാത്രി അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആഗിരണം ചെയ്യുന്ന സൂര്യതാപം രാത്രി പുറന്തള്ളുന്നതിന്റെ ഫലമായാണ് ഇതെന്ന് വിദഗ്ദർ പറയുന്നു. പകൽച്ചൂട് 40 ഡിഗ്രി കടന്നാല്‍ സൂര്യാതപമേറ്റുള്ള അപകടങ്ങള്‍ വര്‍ധിക്കുമെന്നാണു ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ക്ലൗഡ് സീഡിങ്ങിലൂടെ മഴ പെയ്യിക്കാനുള്ള സാധ്യത സർക്കാർ ആരായുന്നത്.

ഈ ജില്ലകളില്‍ വേനല്‍മഴ ശക്തമായാല്‍ പദ്ധതി ഉപേക്ഷിക്കും. കഴിഞ്ഞവര്‍ഷത്തെ വരള്‍ച്ചയിലും കൃത്രിമമഴയെക്കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. ക്ലൗഡ് സീഡിങ്ങിലൂടെ മഴലഭ്യത 5 മുതൽ 25 ശതമാനംവരെ വര്‍ധിപ്പിക്കാമെന്നാണു പൊതുവെ കണക്കുകൂട്ടൽ. സില്‍വര്‍ അയെഡെഡ് എന്ന രാവസ്തു വിതറി മേഘങ്ങളെ തണുപ്പിച്ച് മഴ പെയ്യിക്കുന്ന രീതിയാണു ക്ലൗഡ് സീഡിങ്.

Also Read: കേന്ദ്രം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൈവിടുന്നോ? കൂലിയും ജോലിയുമില്ലാതെ തൊഴിലാളികൾ

Image: pixabay.com