തോട്ടറ ബ്രാന്‍ഡ് അരി ജൂണ്‍ ആദ്യ വാരം വിപണിയിൽ; തരിശിട്ട കൃഷിയിടങ്ങൾക്ക് പുനർജന്മം

തോട്ടറ ബ്രാന്‍ഡ് അരി ജൂണ്‍ ആദ്യ വാരം വിപണിയിൽ; തരിശിട്ട കൃഷിയിടങ്ങൾക്ക് പുനർജന്മം. എറണാകുളം ജില്ലയിലെ തോട്ടറപ്പുഞ്ചയില്‍ വിളവെടുത്ത തോട്ടറ ബ്രാന്‍ഡ് അരി ജില്ലാ ഭരണകൂടവും കൃഷി വകുപ്പും പാടശേഖര സമിതികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും ഒത്തൊരുമിച്ച് നടത്തിയ ശ്രമത്തിന്റെ ഫലമായാണ് വീണ്ടും വിപണിയിലെത്തുന്നത്.

കഴിഞ്ഞ 15 വര്‍ഷങ്ങളായി തരിശ് കിടന്നിരുന്ന തോട്ടറ പുഞ്ചയില്‍ 652 ഏക്കറില്‍ നിന്ന് 1500 മെട്രിക് ടണ്‍ നെല്ലാണ് ഇത്തവണ ഉത്പാദിപ്പിച്ചത്. ആദ്യഘട്ടത്തില്‍ 20 ടണ്‍ അരിയാണ് വിപണിയിലെത്തിക്കുന്നത്. വൈക്കം വെച്ചൂരിലുള്ള മോഡേണ്‍ റൈസ് മില്ലിലാണ് നെല്ല് കുത്തി അരിയാക്കിയത്. നെല്ല് സംഭരിക്കുന്നതു മുതല്‍ പാക്ക് ചെയ്ത് ബ്രാന്‍ഡാക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ കീച്ചേരി 668 ആം നമ്പര്‍ സഹകരണ സംഘമാണ് പൂര്‍ത്തിയാക്കിയത്.

എടക്കാട്ടുവയല്‍ പഞ്ചായത്തിലെ കൈപ്പട്ടൂര്‍, തോട്ടറ, അയ്യന്‍കുന്നം ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മനക്കത്താഴം, കുന്നംകുളം, തോട്ടറ, തൊള്ളിക്കരി, വിരിപ്പച്ചാല്‍, കണ്ണങ്കേരി എന്നീ ഒമ്പത് പാടശേഖരങ്ങളിലാണ് കൃഷി ഇറക്കിയത്. കൃഷി, ജലസേചന വകുപ്പുകള്‍ക്ക് പുറമെ എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍, കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, വൈദ്യുതി ബോര്‍ഡ് എന്നിവയും കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കി.

കനാലുകള്‍ വൃത്തിയാക്കി ജലസേചന സൗകര്യം ഉറപ്പാക്കിയാണ് ഡിസംബര്‍ ആദ്യവാരം തോട്ടറയില്‍ വിത്തിറക്കിയത്. 20 കിലോമീറ്ററോളം കനാലുകള്‍ വൃത്തിയാക്കിയതിനൊപ്പം ഒലിപ്പുറം, പുലിമുഖം സ്ലൂയിസുകളില്‍ പമ്പിംഗിനും സംവിധാനമൊരുക്കിയിരുന്നു. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, കോട്ടയം ജില്ലയിലെ വെള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന തോട്ടറപ്പുഞ്ചയ്ക്ക് 1082 ഏക്കറോളമാണ് ആകെ വിസ്തൃതി.

Also Read: ഇനി കൃഷി വീടിനകത്ത്; അതും മണ്ണില്ലാതെ! പുത്തൻ കൃഷിരീതി അവതരിപ്പിച്ച് ഫിസാറ്റ് വിദ്യാർഥികൾ

Image: pixabay.com