ഇത്തവണ പാലക്കാടിന്റെ നെൽപ്പാടങ്ങളെ വേനൽമഴ ചതിച്ചില്ല; പെയ്തിറങ്ങിയത് 47% അധികം മഴ

ഇത്തവണ പാലക്കാടിന്റെ നെൽപ്പാടങ്ങളെ വേനൽമഴ ചതിച്ചില്ല; പെയ്തിറങ്ങിയത് 47% അധികം മഴ. മേടച്ചൂടിൽ വെന്തു കിടന്നിരുന്ന നെൽപ്പാടങ്ങൾക്കും കർഷകർക്കും ആശ്വാസമായി വേനൽമഴയെത്തി. വർഷങ്ങൾക്കു ശേഷമാണ് ഇത്രയും സമൃദ്ധമായി വേനൽമഴ ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു.

കഴിഞ്ഞ രണ്ടുമാസത്തെ കണക്ക‌് പരിശോധിച്ചാൽ പത്തനംതിട്ട കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മഴ പെയ‌്തത‌് പാലക്കാടാണ‌്. 158.3 മില്ലീമീറ്റർ മഴ കിട്ടേണ്ടിടത്ത‌് 233.4 മില്ലീമീറ്റർ മഴയാണ‌് കിട്ടിയത‌്. കഴിഞ്ഞ ഒരാഴ‌്ചയ‌്ക്കിടെയാവട്ടെ സാധാരണ കിട്ടേണ്ടതിനേക്കാൾ 61.6 മില്ലീമീറ്റർ മഴയാണ‌് കൂടുതൽ ലഭിച്ചത‌്. വരും ദിവസങ്ങളിലും കൂടുതൽ മഴ പെയ്യുമെന്ന‌് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട‌്.

വേനൽമഴ അധികം ലഭിച്ചതോടെ കർഷകർ പാടം ഉഴുത്‌ വിത ഉൾപ്പെടെയുള്ള കൃഷി ഒരുക്കങ്ങളും തുടങ്ങി. എന്നാൽ കൂടുതലായി പെയ്ത മഴ ചില പ്രദേശങ്ങളിൽ പൊടിവിത നടത്തുന്നതിന‌് തിരിച്ചടിയാകുകയും ചെയ്തു. പാടത്ത് വെള്ളം നിറഞ്ഞതിനാൽ പൊടിവിത നടത്താനാകാത്തതാണ് കാരണം. ഇനി ഞാറ‌് പാകി മുളച്ച‌് പറിച്ചുനടാൻ സമയമാകുമ്പോഴേക്കും കാലവർഷം എത്തുമെന്നാണ‌് കർഷകരുടെ പ്രതീക്ഷ.

Also Read: വേണമെങ്കിൽ കൃഷി വാഴത്തടയിലും കരിക്കിൻതൊണ്ടിലും ചെയ്യാം; മനസുവച്ചാൽ മാത്രം മതി

Image: pixabay.com